യുപിയില്‍ ഇനി ബിജെപിയുടെ തേരോട്ടം! മായാവതിയും അഖിലേഷും പിരിഞ്ഞു... ഇനി ഒരിക്കലും സഖ്യമില്ല
ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ മഹഗഢ്ബന്ധന്‍ അവസാനിക്കുന്നു. ഒരുകാലത്തും ഇനി സമാജ് വാദി പാര്‍ട്ടിയുമായി ഒരു സഖ്യവും ഉണ്ടാവില്ലെന്നാണ് ബിഎസ്പി അധ്യക്ഷ മായാവതി വ്യക്തമാക്കിയിരിക്കുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം എസ്പി-ബിഎസ്പി സഖ്യത്തില്‍ വലിയ ഉലച്ചില്‍ സംഭവിച്ചിരുന്നു.
താജ് കേസിൽ തന്നെ കുടുക്കിയത് മുലായം സിംഗും ബിജെപിയും ചേർന്ന്; പരാജയ കാരണം എസ്പിയെന്ന് മായാവതി
വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ഒന്നും തന്നെ എസ്പിയുമായി ഒരു സഖ്യവും ഉണ്ടാവില്ലെന്നാണ് മായാവതി വ്യക്തമാക്കിയിട്ടുള്ളത്. എല്ലാ തിരഞ്ഞെടുപ്പുകളിലും ഒറ്റയ്ക്ക് മത്സരിക്കും എന്നും അവര്‍ വ്യക്തമാക്കി.
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എസ്പി-ബിഎസ്പി സഖ്യത്തിന് ഉത്തര്‍ പ്രദേശില്‍ വലിയ നേട്ടം ഉണ്ടാക്കാന്‍ ആയിരുന്നില്ല. എന്നാല്‍ പൂജ്യത്തില്‍ നിന്ന് പത്ത് സീറ്റ് നേട്ടം ഉണ്ടാക്കാന്‍ ബിഎസ്പിയ്ക്ക് സാധിച്ചു. സഖ്യം വലിയ തിരിച്ചടിയുണ്ടാക്കിയത് എസ്പിയ്ക്ക് തന്നെ ആയിരുന്നു.
ദളിത് വിരുദ്ധ എസ്പി
സമാജ് വാദി പാര്‍ട്ടിയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് മായാവതി ഉന്നയിക്കുന്നത്. 2012 മുതല്‍ 1017 വരെ എസ്പി അധികാരത്തിലിരുന്ന കാലത്ത് ദളിത് വിരുദ്ധ, ബിഎസ്പി വിരുദ്ധ നിലപാടുകള്‍ ആയിരുന്നു അവര് എടുത്തിരുന്നത് എന്നാണ് മായാവതിയുടെ ആരോപണം. ക്രമസമാധാന പാലനത്തിലും എസ്പി സര്‍ക്കാര്‍ പരാജയം ആയിരുന്നു എന്നും മായാവതി പറയുന്നുണ്ട്.
എന്തുകൊണ്ട് സഖ്യം
എന്നാല്‍ ഇതെല്ലാം മാറ്റി നിര്‍ത്തിക്കൊണ്ടായിരുന്നു ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എസ്പിയ്‌ക്കൊപ്പം ബിഎസ്പിയും കൈകോര്‍ത്തത്. രാജ്യത്തിന്റേയും ജനങ്ങളുടേയും താത്പര്യം മാത്രം പരിഗണിച്ചാണ് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എസ്പിയുമായി സഖ്യമുണ്ടാക്കിയത് എന്നും മായാവതി പറയുന്നുണ്ട്.
സമാജ് വാദി പാര്‍ട്ടിയുടെ സ്വഭാവം കൊണ്ട്
ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം സമാജ് വാദി പാര്‍ട്ടി പുറത്തെടുത്ത സ്വഭാവം ആണ് ഇപ്പോള്‍ തങ്ങളെ ഇത്തരം ഒരു തീരുമാനത്തിന് നിര്‍ബന്ധിച്ചത് എന്നാണ് മായാവതിയുടെ മറ്റൊരു ആരോപണം. ഈ രീതിയില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ ആകുമെന്ന് കരുതുന്നില്ല. അതുകൊണ്ട് വരും തിരഞ്ഞെടുപ്പുകളില്‍ എല്ലാം ബിഎസ്പി ഒറ്റയ്ക്ക് മത്സരിക്കും എന്നും മായാവതി വ്യക്തമാക്കി.
ബിജെപിയുടെ അപ്രമാദിത്തം
ഉത്തര്‍ പ്രദേശില്‍ ഇപ്പോള്‍ ബിജെപിയുടെ അപ്രമാദിത്തമാണ് നിലനില്‍ക്കുന്നത്. നിയമസഭയില്‍ ആകെ 403 സീറ്റുകളില്‍ 312 എണ്ണവും ബിജെപിയുടേതാണ്. സമാജ് വാദി പാര്‍ട്ടിയ്ക്ക് 47 സീറ്റുകളും ബിഎസ്പിയ്ക്ക് 19 സീറ്റുകളും ആണ് ഉള്ളത്.
ലോക്‌സഭ സീറ്റുകളില്‍ 62 എണ്ണവും ഇപ്പോഴും ബിജെപിയ്ക്ക് സ്വന്തം. ബിഎസ്പിയ്ക്ക് കിട്ടിയത് 10 സീറ്റുകളും എസ്പിയ്ക്ക് കിട്ടിയത് 5 സീറ്റുകളും മാത്രം.
കോണ്‍ഗ്രസ് നാമാവശേഷമായി
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധിയെ കൂടി പ്രചാരണരംഗത്തിറക്കിയായിരുന്നു കോണ്‍ഗ്രസിന്റെ നീക്കം. ആകെ ഉണ്ടായിരുന്ന രണ്ട് സിറ്റിങ് സീറ്റുകളില്‍ ഒന്ന് ഇത്തവണ നഷ്ടപ്പെടുകയും ചെയ്തു. അതും പാര്‍ട്ടി അധ്യക്ഷനായ രാഹുല്‍ ഗാന്ധിയുടെ സ്വന്തം അമേഠി.
നിയമസഭയില്‍ കോണ്‍ഗ്രസിന് ആകെയുള്ളത് ഏഴ് സീറ്റുകള്‍ മാത്രമാണ്.
ഇനി ബിജെപിയ്ക്ക് ഭയക്കണ്ട
ഇത്തവണത്തെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഉത്തപ്രദേശില്‍ ബിജെപി അല്‍പം ഭയത്തിലായിരുന്നു. എസ്പിയും ബിഎസ്പിയും കൈകോര്‍ക്കുന്നു എന്നത് തന്നെ ആയിരുന്നു ആ ഭയത്തിന് കാരണം. ഇനിയെന്തായാലും അവര്‍ക്ക് ഭയക്കേണ്ട ഒരു സാഹചര്യവും നിലവിലില്ല. സഖ്യം പിരിയുന്നതോടെ അതിന്റെ ഗുണവും ബിജെപിയ്ക്ക് തന്നെ ആയിരിക്കും ലഭിക്കുക.