ഹിസ്ബുള്‍ മുജാഹിദ്ദീനിൽ പൊട്ടിത്തെറി!! പരസ്പരം കൊന്നൊടുക്കാൻ മത്സരിച്ച് ഭീകരർ
മുൻ കമാൻഡോ സാക്കിർ മൂസയെ എതിർക്കുന്നവര്‍ക്ക് സബ്സറിന്‍റെ വിധിയിരിക്കുമെന്ന് ഭീകരരുടെ മുന്നറിയിപ്പ്
ശ്രീനഗര്‍: പാക് ഭീകരസംഘടനയായ ഹിസ്ബുൾ മുജാഹിദ്ദീനില്‍ പിളർപ്പ്. ഹിസ്ബുള്‍ മുജാഹിദ്ദീൻ കമാൻഡോ സബ്സർ ഭട്ട് സൈനിക ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഭീകരര്‍ക്കിടയിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തതെന്നാണ് റിപ്പോർട്ട്. ഭീകരർ പരസ്പരം കൊന്നൊടുക്കാൻ മത്സരിക്കുകയാണെന്നാണ് കശ്മീരിൽ നിന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സബ്സർ ഭട്ടിനെ സൈന്യത്തിന് ഒറ്റിക്കൊടുത്തത് ഭീകരസംഘടനയ്ക്കുള്ളിൽ നിന്നുള്ളവരാണെന്ന് നേരത്തെ ഇന്‍റലിജൻസ് വൃത്തങ്ങളും സൂചന നൽകിയിരുന്നു.
സബ്സറും ഹിസ്ബുൾ ഭീകരനും ഒളിച്ചിരിക്കുന്ന ത്രാലിലെ കേന്ദ്രത്തെക്കുറിച്ച് സൈന്യത്തിന് വിവരം നൽകിയത് സംഘടനയിൽ നിന്ന് പുറത്തുപോയ സാക്കിര്‍ ഭട്ടിനോട് അടുപ്പം പുലർത്തതുന്നവരാണെന്ന വാർത്തയും പുറത്തുവന്നിരുന്നു. സബ്സറിന്‍റെ ഒളിസങ്കേതത്തെക്കുറിച്ച് ആരോ വിവരം നൽകിയതിന്‍റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ഭട്ട് കൊല്ലപ്പെട്ടതെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോയും മൂന്ന് ഹിസ്ബുൾ ഭീകരർ ചേർന്ന് പുറത്തുവിട്ടിരുന്നു. മുൻ കമാൻഡോ സാക്കിർ മൂസയെ എതിർക്കുന്നവര്‍ക്ക് സബ്സറിന്‍റെ വിധിയിരിക്കുമെന്നും മൂവരും ചേര്‍ന്ന് വീഡിയോയിൽ മുന്നറിയിപ്പ് നൽകുന്നു.
പുല്‍വാമ ജില്ലയിലെ ട്രാലിൽ വച്ച് മറ്റൊരു ഹിസ്ബുൾ ഭീകരനൊപ്പമാണ് സബ്സർ സൈന്യവുമായുള്ള ഏറ്റുമുട്ടിലിൽ കൊല്ലപ്പെടുന്നത്. എന്നാൽ കമാൻഡോ സ്ഥാന ത്തേയ്ക്ക് റിയാസ് നായ്കൂ എന്ന പുതിയ നേതാവ് എത്തിയെങ്കിലും സാക്കിർ മൂസയെ ഭയന്ന് റിയാസ് നായ്കൂവിന്‍റെ നിര്‍ദേശങ്ങളോ ഉത്തരവുകളോ അനുസരിക്കാൻ ഭീകരർ തയ്യാറാവുന്നില്ല. മുന്നറിയിപ്പ് ലംഘിച്ചാൽ വകവരുത്തുമെന്ന മൂസയുടെ ഭീഷണിയാണ് ഭീകരരെ തടയുന്നത്.