കോട്ടയിലെ ശിശുമരണം: അശോക് ഗെലോട്ടിനെ പുറത്താക്കണമെന്ന് കോൺഗ്രസിനോട് മായാവതി
ജയ്പ്പൂർ: രാജസ്ഥാനിലെ കോട്ടയിൽ സർക്കാർ ആശുപത്രിയിൽ നൂറിലധികം കുഞ്ഞുങ്ങൾ മരിച്ച സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിഎസ്പി നേതാവ് മായാവതി. ദാരുണ സംഭവത്തിന്റെ ഉത്തരവാദിത്തം രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനാണെന്നും ഗെലോട്ടിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാൻ കോൺഗ്രസ് തയ്യാറാകണമെന്നും മായാവതി ആവശ്യപ്പെട്ടു.
കോട്ടയിലെ ശിശുമരണം 104 ആയി, 5 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ സംഖ്യയെന്ന് അശോക് ഗെലോട്ട്
ഇത്രയും ഗൗരവമായ ഒരു സംഭവത്തെ നേരിടുമ്പോൾ തികച്ചും നിരുത്തരവാദിത്തപരമായ പ്രതികരണങ്ങളാണ് അശോക് ഗെലോട്ട് നടത്തുന്നതെന്ന് മായാവതി കുറ്റപ്പെടുത്തി. ഗെലോട്ടിനെ പുറത്താക്കിയ ശേഷം പുതിയ ആളിന് ചുമതല നൽകണം, അല്ലെങ്കിൽ കൂടുതൽ അമ്മമാർക്ക് അവരുടെ കുഞ്ഞുങ്ങളെ നഷ്ടമാകും. തീർത്തും അപമാനകരമാണിതെന്നും മായാവതി കൂട്ടിച്ചേർത്തു.
കഴിഞ്ഞ ഒരുമാസത്തിനുള്ളിൽ നൂറിൽ അധികം നവജാത ശിശുക്കളാണ് കോട്ടയിലെ സർക്കാർ ആശുപത്രിയിൽ മരിച്ചത്. പ്രിയങ്കാ ഗാന്ധി എന്തുകൊണ്ടാണ് വിഷയത്തിൽ പ്രതികരിക്കാത്തെന്നും കഴിഞ്ഞ ദിവസം മായാവതി വിമർശിച്ചിരുന്നു. ഉത്തർപ്രദേശിൽ രാഷ്ട്രീയം കളിക്കാതെ രാജസ്ഥാനിൽ കുഞ്ഞുങ്ങൾ നഷ്ടമായ അമ്മമാരെ പ്രിയങ്കാ ഗാന്ധി സന്ദർശിക്കണമെന്നും മായാവതി ആവശ്യപ്പെട്ടു.
സംഭവത്തിൽ രാജസ്ഥാൻ പിസിസി അധ്യക്ഷൻ അവിനാശ് പാണ്ഡെയോട് സോണിയാ ഗാന്ധി വിശദീകരണം ചോദിച്ചിട്ടുണ്ട്. സംഭവത്തെ അതീവ ഗൗരവമായാണ് കാണുന്നതെന്നും അടിയന്തര നടപടികൾ സ്വീകരിക്കുമെന്നുമാണ് അശോക് ഗെലോട്ട് വ്യക്തമാക്കിയിരിക്കുന്നത്.