15 കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടി വിടും? മഹാരാഷ്ട്രയിലും ഹരിയാനയിലും കരകയറാനാകാതെ കോണ്‍ഗ്രസ്
ദില്ലി: ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയില്‍ നിന്ന് കരകയറാനാകാതെ ഉഴലുകയാണ് കോണ്‍ഗ്രസ് നേതൃത്വം. തിരഞ്ഞെടുപ്പ് പരാജയവും കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള രാഹുല്‍ ഗാന്ധിയുടെ രാജിയും നാഥനില്ലാത്ത അവസ്ഥയിലേക്കാണ് കോണ്‍ഗ്രസിനെ തള്ളി വിട്ടത്. ഇടക്കാല കോണ്‍ഗ്രസ് അധ്യക്ഷയായി സോണിയാ ഗാന്ധി ചുമതലയെടുത്തെങ്കിലും ഉള്‍പ്പോരുകളും ഭിന്നതയും നേതാക്കളുടെ കൂട്ട കൊഴിഞ്ഞ് പോക്കും കോണ്‍ഗ്രസിനെ വരിഞ്ഞ് മുറുക്കുകയാണ്.
മഹാരാഷ്ട്ര, ഹരിയാന, ജാര്‍ഖണ്ഡ് എന്നീ മൂന്ന് സംസ്ഥാനങ്ങളില്‍ നിയമസഭ തിരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തി നില്‍ക്കുകയാണ്. എന്നാല്‍ മഹാരാഷ്ട്രയിലും ഹരിയാനയിലും കോണ്‍ഗ്രസിനെ കാത്ത് നില്‍ക്കുന്നത് കനത്ത തിരിച്ചടിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ

കൂട്ടകൊഴിഞ്ഞ് പോക്ക്
ഈ വര്‍ഷം അവസാനത്തോടെയാണ് മൂന്ന് സംസ്ഥാനങ്ങളിലും നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. മഹാരാഷ്ട്രയില്‍ 288 സീറ്റുകളാണ് ഉള്ളത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി ഇവിടെ 122 സീറ്റുകള്‍ നേടിയിരുന്നു.ശിവസേന 63 സീറ്റുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസിന് ലഭിച്ചത് 41 സീറ്റുകളായിരുന്നു. എന്‍സിപിക്ക് 42 സീറ്റുകളും ലഭിച്ചു. സംസ്ഥാനത്ത് ഇത്തവണ ഒരു തിരിച്ചുവരവിന് ഒരുങ്ങുന്ന കോണ്‍ഗ്രസിന് ഒട്ടും ആശ്വാസകരമല്ല കാര്യങ്ങള്‍.
നേതാക്കളുടെ കൂട്ട കൊഴിഞ്ഞ് പോക്കില്‍ കടുത്ത ആശങ്കയിലാണ് നേതൃത്വം.

15 പേര്‍ പാര്‍ട്ടി വിടും
ഇതുവരെ 10 ഓളം എംഎല്‍എമാര്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്കും സഖ്യകക്ഷിയായ ശിവസേനയിലേക്കും ചേക്കേറിയിട്ടുണ്ട്. മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി നാരായണ്‍ റാണെ ഉള്‍പ്പെടെയുള്ള നേതാക്കളാണ് പാര്‍ട്ടി വിട്ടത്. ഇനിയും 15 എംഎല്‍എമാര്‍ കൂടി പാര്‍ട്ടി വിടാന്‍ സാധ്യത ഉണ്ടെന്ന് സണ്‍ഡേ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. കോണ്‍ഗ്രസ് സഖ്യകക്ഷിയായ ശരദ് പവാറിന്‍റെ എന്‍സിപിയിലും സ്ഥിതി വ്യത്യസ്തമല്ല. എന്‍സിപിയിലെ പ്രമുഖ നേതാക്കള്‍ ശിവേന്ദ്ര സിന്‍ഹ് ബോസ്ലെ ഉള്‍പ്പെടെയുള്ളവരാണ് ബിജെപിയിലേക്കും ശിവസേനയിലേക്കും ചേക്കേറിയത്

നേതൃത്വ പ്രതിസന്ധി
കോണ്‍ഗ്രസിന്‍റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം നേതൃത്വ പ്രതിസന്ധിയാണെന്ന് ജെഎന്‍യു അധ്യാപകന്‍ മണിയന്ദ്രനാഥ് താകൂര്‍ ചൂണ്ടിക്കാണിക്കുന്നു. തിരഞ്ഞെടുപ്പില്‍ പരാജയത്തില്‍ നിന്ന് തിരിച്ചുവരാന്‍ കോണ്‍ഗ്രസിന് ഇതുവരെ സാധിച്ചിട്ടില്ല. നേതൃത്വ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സാധിക്കാത്തതാണ് ഇതിന് കാരണം. മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി തിരഞ്ഞെടുപ്പ് കാമ്പെയ്ന്‍ ആരംഭിച്ചെങ്കിലും സഖ്യകക്ഷികളെ പോലും ഉറപ്പിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല. നേതൃത്വത്തിന്‍റെ അഭാവമാണ് നേതാക്കളുടെ കൂട്ട കൊഴിഞ്ഞ് പോക്കിന് പ്രേരിപ്പിക്കുന്നത്. രാഷ്ട്രീയ ഭാവി അനിശ്ചിതത്വത്തിലാകുമെന്ന ഭയമാണ് നേതാക്കളുടെ ചുവടുമാറ്റത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

