'മോദിജിയോട് ആരും ഞങ്ങളെ കുറിച്ച് പറഞ്ഞിട്ടുണ്ടാകില്ല,അല്ലെങ്കിൽ മോദിജിക്ക് ഞങ്ങളെ അറിയില്ലായിരിക്കും
ദില്ലി: മുന്നൊരുക്കങ്ങളില്ലാതെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് മാത്യൂ കുഴല്നാടന്. ലോക്ക് ഡൗൺ എന്ന പ്രക്രീയ മനസ്സിലാക്കാനും അത് തങ്ങളുടെ ജീവിതത്തിലെ വിളക്ക് കെടുത്തുന്നതാണ് എന്നുമറിയാൻ ടിവിയും സ്മാര്‍ട് ഫോണും ഒന്നുമില്ലത്ത കോടിക്കണക്കിന് ഇന്ത്യന്‍ പൗരന്മാര് രണ്ട് ദിവസമെടുത്തുവെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.
പട്ടിണി പാവങ്ങൾ, തൊഴിൽ തേടി നാടും വീടും ഉപേക്ഷിച്ച് നഗരങ്ങളിൽ ചേക്കേറിയവർ. തിളങ്ങുന്ന ഇന്ത്യയിലെ വരേണ്യവർഗ്ഗത്തിന് വേല ചെയ്ത് ജീവിതം കരുപിടിപ്പിക്കാൻ ആഗ്രഹിച്ചവർ. ഇരുണ്ട് വെളുത്തപ്പോൾ, ഒരു സ്വപ്നത്തിലെന്ന പോലെ എല്ലാം നഷ്ടപ്പെട്ടവർ. അവരുടെ തൊഴിലും, പാർപ്പിടവും, ജീവിത വരുമാനവും എല്ലാം നിലച്ചു എന്ന യാഥാർത്ഥ്യം ഉൾക്കൊള്ളാൻ അവർ ഏറേ സമയമെടുത്ത് കാണും. 2 ദിവസം കഴിഞ്ഞ് രാജ്യം ദർശിച്ചത് സ്വാതന്ത്ര്യ പ്രാപ്തിക്ക് ശേഷം കണ്ട അഭയാർത്ഥി പ്രവാഹത്തെ അനുസ്മരിപ്പിക്കുന്ന പാലായനമായിരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ അഭിപ്രായപ്പെടുന്നു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ...
തിരികൾ തെളിയ്ക്കുന്നതിന് മുമ്പ്
വിളക്കുകൾ അണച്ച് തിരികൾ തെളിയ്ക്കുന്നതിന് മുമ്പ്..
ഒരു പക്ഷെ നിങ്ങളുടെ സ്മാർട്ട് ഫോണിൽ നിങ്ങൾ ഇത് വായിക്കുമ്പോൾ, പ്രധാനമന്ത്രി പറഞ്ഞ, വിളക്കുകൾ അണച്ച് തിരി തെളിയിക്കാൻ ഉള്ള സമയം ആയിട്ടുണ്ടാകും. കഴിഞ്ഞ ഒരാഴ്ചയിലേറേയായി ഞാനും നിങ്ങളും നമ്മുടെ വീടുകളിൽ ഒതുങ്ങി കഴിയുകയാണ്. ഫോണും, ടി വി യും തരുന്ന വാർത്തകളും, വർത്തമാനങ്ങളും, നേരം പോക്കുകളും ഒക്കെയായി സമയം കഴിച്ച് കൂട്ടുകയാവും.
