ദില്ലിയിലെ കലാപം; സുപ്രീംകോടതിയുടെ മേൽ നോട്ടത്തിൽ അന്വേഷണം വേണമെന്ന് മായാവതി
ലഖ്‌നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തിനിടെ വടക്കു കിഴക്കന്‍ ദില്ലിയില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തെ കുറിച്ച് സുപ്രീംകോടതി ജഡ്ജി തലവനായ ഉന്നതതല സമിതി ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് മായാവതി. കലാപത്തെ തുടര്‍ന്നുണ്ടായ മോശം പ്രതിച്ഛായ മാറ്റാന്‍ ഇതൊരു പരിധി വരെ സഹായിക്കും. പ്രസിഡന്റ് രാംനാഥ് കോവിന്ദിന് അയച്ച കത്തിലാണ് മായാവതി ഇക്കാര്യം ആവശ്യപ്പെട്ടത്.
ബീഹാറില്‍ നിതീഷിന്റെ ഡബിള്‍ ഗെയിം.... കോണ്‍ഗ്രസുമായി അടുക്കുന്നു, എന്‍ആര്‍സിയില്‍ ലക്ഷ്യം ഇങ്ങനെ
ദുരിതബാധിതര്‍ക്കും പരിക്കേറ്റവര്‍ക്കും മതിയായ നഷ്ടപരിഹാരം നല്‍കണം. ആം ആദ്മി പാര്‍ട്ടിക്കും ബിജെപിക്കും ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ കോവിന്ദ് നേരിട്ട് നല്‍കണമെന്ന ആവശ്യവും മായാവതി മുന്നോട്ട് വെച്ചു. 1984ലെ സിഖ് വിരുദ്ധ കലാപത്തിന് സമാനമായ അക്രമമാണ് ദില്ലിയില്‍ നടന്നതെന്നും മായാവതി ആരോപിച്ചു. കലാപത്തെ തുടര്‍ന്ന് തലസ്ഥാനത്ത് നിയമപരവും ഭരണഘടനാപരവുമായ എല്ലാ ഉത്തരവാദിത്വങ്ങളും നിറവേറ്റുന്നതില്‍ ബിജെപി പരാജയപ്പെട്ടു. രാജ്യം മുഴുവന്‍ ഇതിന് സാക്ഷിയാണ്. കലാപത്തെ അടിച്ചമര്‍ത്തുന്നതില്‍ ദില്ലി പോലീസിന്റെയും ഭരണകൂടത്തിന്റെയും അശ്രദ്ധയും പരാജയവും എല്ലാവരും തിരിച്ചറിഞ്ഞതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
വടക്ക് കിഴക്കന്‍ ദില്ലിയില്‍ സ്ഥിതി ഗതികള്‍ നിയന്ത്രണ വിധേയമായി. പുതിയ അക്രമ സംഭവങ്ങള്‍ ഒന്നും തന്നെ ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 42 ആയി. മരിച്ചവരില്‍ 29 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. 200 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വെടിയേറ്റാണ് പലര്‍ക്കും പരിക്കേറ്റതെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് ദിവസം നീണ്ടുനിന്ന കലാപത്തില്‍ 250 ഓളം പേരാണ് ഇരകളായത്. ഇതില്‍ മൂന്നില്‍ ഒരാള്‍ക്ക് വെടിവെയ്പ്പിലാണ് പരിക്കേറ്റത്. ചിലരെ കുത്തി പരിക്കേല്‍പ്പിതായും ചിലര്‍ക്ക് നേരെ ആസിഡ് ആക്രമണം നടന്നതായും പോലീസ് പറയുന്നു. കണ്ണീര്‍ വാതക പ്രയോഗത്തില്‍ പെട്ടും പലര്‍ക്കും പരിക്കേറ്റിട്ടുണ്ട്.