പതിനൊന്ന് പേരുടെ കൂട്ടആത്മഹത്യയ്ക്ക് പിന്നിൽ പ്രേതവിശ്വാസം.. ഭാര്യാ സഹോദരിയേയും ഉന്നമിട്ടു
Recommended Video

ദില്ലി: ഒരു കുടുംബത്തിലെ പതിനൊന്ന് പേര്‍ ആത്മഹത്യ ചെയ്ത സംഭവം രാജ്യത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. കൂട്ടആത്മഹത്യക്ക് പിന്നില്‍ അന്ധവിശ്വാസവും ദുര്‍മന്ത്രവാദവുമാണ് എന്ന വിവരം പുറത്ത് വന്നതും ഭയപ്പെടുത്തുന്നതാണ്.
മരണത്തിന് ശേഷമുള്ള മോക്ഷപ്രാപ്തിയായിരുന്നു ഈ കൂട്ടമരണത്തിന്റെ ലക്ഷ്യം. ഈ ദുരന്തത്തിലേക്ക് ഒരു കുടംബത്തെ എത്തിച്ചത് രണ്ട് പേരാണ് എന്നാണ് പോലീസ് കണ്ടെത്തല്‍. പ്രചോദനമായത് പ്രേതങ്ങളും പാരാ നോര്‍മല്‍ ഷോകളും!

ആസൂത്രകർ രണ്ട് പേർ
കൂട്ട ആത്മഹത്യ ചെയ്ത പതിനൊന്ന് പേരുടെ കൂട്ടത്തിലുള്ള രണ്ട് പേരാണ് മുഖ്യ ആസൂത്രകരെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ലളിത് ഭാട്ടിയ, ഭാര്യ ടീന എന്നിവരാണ് പതിനൊന്ന് പേരുടെ മരണത്തിന് പിന്നില്‍. പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ലളിതിന്റെ അച്ഛന്‍ മരിച്ചത്. അതിന് ശേഷം ലളിത് സ്വയം കുടുംബത്തിന്റെ നാഥനായി അവരോധിച്ചു.

മരിച്ച അച്ഛനുമായി ബന്ധം
മരിച്ച് പോയ അച്ഛനുമായി താന്‍ നിരന്തരം സംസാരിക്കാറുണ്ടെന്ന് ലളിത് കുടുംബാംഗങ്ങളെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ വീട്ടിലുള്ളവരെല്ലാം ലളിതിനെ ഡാഡി എന്നായിരുന്നു വിളിച്ചിരുന്നത്. അച്ഛന്‍ തനിക്ക് നിര്‍ദേശങ്ങള്‍ തരുന്നുണ്ട് എന്നവകാശപ്പെട്ട് ലളിത് ബിസ്സിനസ്സില്‍ നിക്ഷേപം നടത്തി മികച്ച നേട്ടമുണ്ടാക്കിയത് കുടുംബാംഗങ്ങളില്‍ വിശ്വാസമുണ്ടാക്കി.

അച്ഛൻ പറയുന്നത് ഡയറിയിൽ
മാത്രമല്ല മരിച്ച പ്രിയങ്കയുടെ മകളുടെ മുടങ്ങിപ്പോയ വിവാഹം നടത്തിയതും ലളിതിന് മേലുള്ള വിശ്വാസം വര്‍ധിക്കാന്‍ കാരണമായി. അച്ഛന്റെ മരണം ലളിതിനെ ഏറെ തളര്‍ത്തിയിരുന്നു. അതിന് ശേഷമാണ് ലളിത ഡയറി എഴുതാന്‍ ആരംഭിച്ചത്. അച്ഛന്‍ തന്നോട് പറയുന്ന കാര്യങ്ങളാണ് ഡയറിയില്‍ എഴുതുന്നത് എന്നാണ് ലളിത് മറ്റുള്ളവരെ പറഞ്ഞ് വിശ്വസിച്ചിരുന്നത്.

