മഹാരാഷ്ട്രയിൽ എൻസിപിയെ വിഴുങ്ങി ബിജെപി! മുംബൈയിലും താനെയിലും നാമാവശേഷം, ഇനി നവി മുംബൈ!
മുംബൈ: മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന്റെയും എന്‍സിപിയുടേയും അടിവേരറുക്കുകയാണ് ബിജെപി. നിയമസഭാ തിരഞ്ഞെടുപ്പിന് സംസ്ഥാനത്ത് ഇനി മാസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. അതിനിടെ കോണ്‍ഗ്രസില്‍ നിന്നും എന്‍സിപിയില്‍ നിന്നും നേതാക്കള്‍ കൂട്ടമായി ബിജെപിയിലേക്ക് ചേക്കേറുകയാണ്.
നേതാക്കളുടെ ഈ കൂടുമാറ്റം വന്‍ അടിയായിരിക്കുന്നത് എന്‍സിപിക്കാണ്. മഹാരാഷ്ട്രയിലെ പലഭാഗത്തും എന്‍സിപി പൂര്‍ണമായും തുടച്ച് നീക്കപ്പെട്ട സ്ഥിതിയിലാണ്. പാര്‍ട്ടിക്കുളളിലെ വിഭാഗീയത കൂടി ചേരുമ്പോള്‍ എന്‍സിപി വന്‍ തകര്‍ച്ചയെ ആണ് മുന്നില്‍ കാണുന്നത്.
വൻ റാഞ്ചലുമായി ബിജെപി
ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് പറഞ്ഞത് സംസ്ഥാനത്ത് മെഗാ റിക്രൂട്ട്‌മെന്റ് നടത്തും എന്നാണ്. കോണ്‍ഗ്രസിലേയും എന്‍സിപിയിലേയും വമ്പന്മാരെ ചൂണ്ടാനുളള പദ്ധതിയാണ് ബിജെപിക്കെന്ന് അന്നാരും കരുതിയിരുന്നില്ല. എന്‍സിപിയുടെ മൂന്ന് എംഎല്‍എമാരും കോണ്‍ഗ്രസിന്റെ ഒരു എംഎല്‍എയുമാണ് രാജി വെച്ച് ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നത്.
ഇനിയും ചോരും
എന്‍സിപിയിലെ മുതിര്‍ന്ന നേതാവ് മധുകര്‍ പിച്ചഡ്, മഹിളാ വിഭാഗം അധ്യക്ഷയായിരുന്ന ചിത്ര വാഗ് എന്നിവരും ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്. എന്‍സിപി നേതാവ് ഗണേശ് നായിക്, നവി മുംബൈയിലെ 52 കൗണ്‍സിലര്‍മാര്‍ എന്നിവരും ബിജെപിയില്‍ ചേരാനിരിക്കുകയാണ്. നേതാക്കളെ സ്വീകരിക്കാന്‍ ബിജെപി സംഘടിപ്പിച്ച മെഗാ ഷോയില്‍ പക്ഷേ ഇവര്‍ അംഗത്വം സ്വീകരിക്കാന്‍ എത്തിയിരുന്നില്ല. ഇനിയും ഒട്ടേറെ നേതാക്കള്‍ ബിജെപിയിലെത്തും എന്നാണ് പാര്‍ട്ടിയുടെ അവകാശവാദം.
വികസനം നടക്കുന്നില്ലെന്ന്
കൗണ്‍സിലര്‍മാര്‍ കൂട്ടമായി കൂറ് മാറുന്നതോടെ നവി മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഭരണം ബിജെപിക്ക് ലഭിക്കും. സന്ദീപ് നായിക്, വൈഭവ് പിച്ചഡ്, ശിവേന്ദ്ര രാജേ ഭോസ്ലെ എന്നിവരാണ് രാജി വെച്ച് ബിജെപിയില്‍ ചേര്‍ന്ന എന്‍സിപി എംഎല്‍എമാര്‍. പ്രതിപക്ഷത്തായത് കൊണ്ട് മണ്ഡലത്തില്‍ വികസന പ്രവര്‍ത്തനങ്ങളൊന്നും നടത്താനാകുന്നില്ല എന്നാണ് എംഎല്‍എമാര്‍ രാജിക്കുളള ന്യായീകരണമായി പറയുന്നത്. പാര്‍ട്ടി തലവന്‍ ശരദ് പവാറിനെ എന്‍സിപിക്കുളളിലെ പ്രശ്‌നങ്ങളില്‍ ഭോസ്ലെ പരാതി അറിയിച്ചിരുന്നു,
എൻസിപിക്ക് വേരിളകുന്നു
നേതൃത്വത്തില്‍ നിന്നും അവഗണന നേരിടുന്നു എന്നായിരുന്നു പരാതി. നവി മുംബൈയില്‍ വന്‍ സ്വാധീനമുളള നേതാവാണ് രാജി വെച്ച സന്ദീപ് നായിക്കും അച്ഛന്‍ ഗണേഷ് നായിക്കും. നേതൃത്വം അവഗണിക്കുന്നു എന്നതാണ് ഇവരുടേയും പരാതി. പാര്‍ട്ടിക്കുളളിലെ ഈ കൊഴിഞ്ഞ് പോക്ക് എന്‍സിപിയുടെ നിലനില്‍പ്പിന് തന്നെ ഭീഷണി ആയിരിക്കുകയാണ്. നായിക് കുടുംബം പാര്‍ട്ടി വിടുന്നതോടെ നവി മുംബൈയില്‍ നിന്ന് എന്‍സിപി പൂര്‍ണാമായി തന്നെ തുടച്ച് നീക്കപ്പെട്ടേക്കും.
പാർട്ടിക്കുളളിലെ വിഭാഗീയത
മുംബൈ അധ്യക്ഷന്‍ സച്ചിന്‍ അഹിര്‍ കഴിഞ്ഞ ആഴ്ച ശിവസേനയില്‍ ചേര്‍ന്നതോടെ മുംബൈയിലും താനെയിലും എന്‍സിപി തകര്‍ന്നടിഞ്ഞിരിക്കുകയാണ്. രാജി വെച്ചവരെല്ലാം എന്‍സിപിയിലെ രണ്ടാം ശക്തി കേന്ദ്രം അജിത് പവാറിന്റെ ശത്രുപക്ഷത്തുളളവരാണ്. വിമതരെ നിലനിര്‍ത്താന്‍ ശരത് പവാര്‍ ശ്രമിക്കുന്നുണ്ടെങ്കിലും അജിത് പവാറിന് അതില്‍ താല്‍പര്യമില്ല. വിഭാഗീയത പാര്‍ട്ടിക്കുളളിലെ കൊഴിഞ്ഞ് പോക്കിന് ആക്കം കൂട്ടും. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ എന്‍സിപിക്കിത് വന്‍ തിരിച്ചടിയാണ്.