മുട്ടുകുത്തി നിൽക്കുന്നു
ലോകരാജ്യങ്ങൾ, വൻ ശക്തികൾ ഒക്കെ കൊറോണാ എന്ന വൈറസിന് മുന്നിൽ മുട്ടുകുത്തി നിൽക്കുന്നു. മനുഷ്യൻ്റെ നിസ്സഹായവസ്ഥ വെളിപ്പെടുന്ന ദിനങ്ങളാണ്. ലോകപോലീസും ലോകത്തെ വൻ ശക്തിയുമായ അമേരിക്കയുടെ അവസ്ഥ പോലും ദയനീയമാണ്. കൊറോണാ യഥാർത്ഥത്തിൽ അനാവരണം ചെയ്തത് മനുഷ്യ നിർമ്മിത പറുദീസകളുടെ പൊള്ളത്തരങ്ങളാണ്. ആറ്റം ബോബുകളും, അന്തർവാഹിനികളും, റഡാറും, മിസൈലും, നിർമ്മിത ബുദ്ധിയും, ഡിജിറ്റൽ സ്റ്റാനിംഗും തുടങ്ങി എല്ലാ ശാസത്ര സാങ്കേതിക നേട്ടങ്ങളും ഒരു വൈറസിന് മുന്നിൽ നിഷ്പ്രഭമാവുന്ന കാഴ്ച.
ജനുവരി 30
ഇനി നമ്മുടെ രാജ്യത്തേക്ക് വന്നാൽ. ഇന്ത്യയിൽ ആദ്യത്തെ കോവിഡ് സ്ഥിതീകരിക്കുന്നത് ജനുവരി 30 നാണ്. ഡിസംബറിൽ ചൈന കോവിഡിൻ്റെ പിടിയിലമരുമ്പോൾ നമ്മൾ തെരുവിൽ പ്രതിഷേധിക്കുകയായിരുന്നു. പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ വിദ്യാർത്ഥികളും, യുവാക്കളും ജനങ്ങളും തെരുവിലിറങ്ങി. സർക്കാർ സമരം അടിച്ചമർത്തുന്ന തിരക്കിലായിരുന്നു. അപ്പോഴും ആരൊക്കെയോ വിളിച്ച് പറയുന്നുണ്ടായിരുന്നു, വരാനിരിക്കുന്ന അപകടത്തെക്കുറിച്ച്. വർഗ്ഗീയത കത്തിക്കയറിയ അന്തരീക്ഷത്തിൽ ആരും കേൾക്കാതെ അത് അന്തരീക്ഷത്തിൽ അലിഞ്ഞ് പോയി.
ട്രംപിന്
കൊറോണ ചൈനയിൽ നിന്ന് മറ്റ് രാജ്യങ്ങളിലേക്കും ഇതര ഭൂകണ്ഡങ്ങളിലേക്കും പടർന്ന ഫെബ്രുവരിയിലും കേന്ദ്ര സർക്കാർ തിരക്കിലായിരുന്നു. ഫെബ്രുവരി അവസാനവാരം അമേരിക്കൻ പ്രസിഡൻറ് ട്രംപിന് 1 ലക്ഷം ആളുകളുടെ സ്വീകരണം ഒരുക്കാനായി ചേരികൾ കെട്ടി മറയ്ക്കാനും, ആഘോഷമാമാങ്കത്തിനുമായി കോടികൾ വാരി ഒഴുക്കി. പിന്നാലെ ദില്ലി തിരഞ്ഞെടുപ്പ്. പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരുടേയും ശ്രദ്ധ മുഴുവൻ ദില്ലി തിരഞ്ഞെടുപ്പിൽ. തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ദില്ലിയിലെ കലാപം. ആയിരക്കണക്കിന് മുസ്ലീം സഹോദരന്മാരുടെ വീടുകളിൽ കൊള്ളയും, കൊള്ളിവെപ്പും നടത്തി. തലസ്ഥാനം കത്തി എരിയുമ്പോൾ, കൊറോണാ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലേക്ക് പ്രയാണം ആരംഭിച്ചിരുന്നു.