സഖ്യം ഉറപ്പിക്കാനാവാതെ
മഹാരാഷ്ട്രയില്‍ ഇത്തവണയും എന്‍സിപിയുമായി സഖ്യത്തിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. എന്നാല്‍ പ്രകാശ് അംബേദ്കറിന്‍റെ വിബിഎയുമായി കോണ്‍ഗ്രസ് ഇപ്പോഴും വിലപേശല്‍ തുടരുകയാണ്. 44 സീറ്റുകള്‍ എങ്കിലും വേണമെന്ന ആവശ്യമാണ് കോണ്‍ഗ്രസിനോട് പ്രകാശ് മുന്നോട്ട് വെച്ചത്. എന്നാല്‍ 15 സീറ്റില്‍ കൂടുതല്‍ നല്‍കാന്‍ ആവില്ലെന്നാണ് കോണ്‍ഗ്രസിന്‍റെ നിലപാട്. മഹാരാഷ്ട്രയില്‍ ദളിത്, ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ ശക്തമായ സ്വാധീനമുള്ള പാര്‍ട്ടിയാണ് പ്രാകശ് അംബേദ്കകറുടെ വന്‍ചിത് ബഹുജന്‍ അഗതി.

കനത്ത തിരിച്ചടി
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ അംബേദ്കറുമായി സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് ശ്രമം നടത്തിയിരുന്നെങ്കിലും സീറ്റ് വിഭജനം കല്ലുകടിയായതോടെ സഖ്യം ഇല്ലാതായി. അതേസമയം വിബിഎ ഉവൈസിയുടെ എഐഎംഐഎമ്മുമായി കൈകോര്‍ത്ത് തിരഞ്ഞെടുപ്പിനെ നേരിട്ടു.ഇത് വലിയ തിരിച്ചടിയാണ് കോണ്‍ഗ്രസിന് സമ്മാനിച്ചത്. തിരഞ്ഞെടുപ്പില്‍ വിബിഐ നേടിയത് 41 ലക്ഷം വോട്ടുകളായിരുന്നു. അതായത് മഹരാഷ്ട്രയില്‍ പോള്‍ ചെയ്തതിന്‍റെ 14 ശതമാനം വോട്ടുകള്‍.
വിബിഎയുമായി ഇത്തവണയും സഖ്യമില്ലെങ്കില്‍ കനത്ത തിരിച്ചടി തന്നെ കോണ്‍ഗ്രസ് നേരിട്ടേക്കും.

ഭിന്നത രൂക്ഷം
കോൺഗ്രസ് വലിയ വെല്ലുവിളികൾ നേരിടുന്ന സംസ്ഥാനമാണ് ഹരിയാന. താഴേത്തട്ട് മുതൽ പാർട്ടിയുടെ സംഘടനാ സംവിധാനം നിശ്ചലമാണ്. മുൻ മുഖ്യമന്ത്രി ഭൂപിന്ദർ സിംഗ് ഹൂഡയും ഹരിയാന കോൺഗ്രസ് അധ്യക്ഷൻ അശോക് തൻവാറും തമ്മിലുള്ള ഭിന്നതയും വലിയ തലവേദനയാണ് പാര്‍ട്ടിക്ക് വരുത്തിവെച്ചിരിക്കുന്നത്. തന്‍വാറിനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്നാണ് ഹൂഡ പക്ഷത്തിന്‍റെ ആവശ്യം. ഹൈക്കമാന്‍റ് തന്‍റെ ആവശ്യം പരിഗണിച്ചേല്ലിങ്കില്‍ പാര്‍ട്ടി വിടുമെന്നുള്ള ഭീഷണികളും ഹൂഡ ഉയര്‍ത്തുന്നുണ്ട്. അതേസമയം ബിജെപിക്ക് ഏറെ അധ്വാനം ആവിശ്യമില്ലാത്ത സംസ്ഥാനമാണ് ഹരിയാന.90 അംഗ നിയമസഭയില്‍ 75 സീറ്റുകള്‍ ലക്ഷ്യമിട്ടാണ് ബിജെപിയുടെ പ്രവര്‍ത്തനം. 2014ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 43 സീറ്റുകളായിരുന്നു ബിജെപി സംസ്ഥാനത്ത് നേടിയത്.












Click it and Unblock the Notifications