ഉത്തർപ്രദേശിൽ മായാവതിയുടെ പിൻഗാമി ഇതാണോ? അഭ്യൂഹങ്ങൾക്കിടയിൽ തിരിച്ചടിച്ച് മായാവതി
ലക്നൗ: ഉത്തർപ്രദേശിലെ രാഷ്ട്രീയ നീക്കങ്ങളെ കൗതുകത്തോടെ ഉറ്റു നോക്കുകയാണ് രാജ്യം. പൊതു ശത്രുവായ ബിജെപിയെ ഒതുക്കാൻ ബദ്ധവൈരികളായിരുന്ന ബിഎസ്പിയും എസ്പിയും സഖ്യത്തിലായിരിക്കുകയാണ്. ഉത്തർപ്രദേശിലെ രാഷ്ട്രീയ സാഹചര്യങ്ങൾ ഏറെ നിർണായകമാണ്. ശത്രുത മറന്ന് അഖിലേഷും മായാവതിയും സൗഹൃദത്തിലാണ് ഇക്കുറി.
സഖ്യപ്രഖ്യാപനത്തിന് ശേഷമായിരുന്നു മായാവതി തന്റെ 63ാം പിറന്നാൾ ആഘോഷിച്ചത്. മായാവതിക്ക് ആശംസകളുമായി അഖിലേഷ് യാദവ് അടക്കമുള്ള പ്രമുഖർ എത്തിയിരുന്നെങ്കിലും ചടങ്ങിലെ ശ്രദ്ധാകേന്ദ്രം മറ്റൊരാളായിരുന്നു. മായാവതിയുടെ അനന്തിരവൻ ആകാശ് കുമാർ. മായാവതിയുടെ പിൻഗാമിയായി ആകാശ് കുമാറിനെ മാധ്യമങ്ങൾ വിശേഷിപ്പിച്ച് തുടങ്ങിയതോടെ ഉത്തർ പ്രദേശിൽ പുതിയ വിവാദങ്ങൾക്കും തുടക്കമായിരിക്കുകയാണ്. വിമർശകരുടെ വായടപ്പിക്കാൻ മായാവതി നടത്തിയ നീക്കം പാർട്ടിയിലെ മുതിർന്ന നേതാക്കളെ പോലും ഞെട്ടിച്ചു.
അനന്തിരവൻ രാഷ്ട്രീയത്തിലേക്ക്
മായാവതിയുടെ ഇളയ സഹോദരൻ ആനന്ദ് കുമാറിന്റെ മകനാണ് ആകാശ് കുമാർ. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സജീവമായിരുന്നു ആകാശ്. ലണ്ടനിലെ പ്രസിദ്ധമായ സർവ്വകലാശാലയിൽ നിന്നും എംബിഎ ബിരുദം നേടിയിട്ടുണ്ട് ആകാശ്.
യോഗങ്ങളിലെ സാന്നിധ്യം
നിർണായക പാർട്ടി യോഗങ്ങളിലെല്ലാം അനന്തിരവന്റെ സാന്നിധ്യം കണ്ടു തുടങ്ങിയതിന് പിന്നാലെയാണ് അഭ്യൂഹങ്ങൾക്കും തുടക്കമാകുന്നത്. രാജസ്ഥാനിലും , ഛത്തീസ്ഗഡിലും, മധ്യപ്രദേശിലുമെല്ലാം മായാവതി പ്രചാരണ പരിപാടികളിൽ പങ്കെടുത്തപ്പോൾ ആകാശും ഒപ്പമുണ്ടായിരുന്നു. പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കും മായാവതി ആകാശിനെ പരിചയപ്പെടുത്തി. ഏറ്റവും ഒടുവിലായി ഉത്തർപ്രദേശിൽ ബിഎസ്പി-എസ്പി സഖ്യം ഔദ്യോഗികമായി പ്രഖ്യാപിച്ച സംയുക്ത വാർത്താ സമ്മേളനത്തിലും മായാവതിക്കൊപ്പം ആകാശും മുൻനിരയിലുണ്ടായിരുന്നു.
സഹോദരനെതിരെ ആരോപണം
കഴിഞ്ഞ വർഷം ആദ്യം മായാവതി സഹോദരൻ ആനന്ദ് കുമാറിന് ബിഎസ്പിയുടെ ദേശീയ ഉപാധ്യക്ഷ സ്ഥാനം നൽകിയിരുന്നു. എന്നാൽ ബിഎസ്പിയിൽ കുടുംബവാഴ്ചയാണെന്ന ആരോപണം ഉയർന്നതിന് പിന്നാലെ ആനന്ദ് കുമാറിനെ പദവിയിൽ നിന്നും മാറ്റുകയായിരുന്നു.
