കര്‍ണാടകയില്‍ ബിഎസ്പിയുടെ വരവിനായി ബിജെപി!! മായാവതിക്ക് മൗനം, ആശങ്കയോടെ കോണ്‍ഗ്രസ്!!
കര്‍ണാടകയില്‍ ബിഎസ്പി മത്സരിക്കില്ലെന്ന് സൂചന.
ബെംഗളൂരു: കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ നിത്യേന പാര്‍ട്ടികള്‍ തമ്മിലുള്ള അങ്കം മുറുകി വരികയാണ്. തുടക്കത്തില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കമുണ്ടായിരുന്നെങ്കിലും ഓരോ ദിവസവും മത്സരത്തിന്റെ കാഠിന്യമേറി വരികയാണ്. ബിജെപി പുതിയ തന്ത്രങ്ങളുമായി എതിരാളികളെ നേരിടുമ്പോള്‍ ജനതാദള്‍ തൂക്കുഭരണം എന്ന ആശയവുമായി നില്‍ക്കുകയാണ്. ഈ രണ്ടു കക്ഷികളെയും സൂക്ഷിക്കണമെന്ന നിലപാടാണ് കോണ്‍ഗ്രസിനുള്ളത്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അമിത ആത്മവിശ്വാസം പാര്‍ട്ടിക്ക് തിരിച്ചടിയാവുമോ എന്ന ഭയത്തിലാണ് കോണ്‍ഗ്രസ്.
അതേസമയം ജെഡിഎസ് ഇപ്പോള്‍ ആഗ്രഹിക്കുന്നത് ബിഎസ്പി നേതാവ് മായാവതിയുടെ പിന്തുണയാണ്. രണ്ടുമാസം മുമ്പ് നടന്ന കൂടിക്കാഴ്ച്ചയില്‍ ജെഡിഎസിനും പാര്‍ട്ടി അധ്യക്ഷന്‍ ദേവഗൗഡയ്ക്കും പൂര്‍ണ പിന്തുണ മായാവതി വാഗ്ദാനം ചെയ്തിരുന്നു. ഇരുവരും ചേര്‍ന്ന് അന്ന് പൊതുചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. ഇതില്‍ ലഭിച്ച പിന്തുണ സംസ്ഥാനത്ത് ഗുണകരമാകുമെന്ന് ദേവഗൗഡ വിലയിരുത്തുന്നു. ഇത് ആശങ്കയോടെയാണ് കോണ്‍ഗ്രസ് നോക്കികാണുന്നത്.
ബിഎസ്പിയുടെ ആത്മവിശ്വാസം
കര്‍ണാടകയില്‍ അത്ര വലിയ ശക്തിയൊന്നുമല്ല മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടി. എന്നിട്ടും അവര്‍ മത്സരിക്കാന്‍ തീരുമാനിച്ചത് ദേവഗൗഡയുടെ വാക്കുകേട്ടാണ്. കര്‍ണാടകയില്‍ 21 സീറ്റും ദേവഗൗഡ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതങ്ങനെ വിട്ടുകളയാന്‍ മായാവതിക്ക് സാധിക്കില്ലല്ലോ. ഒന്നുമില്ലാത്ത ഒരു സംസ്ഥാനത്ത് ഒരു പ്രമുഖ കക്ഷിയുടെ ബാനറില്‍ 21 സീറ്റില്‍ മത്സരിക്കുക എന്നാല്‍ പറയുന്നത് ചില്ലറ കാര്യമല്ലല്ലോ. അതൊക്കെ പോട്ടെ ബിജെപിയെയും കോണ്‍ഗ്രസിനെയും വരെ തകര്‍ത്തെറിയും എന്ന് വരെ മായാവത ി പറഞ്ഞ് കളഞ്ഞു. ഒരാള്‍ കൂടെയുള്ളതിന്റെ ബലം കൂടിയായിരുന്നു ഇത്. മായാവതിക്ക് വലിയ സ്വാധീനമില്ല കര്‍ണാടകയില്‍ എന്നാണ് അവര്‍ തന്നെ കരുതുന്നത്. എന്നാല്‍ ദേവഗൗഡ ആള് ചില്ലറക്കാരനല്ല. രണ്ടു കല്‍പ്പിച്ചാണ് മായാവതിയെ കൂടെ കൂട്ടാമെന്ന് പറഞ്ഞത്. ദളിത് വോട്ടുകള്‍ അത്യാവശ്യം നല്ല രീതിയില്‍ സംസ്ഥാനത്തുണ്ട്. മായാവതിയുടെ പേരില്‍ ആ വോട്ട് എളുപ്പത്തില്‍ മറിക്കാന്‍ സാധിക്കുമെന്നും ജെഡിഎസ് കണക്ക് കൂട്ടുന്നു.
