അയോധ്യ ഭൂമി പൂജ സഹോദര്യവും ഐക്യവും ഊട്ടി ഉറപ്പിക്കട്ടെ;രാമക്ഷേത്ര നിർമ്മാണത്തിന് ആശംസയുമായി പ്രിയങ്ക
ദില്ലി; ഭൂമി പൂജയ്ക്ക് ആശംസയുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി.സഹോദര്യവും ദേശീയ ഐക്യവും ഊട്ടി ഉറപ്പിക്കുന്നതാകട്ടെ ചടങ്ങെന്ന് പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു. അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണം സംബന്ധിച്ച കോൺഗ്രസ് നിലപാട് വിവാദമായിരിക്കെയാണ് പൂർണ പിന്തുണ അറിയിച്ച് കൊണ്ടുള്ള പ്രിയങ്കയുടെ പ്രതികരണം.
'ലാളിത്യം, ധൈര്യം, സംയമനം, ത്യാഗം, പ്രതിബദ്ധത എന്നിവയാണ് ദീനബന്ധു രാമ എന്ന പേരിന്റെ സാരം. രാമൻ എല്ലാവരോടൊപ്പവും,പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു. രാംലല്ലയുടെ ജൻമയുടെ സ്ഥലത്ത് ഓഗസ്റ്റ് 5 ന് രാമക്ഷേത്ര നിർമ്മാണത്തിന് ഭൂമി പൂജ ചടങ്ങ് നടക്കാനിരിക്കുകയാണ്. രാമന്റെ അനുഗ്രഹത്താൽ ചടങ്ങ് ദേശീയ ഐക്യം, സൗഹൃദം, സാംസ്കാരിക സമന്വയം എന്നിവയുടെ ആഘോഷമായിരിക്കട്ടെയെന്നും അവർ പറഞ്ഞു.

യുഗങ്ങളായി ഇന്ത്യൻ ഉപഭൂഖണ്ഡത്തിന് മുഴുവൻ രാമൻ ഐക്യത്തിന്റെ ഉറവിടമായിരുന്നു. ലോകം മുഴുവനും രാമായണം മായാത്ത മുദ്ര പതിപ്പിച്ചു. ശ്രീരാമൻ എല്ലാവരുടേതാണ്. ജനങ്ങളുടെ ക്ഷേമമണ് രാമൻ ആഗ്രഹിച്ചിരുന്നത്. അതുകൊണ്ടാണ് രാമൻ മര്യാദ പുരുഷൻ എന്ന് അറിയപ്പെടുന്നത്, പ്രിയങ്ക ഗാന്ധി കൂട്ടിച്ചേർത്തു.പതിറ്റാണ്ടുകൾക്ക് ശേഷം ആദ്യമായാണ് ഗാന്ധി കുടുംബത്തിലെ ഒരംഗം രാമ ഭക്തി തുറന്ന് പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്.
Recommended Video
നേരത്തേ കോൺഗ്രസ് നേതാക്കളായ കമൽനാഥും ദിഗ്വിജയ് സിംഗുമെല്ലാം രാമക്ഷേത്ര നിർമ്മാണത്തെ പിന്തുണച്ച് രംഗ്തതെത്തിയിരന്നു.
ക്ഷേത്രം നിർമ്മിക്കുന്നതിലൂടെ ഇന്ത്യയിലെ കോടിക്കണക്കിന് ജനങ്ങളുടെ സ്വപ്നം പൂവണിയുകയാണ് എന്നായിരുന്നു മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കൂടിയായ കമല്‍നാഥ് പറഞ്ഞത്.രാജ്യത്തെ എല്ലാ വിഭാഗത്തിന്റെയും പൂര്‍ണ പിന്തുണയോടെ തന്നെ ക്ഷേത്രത്തിന്റെ നിര്‍മാണം നടക്കും. ഇത് ഇന്ത്യയില്‍ മാത്രമേ സാധ്യമാകൂ എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. രാമക്ഷേത്രം പണിയണമെന്ന രാജീവ് ഗാന്ധി ആഗ്രഹിച്ചിരുന്നുവെന്നായിരുന്നു ദിഗ്വിജയ് സിംഗിന്റെ പ്രസ്താവന.
അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് ബുധനാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിടുന്നത്. കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുക്കും. അതിനിടെ രാമക്ഷേത്രത്തിലെ ഒരു പൂജാരിക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സഹ പൂജാരിയായ പ്രേംകുമാർ തിവാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ പ്രധാന പൂജാരി സത്യേന്ദ്ര ദാസ് സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചിരിക്കുകയാണ്.












Click it and Unblock the Notifications