തിരക്കിലായിരുന്നു
മാർച്ച് മാസത്തിലും കേന്ദ്ര സർക്കാരും നേതാക്കളും തിരക്കിലായിരുന്നു. മദ്ധ്യപ്രദേശ് സർക്കാരിനെ അട്ടിമറിച്ച് അധികാരം പിടിക്കാനായത് മാർച്ച് രണ്ടാം വാരത്തിലാണ്. മാർച്ച് 11ന് ലോകാരോഗ്യ സംഘടന കൊറോണാ മഹാമാരിയായി പ്രഖ്യാപിച്ചു. പിന്നാലെ, മാർച്ച് 13ന് കൊറോണ രാജ്യത്ത് ആരോഗ്യ അടിയന്തിരാവസ്ഥ സ്രഷ്ടിക്കുന്നില്ലാ എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിപ്പ് പുറപ്പെടുവിച്ചു. അതിന് പിന്നാലെ നമ്മൾ കണ്ടത് മാർച്ച് 19ന് പ്രധാനമന്ത്രിയുടെ ജനതാ കർഫ്യൂ പ്രഖ്യാപനവും പാത്രം കൊട്ടാനുള്ള ആഹ്വാനവുമാണ്. സാമൂഹ്യ അകലം പാലിക്കാൻ ആഹ്വാനം ചെയ്തത് ആഘോഷിക്കാൻ പാത്രം കൊട്ടൽ ജാഥകളും സമ്മേളനങ്ങളും രാജ്യം കണ്ടു.
ലോക്ക് ഡൗണിലേക്ക്
ഈ സമയം വരേയും ഇന്ത്യ മാസ്ക്ക്, ഗ്ലൗസ് തുടങ്ങി ശ്വാസോച്ഛാസ ഉപകരണങ്ങളും വിദേശത്തേക്ക് കയറ്റുമതി ചെയ്തു കൊണ്ടിരുന്നു. ഒരാഴ്ച തികയും മുമ്പ് മാർച്ച് 24ന്, ആർക്കും ഒരു മുന്നറിയിപ്പും ഇല്ലാതെ നാലു മണിക്കൂറുകൾക്കകം രാജ്യം ലോക്ക് ഡൗണിലേക്ക് പോകുന്നു എന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ടി.വി യും സ്മാർട്ട് ഫോണും ഒക്കെ ഉള്ളവർ പ്രഖ്യാപനം അപ്പോൾത്തന്നെ അറിഞ്ഞു. എന്നാൽ ഇതൊന്നും അറിയാത്ത കോടാനുകോടി ഇന്ത്യാക്കാർ അന്നും പതിവ് പോലെ നിന്ദ്രയിലാണ്ടു. പിറ്റേന്ന് തെരുവുകളിൽ എത്തിയപ്പോഴാണ് കടകൾ അടഞ്ഞുകിടക്കുന്നതും, വാഹനങ്ങൾ ഓടാത്തതും ഈക്കൂട്ടർ മനസ്സിലാക്കിയത്. ലോക്ക് ഡൗൺ എന്ന പ്രക്രീയ മനസ്സിലാക്കാനും അത് തങ്ങളുടെ ജീവിതത്തിലെ വിളക്ക് കെടുത്തുന്നതാണ് എന്നുമറിയാൻ അവർ വീണ്ടും രണ്ട് ദിവസമെടുത്തു.
പാലായനം
പട്ടിണി പാവങ്ങൾ, തൊഴിൽ തേടി നാടും വീടും ഉപേക്ഷിച്ച് നഗരങ്ങളിൽ ചേക്കേറിയവർ. തിളങ്ങുന്ന ഇന്ത്യയിലെ വരേണ്യവർഗ്ഗത്തിന് വേല ചെയ്ത് ജീവിതം കരുപിടിപ്പിക്കാൻ ആഗ്രഹിച്ചവർ. ഇരുണ്ട് വെളുത്തപ്പോൾ, ഒരു സ്വപ്നത്തിലെന്ന പോലെ എല്ലാം നഷ്ടപ്പെട്ടവർ. അവരുടെ തൊഴിലും, പാർപ്പിടവും, ജീവിത വരുമാനവും എല്ലാം നിലച്ചു എന്ന യാഥാർത്ഥ്യം ഉൾക്കൊള്ളാൻ അവർ ഏറേ സമയമെടുത്ത് കാണും. 2 ദിവസം കഴിഞ്ഞ് രാജ്യം ദർശിച്ചത് സ്വാതന്ത്ര്യ പ്രാപ്തിക്ക് ശേഷം കണ്ട അഭയാർത്ഥി പ്രവാഹത്തെ അനുസ്മരിപ്പിക്കുന്ന പാലായനമായിരുന്നു. നഗരങ്ങളിൽ നിന്നും ഗ്രാമങ്ങളിലേക്ക് ഉള്ള പാലായനം. ഒരു നിയമങ്ങൾക്കും അവരെ തടയാനായില്ല.