കൈവിട്ടു പോയി
ദേവഗൗഡ എളുപ്പത്തില്‍ ഒരു തുറുപ്പുചീട്ടിനെ ലഭിച്ച സന്തോഷത്തിലായിരുന്നു. എന്നാല്‍ രണ്ടുമാസം കൊണ്ട് കാര്യങ്ങള്‍ കൈവിട്ട് പോയി എന്ന് അദ്ദേഹം ഇത് വരെ മനസിലാക്കിയിട്ടില്ല. ഈ രണ്ട് മാസത്തിനിടെ ബിഎസ്പി സമാജ്‌വാദി പാര്‍ട്ടിയുമായി സഖ്യം ഉണ്ടാക്കുന്നതും തിരഞ്ഞെടുപ്പില്‍ ബിജെപിയെ തകര്‍ത്ത് വിടുന്നതും. ഇതൊക്കെ പോരാത്തതിന് പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമാണ് മായാവതി ഇപ്പോള്‍. ഇതൊക്കെ ദേശീയ തലത്തിലെ കാര്യങ്ങളല്ലേ. കര്‍ണാടകയില്‍ ഇതൊക്കെ എന്ത് പ്രശ്‌നം എന്ന് ചോദിക്കേണ്ട കാര്യമില്ല. കര്‍ണാടകയിലും മുഖ്യ എതിരാളി ബിജെപി തന്നെയാണ്. അക്കാര്യത്തില്‍ വിട്ടുവീഴ്ച്ച ചെയ്യില്ല. പിന്നെ രണ്ടാമത്തെ കാര്യം ജെഡിഎസ്സിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നതാണ്. ബിജെപിയെ പിന്തുണച്ച ചരിത്രം അവര്‍ക്കുണ്ട്. ഈ ചരിത്രം വീണ്ടും ആവര്‍ത്തിച്ചാല്‍ ബിഎസ്പിക്കും മായാവതിക്കും നാണക്കേടാകും. ഇതൊക്കെ അവര്‍ മുന്‍കൂട്ടി കണ്ടിരിക്കുകയാണ്.
വോട്ടുകള്‍ ഭിന്നിക്കും
ബിഎസ്പിയുടെ വരവിനായി കാത്തിരിക്കുന്ന പ്രമുഖ പാര്‍ട്ടികളിലൊരാള്‍ ബിജെപി തന്നെയാണ്. ബിഎസ്പി ഒരു ഭീഷണിയേ അല്ല എന്ന് ബിജെപിക്ക് അറിയാം. പക്ഷേ അവര്‍ വിചാരിച്ചാല്‍ വോട്ട് ബാങ്ക് താളം തെറ്റിക്കാന്‍ സാധിക്കും. ബിജെപിക്കെതിരെ ദളിതര്‍ കടുത്ത രീതിയിലുള്ള പ്രക്ഷോഭത്തിലാണ്. ആ ഭാഗത്ത് നിന്ന് എന്തെങ്കിലും വോട്ടുകള്‍ പാര്‍ട്ടിക്ക് ലഭിക്കുമെന്ന പ്രതീക്ഷ ബിജെപിക്കില്ല. അപ്പോള്‍ ഏറ്റവും നല്ല മാര്‍ഗം മറ്റുള്ളവരുടെ വോട്ടുബാങ്ക് തകര്‍ക്കുക എന്നതാണ്. കോണ്‍ഗ്രസിന് നല്ലൊരു വിഭാഗം ദളിത് വോട്ടുകള്‍ ലഭിക്കുമെന്ന് ബിജെപി പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ ബിഎസ്പി മത്സരരംഗത്തുണ്ടെങ്കില്‍ അനായാസം വോട്ടുകള്‍ ഭിന്നിച്ച് പോകും. കോണ്‍ഗ്രസിന്റെ വോട്ടുബാങ്കില്‍ ഇടിവുണ്ടാകും. ഇത് ജയസാധ്യതയെ ബാധിക്കുമെന്ന് ബിജെപി കരുതുന്നു. ഇക്കാര്യം ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പയും സമ്മതിക്കുന്നുണ്ട്. ബിഎസ്പി വരുന്നത് ബിജെപിയെ സഹായിക്കുന്നതിന് തുല്യമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.