അനന്തിരവന് പാർട്ടി പദവി
24കാരനായ ആകാശ് കുമാറിനെ പാർട്ടിയിലെ ഉന്നതപദവികൾ നൽകുന്നതിന് മുന്നോടിയായാണ് പ്രധാനപ്പെട്ട യോഗങ്ങളിലും പ്രവർത്തകരുമായി നേരിട്ട സംവദിക്കുന്ന പരിപാടികളുമെല്ലാം മായാവതി ഒപ്പം കൂട്ടുന്നതെന്നാണ് വിർശകർ പറയുന്നത്. കുടുംബവാഴ്ചയ്ക്ക് അവസരം ഒരുക്കുകയാണ് മായാവതിയെന്നും വിമർശനം ഉയർന്നു.
മറുപടിയുമായി മായാവതി
പാർട്ടി പദവികളിലേക്ക് അനന്തിരവനെ തിരുകിക്കയറ്റാൻ ശ്രമിക്കുന്നുവെന്ന ആരോപണങ്ങൾക്ക് മറുപടി പറയാനായി കഴിഞ്ഞ ദിവസം മായാവതി അടിയന്തിര പത്ര സമ്മേളനം വിളിക്കുകയായിരുന്നു. ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ മുതിരാതെ പാർട്ടി പ്രവർത്തകരെ പോലും ഞെട്ടിക്കുന്ന ഒരു നീക്കമാണ് മായാവതി നടത്തിയിരിക്കുന്നത്.
സഖ്യത്തിൽ അസ്വസ്ഥരായവർ
ബിഎസ്പിയുടെ ജനപ്രീതി വർദ്ധിച്ചതും എസ്പിയുമായുണ്ടാക്കിയ സഖ്യവും ദളിത് വിരുദ്ധ പാർട്ടികളെയും അതിന്റെ നേതാക്കളെയും അസ്വസ്ഥരാക്കിയിരിക്കുകയാണ്. നേർക്കുനേർ നിന്ന് പൊരുതാൻ ശേഷിയില്ലാത്ത അവർ ദളിത് വിരുദ്ധ മാധ്യമങ്ങളെ ഉപയോഗിച്ച് കുപ്രചാരണങ്ങൾ നടത്തുകയാണ്. എന്റെ അനന്തിരവർ ആകാശിന്റെ പേരും അവർ ഇത്തരത്തിൽ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയാണ്, പക്ഷെ തോറ്റോടാൻ മനസ്സില്ലെന്നും മായാവതി പറയുന്നു.
ഞെട്ടിച്ച നീക്കം
പത്ര സമ്മേളനത്തിൽ വെച്ച് തന്നെ മായാവതിയുടെ അടുത്ത പ്രഖ്യാപനവും വന്നു. മരുമകന് ആകാശിലെ ബിഎസ്പിയിൽ അംഗമാക്കുന്നു. ആകാശിനെ പാർട്ടിയിൽ ചേർക്കാനും രാഷ്ട്രീയം പഠിപ്പിക്കാനുമാണ് തന്റെ തീരുമാനം. ഞാൻ കാൻഷി റാമിന്റെ ശിഷ്യയാണ്. ഉരുളയ്ക്ക് ഉപ്പേരി എന്ന പോലെയായിരിക്കും എന്റെ നീക്കം. എന്റെ തീരുമാനത്തിൽ എതെങ്കിലും ദളിത് വിരുദ്ധ നേതാക്കൾക്കോ മാധ്യമങ്ങൾക്കോ പരാതി ഉണ്ടെങ്കിൽ അങ്ങനെ തന്നെ ഇരിക്കട്ടെ. പാർട്ടിക്ക് അത് കാര്യമാക്കുന്നില്ലെന്ന് മായാവതി പറയുന്നു.
കുടുംബത്തിൽ നിന്ന് പിൻഗാമി
2007ൽ ഉത്തർപ്രദേശിൽ ബിഎസ്പി സർക്കാർ രൂപികരിച്ചതിന് പിന്നാലെ സ്വന്തം കുടുംബത്തിൽ നിന്നാകില്ല തന്റെ രാഷ്ട്രീയ പിൻഗാമിയെന്ന് മായാവതി വ്യക്തമാക്കിയിരുന്നു. ജാതവ് സമുദായത്തിൽ നിന്നുമാകും പുതിയ പിൻഗാമിയെന്നും തന്നെക്കാൾ 15 വയസ് ഇളയതാകും പുതിയ നേതാവെന്നും മായാവതി പറഞ്ഞിരുന്നു.
അലോക് വർമയ്ക്ക് പിന്നാലെ സ്പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താനയും സിബിഐയിൽ നിന്ന് പുറത്ത്