ഇരുട്ട് കയറിയവർ
നമ്മൾ ഇന്ന് വിളക്കുകൾ അണയ്ക്കുന്നതിന് മുമ്പ് ജീവിതത്തിൽ ഇരുട്ട് കയറിയവർ, മുന്നോട്ടുള്ള വഴി അടഞ്ഞവർ. അവർക്ക് മുന്നിൽ മറ്റ് മാർഗ്ഗങ്ങൾ ഒന്നുമില്ലായിരുന്നു. എല്ലാം നഷ്ടപ്പെട്ട് പിറന്ന മണ്ണിലേക്കുള്ള മടക്കയാത്ര അല്ലാതെ. പ്രസവിച്ച കുട്ടികളെ ഒക്കത്തെടുത്ത്, കൈയ്യിൽ കിട്ടിയത് കരുതി അവർ യാത്ര തുടങ്ങി. നൂറ് കണക്കിന് കിലോമീറ്റർ അകലെയാണ് തങ്ങളുടെ മണ്ണ് എന്നറിഞ്ഞിട്ടും ലക്ഷക്കണക്കിന് പട്ടിണി പാവങ്ങളുടെ കൂട്ട പാലായനം. എന്തിന് വേണ്ടിയാണോ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് അതിൻ്റെ വിപരീത ഫലമാണ് ഉണ്ടായത്. ലക്ഷങ്ങൾ കൂട്ടം കൂട്ടമായി പാലായനം ചെയ്തു. അതിൽ പലർക്കും കൊറോണയെക്കുറിച്ച് അറിയില്ലായിരുന്നു. അറിയാവുന്നവരും അത് കാര്യമാക്കിയില്ല. ജീവിതം എത്ര ദിവസത്തേക്ക് നീട്ടി കിട്ടുമെന്നറിയാത്ത പട്ടിണിക്ക് മുന്നിൽ കൊറോണ അവരെ ഭയപ്പെടുത്തിയില്ല.
അവർ തടയപ്പെട്ടു
സംസ്ഥാന അതിർത്തികളിൽ അവർ തടയപ്പെട്ടു. പലപ്പോഴും പോലീസ്ക്കാരും നാട്ടുകാരും അവരെ മർദ്ദിച്ചു. കന്നുകാലികളെപ്പോലെ കൂട്ടം കൂട്ടി നിർത്തി അണുനാശിനി തളിച്ച് ശുദ്ധീകരണ പ്രിക്രീയ നടത്തി. അവർ അനുസരണയോടെ കുമ്പിട്ട് നിന്ന് അണുനാശിനി ഏറ്റുവാങ്ങി. കൊറോണാ വാഹകരായി കാണുന്ന അവരിൽ നിന്നും വരേണ്യ സമൂഹത്തിൻ്റെ സുരക്ഷയ്ക്ക് വേണ്ടിയാണ് അത് എന്ന് അവർ തിരിച്ചറിഞ്ഞില്ല. എല്ലാം നഷ്ടപ്പെട്ടവർ, അവർക്ക് ആത്മാഭിമാനവും നമ്മൾ നിഷേധിച്ചു.