പ്രേതങ്ങളോട് താൽപര്യം
വീട്ടില്‍ സമ്പത്ത് വന്ന് തുടങ്ങിയത് അച്ഛന്‍ നല്‍കിയ അദൃശ്യ ശക്തി കൊണ്ടാണെന്നും ലളിത് വീട്ടുകാരോട് പറഞ്ഞിരുന്നു. അതീന്ദ്രിയമായ വിഷയങ്ങളില്‍ ലളിതിന് അമിത താല്‍പര്യം ഉണ്ടായിരുന്നുവെന്നും പോലീസ് പറയുന്നു. ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ നിന്നും പോലീസിന് മനസ്സിലാക്കാന്‍ സാധിച്ചത് ലളിതിന് ഇഷ്ടം പ്രേത ഷോകളും അത്തരത്തിലുള്ള അനുഭവങ്ങളും മറ്റും കാണാനായിരുന്നു എന്നാണ്.

മരണത്തിന് ശേഷം പുനർജന്മം
തങ്ങളുടെ കുടുംബത്തെ സഹായിച്ചതിനുള്ള നന്ദി പറച്ചില്‍ എന്ന രീതിയിലാണ് പതിനൊന്ന് പേരും ആത്മഹത്യാ മാര്‍ഗം തെരഞ്ഞെടുത്തത്. മരണത്തിന ശേഷം കരുത്തോടെ എല്ലാവരും പുനര്‍ജനിക്കും എന്നായിരുന്നു വിശ്വാസം. തങ്ങള്‍ പുനര്‍ ജനിച്ച ശേഷം ലളിതിന്റെ ഭാര്യ ടിനയ്ക്ക് വേണ്ടിയും ഈ കര്‍മ്മം ചെയ്യാന്‍ ലളിതിന് പദ്ധതിയുണ്ടായിരുന്നു. ഇക്കാര്യം ലളിത് ഡയറിയില്‍ കുറിച്ചിട്ടുണ്ട്.

ഒരാഴ്ചക്കാലം ആചാരം
എന്നാല്‍ ഇത്തരമൊരു കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്ന് ടിനയുടെ സഹോദരി മംമ്ത പോലീസിനോട് പറയുന്നു. ലളിത് അച്ഛനില്‍ നിന്നും കേള്‍ക്കുന്ന നിര്‍ദേശങ്ങളെന്ന് പറയുന്ന കാര്യങ്ങള്‍ പ്രിയങ്കയാണ് ഡയറിലേക്ക് പകര്‍ത്തിയിരുന്നത്. പ്രിയങ്കയുടെ വിവാഹം ശേഷം ഒരാഴ്ചക്കാലം ആത്മാക്കള്‍ക്ക് നന്ദി പറയുന്ന ആചാരങ്ങള്‍ നടത്തണം എന്നായിരുന്നു ലളിതിന്റെ നിര്‍ദേശം.

കണ്ണും വായും മൂടിക്കെട്ടി ആത്മഹത്യ
എന്നാല്‍ വിവാഹത്തിന് എത്തിയ അതിഥികള്‍ മടങ്ങാന്‍ വൈകിയതോടെ അന്ന് കാര്യങ്ങള്‍ നടത്താനായില്ല. പിന്നീട് ജൂണ്‍ 23 മുതല്‍ ഒരാഴ്ചക്കാലം ആചാരം നടത്താന്‍ തീരുമാനിച്ചു. പൂജയ്ക്ക് ആവശ്യമായ സാധനങ്ങളും മറ്റും ലളിതും ടിനയും ചേര്‍ന്ന് സംഘടിപ്പിച്ചു. വീടിന്റെ രണ്ടാം നിലയിലെ ഗ്രില്ലാണ് മരിക്കാനായി തെരഞ്ഞെടുത്തത്. ടിനയും ലളിതും ചേര്‍ന്ന് എല്ലാവരുടേയും കണ്ണും വായും കെട്ടി.

അച്ഛൻ വന്ന് ജീവൻ നൽകും
മരണ സ്ഥലത്തിന് സമീപത്തായി ഒരു കുപ്പിയില്‍ വെള്ളം നിറച്ച് വെച്ചിരുന്നു. ആ വെള്ളത്തിന്റെ നിറം നീലയാകുന്നതോടെ മരിച്ച് പോയ അച്ഛന്റെ ആത്മാവ് എത്തി തങ്ങളെ എല്ലാവരേയും പുനര്‍ജീവിപ്പിക്കും എന്നായിരുന്നു ലളിത് പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. ജൂണ്‍ മുപ്പതിന് രാവിലെയാണ് ദില്ലി ബുറാരിയിലെ വീട്ടില്‍ ലളിതും ടിനയും അടക്കമുള്ള 11 പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.












Click it and Unblock the Notifications