കോണ്‍ഗ്രസ് ഭയത്തില്‍
മതേതര വോട്ടുകളെ ഭിന്നിപ്പിക്കാനുള്ള ശ്രമം ബിഎസ്പി ഉപേക്ഷിക്കണമെന്ന് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചിട്ടുണ്ട്. ദേശീയ നേതൃത്വവും ഇക്കാര്യത്തില്‍ ഇടപെട്ടിട്ടുണ്ടെന്നാണ് സൂചന. ഇതോടെ മായാവതിയുടെ മനസ് മാറിയിട്ടുണ്ടെന്നാണ് സൂചന. കോണ്‍ഗ്രസിനെതിരായ ഏത് നീക്കവും ബിജെപിയെ സഹായിക്കുമെന്ന് മായാവതി പറയുന്നു. എന്നാല്‍ ഇക്കാര്യം ദേവഗൗഡയെ ഇതുവരെ മായാവതി അറിയിച്ചിട്ടില്ല. അതേസമയം ഈ നീക്കത്തിനിടയില്‍ കര്‍ണാടകയുടെ ചുമതലയുള്ള കെസി വേണുഗോപാല്‍ വലിയൊരു അബദ്ധം കാണിക്കുകയും ചെയ്തു. കര്‍ണാടകയില്‍ ബിജെപിയുടെ ബി ടീമാണ് ബിഎസ്പിയെന്ന് വേണുഗോപാല്‍ പ്രസംഗത്തിനിടെ പരാമര്‍ശിക്കുകയും ചെയ്തു. ഇത് അവരെ ചൊടിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന. അതേസമയം അര ഡസനിലധികം റാലികള്‍ സംസ്ഥാനത്ത് നടത്താമെന്ന് മായാവതി ദേവഗൗഡയ്ക്ക് ഉറപ്പ് നല്‍കിയിരുന്നു. കോണ്‍ഗ്രസിന്റെ നിലപാടുകളോട് വിയോജിപ്പിക്കുണ്ടെങ്കിലും തല്‍ക്കാലം അവര്‍ സംസ്ഥാനത്ത് മത്സരിക്കുമോ എന്ന കാര്യം സസ്‌പെന്‍സ് നിലനില്‍ക്കുകയാണ്.
ജെഡിഎസിന് അതൃപ്തി
മായാവതി വിശ്വാസ വഞ്ചന കാണിച്ചതില്‍ ജെഡിഎസിന് കടുത്ത അതൃപ്തിയാണുള്ളത്. ഇനിയുള്ള പ്രചാരണങ്ങളില്‍ മായാവതിയെയും ബിഎസ്പിയെയും കുറിച്ച് പരാമര്‍ശിക്കേണ്ടെന്ന് ദേവഗൗഡ നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം സംസ്ഥാനത്തെ ബിഎസ്പി നേതൃത്വം മത്സരിക്കുന്ന കാര്യത്തെ കുറിച്ച് ഇതുവരെ ചര്‍ച്ച പോലും ചെയ്തിട്ടില്ല. ദേശീയ നേതൃത്വത്തില്‍ നിന്ന് അങ്ങനെയൊരു നിര്‍ദേശം ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് സംസ്ഥാനത്തെ നേതാക്കള്‍ പറയുന്നത്. ഇതോടെ അവര്‍ മത്സരിക്കില്ല എന്ന കാര്യത്തില്‍ ഏകദേശം ഉറപ്പായിരിക്കുകയാണ്. എന്നാല്‍ ബിജെപി നേതൃത്വം ഇക്കാര്യത്തില്‍ ഇടപെടല്‍ നടത്തുന്നുണ്ട്. ജെഡിഎസുമായി ചേര്‍ന്ന് മത്സരിക്കുന്നതിന് വേണ്ട തന്ത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ബിഎസ്പിയെ ഒപ്പം നിര്‍ത്താന്‍ എന്ത് കളിയും കളിക്കണമെന്ന് ബിജെപി ജെഡിഎസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ജെഡിഎസ് നേതൃത്വം ഇതിനോട് അനുകൂലമായല്ല പ്രതികരിച്ചത്.