കാണാനായില്ല
മതവും ജാതിയും ഒന്നും അവരെ തുണയ്ക്കാൻ വന്നില്ല. ദിവസങ്ങൾക്കപ്പുറം മതത്തിൻ്റെ പേരിൽ ഉറ്റം കൊള്ളാൻ പ്രേരിപ്പിച്ചവരോ, പ്രതിരോധിക്കാൻ നിർബന്ധിച്ചവരോ അവരെ പിന്തുടർന്നില്ല. പട്ടിണിയും പ്രാരാബ്ദങ്ങളും മാത്രമാണ് അവരെ പിന്തുടർന്നത്. രാജ്യം അടച്ചിടാനുള്ള തീരുമാനം കൈക്കൊള്ളുമ്പോൾ ഭരണാധികാരികൾ ഇവരെ കാണാതെ പോയി. ലോക്ക് ഡൗൺ സമ്പദ് വ്യവസ്ഥയിൽ ഉണ്ടാക്കാവുന്ന ആഘാതത്തെ കുറിച്ച് കൂലംകക്ഷമായ ചർച്ച നടന്നു. വളർച്ചാ നിരക്കും സെൻസെക്സും പിടിച്ച് നിർത്താൻ കൈക്കൊള്ളേണ്ട മുൻകരുതലുകൾ എടുത്തു. പക്ഷെ ഇവരെയോ ഇവരുടെ ജീവിതത്തേയോ കാണാനായില്ല. അധികാരത്തിൻ്റെ അകത്തളങ്ങളിൽ ഈ സമൂഹം ചർച്ചയായില്ല. അവരെ കാണുന്ന കണ്ണിന് എന്നോ കാഴ്ച നഷ്ടപ്പെട്ടിരുന്നു.
ഞങ്ങളെ അറിയില്ലായിരിക്കും
ദില്ലി കലാപത്തിൽ നിന്ന് രക്ഷപെട്ടെങ്കിലും ദിവസങ്ങൾക്കകം നേപ്പാൾ അതിർത്തിയിൽ വരുന്ന ഗോരക്ക്പൂരിലേക്ക് പാലായനം ചെയ്യേണ്ടി വന്ന ഒരഭയാർത്ഥിയോട് ഇതേ കുറിച്ച് ചോദിച്ചപ്പോൾ, ദൈന്യത നിറയുന്ന കണ്ണുകളോടെ ഭയം കലർന്ന സ്വരത്തിൽ അയാൾ പറഞ്ഞു. " ഇത് പ്രഖ്യാപിക്കുമ്പോൾ മോഡിജിയോട് ആരും ഞങ്ങളെ കുറിച്ച് പറഞ്ഞിട്ടുണ്ടാകില്ല. അല്ലെങ്കിൽ മോഡിജിക്ക് ഞങ്ങളെ അറിയില്ലായിരിക്കും " - ആ നിസ്സഹായതയക്ക് മുന്നിൽ നമ്മുക്ക് ഉത്തരമില്ല.
എൻ്റെയും നിങ്ങളുടേയും ഇന്ത്യ
ഇതാണ് എൻ്റെയും നിങ്ങളുടേയും ഇന്ത്യ.. ഇന്ന് വിളക്കുകൾ അണച്ച് മെഴുകുതിരി തെളിച്ച് ലോകത്തിന് മുന്നിൽ രാജ്യത്തിൻ്റെ കരുത്ത് വിളമ്പരം ചെയ്യും മുമ്പ് ജീവിതത്തിലെ വെളിച്ചം എന്നേക്കുമായി അണഞ്ഞുപോയ ഈ ലക്ഷക്കണക്കിന് ഇന്ത്യാക്കാരേക്കൂടി നമ്മുക്ക് സ്മരിക്കാം.
രാജ്യം ജയിക്കട്ടെ.. ജയ് ഹിന്ദ്
Inspired by and drawn extensively from 'The pandemic is a portal ' by Arundhati Roy.
നിലപാടെന്തിനാ ഷോകേസിൽ വെക്കാനോ ? പത്മഭൂഷണനൊന്നുമല്ലല്ലോ; പരിഹാസവുമായി സംവിധായകന്
കേരളത്തില്‍ 8 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; കോഴിക്കോട് 4 പേര്, രോഗബാധിതരുടെ എണ്ണം 314 ആയി