യുപി തിരഞ്ഞെടുപ്പ്
യുപിയിലെ ഉപതിരഞ്ഞെടുപ്പ് എല്ലാം മാറ്റി മറിച്ചതായി ബിഎസ്പി നേതൃത്വം തന്നെ പറയുന്നുണ്ട്. ഫൂല്‍പൂരിലും ഖൊരഖ്പൂരിലും നേടിയ ജയങ്ങള്‍ പുതിയ പ്രതീക്ഷകള്‍ നല്‍കിയെന്നും ബിജെപിയെ പരാജയപ്പെടുത്താന്‍ സാധിക്കുമെന്ന് മനസിലാക്കി തന്നതായും മായാവതി പറഞ്ഞു. അതേസമയം പ്രധാന എതിരാളി ബിജെപിയാണെന്നും കോണ്‍ഗ്രസല്ലെന്നും മായാവതി വ്യക്തമാക്കി. ജെഡിഎസിനൊപ്പം ചേര്‍ന്ന് ദളിത് വോട്ടുകള്‍ സ്വന്തമാക്കി കോണ്‍ഗ്രസിനെ പരാജയപ്പെടുത്തുക എന്നത് ബിഎസ്പിയുടെ അജണ്ടയല്ല. കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജയിക്കണമെന്നാണ് മായാവതിയുടെ ആഗ്രഹം. അതുകൊണ്ട് കര്‍ണാടക തിരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി രംഗത്തുണ്ടാവില്ലെന്നും മായാവതി പറയുന്നു. അതേസമയം ദേശീയ നേതൃത്വം തീരുമാനിച്ച കാര്യത്തില്‍ നിന്ന് പിന്‍മാറില്ലെന്നും തിരഞ്ഞെടുപ്പില്‍ ജെഡിഎസുമായി ചേര്‍ന്ന് മത്സരിക്കുമെന്നും ബിഎസ്പി സംസ്ഥാന നേതൃത്വം പറയുന്നു.
മറ്റുള്ളവരും കൈയ്യൊഴിഞ്ഞു
മായാവതി പ്രചാരണത്തിനായി കര്‍ണാടകയിലെത്തുമെന്ന് സംസ്ഥാന നേതൃത്വം ഉറപ്പിച്ച് പറയുന്നുണ്ട്. മായാവതി ഒരു സഖ്യത്തിന്റെയും ഭാഗമാകാതിരിക്കുന്നതാണ് നല്ലതെന്ന് പാര്‍ട്ടിയിലെ ചിലര്‍ നേരിട്ട് അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇതും അവര്‍ പരിഗണിച്ചിട്ടുണ്ട്. അതേസമയം മായാവതി മാത്രമല്ല ജെഡിഎസുമായി കൂട്ടുകൂടാമെന്ന് പറഞ്ഞ പ്രമുഖ പാര്‍ട്ടികളും കര്‍ണാടകയിലേക്ക് ഉണ്ടാവില്ലെന്ന് ഉറപ്പായിട്ടുണ്ട്. അസാദ്ദുദ്ദീന്‍ ഒവൈസിയുടെ ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദുള്‍ മുസ്ലീമിന്‍, ശരത് പവാറിന്റെ എന്‍സിപി എന്നിവര്‍ കര്‍ണാടകയിലേക്ക് ഉണ്ടാവില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇവരെല്ലാം ദേവഗൗഡയുമായി ചര്‍ച്ച നടത്തിയവരാണ്. എന്നാല്‍ ഇതിന് ശേഷം ജെഡിഎസുമായി വിട്ടുനില്‍ക്കുന്ന സമീപനമാണ് ഒവൈസി സ്വീകരിച്ചത്. ഒവൈസിയുടെ പാര്‍ട്ടി 50 സീറ്റില്‍ മത്സരിക്കാനാണ് ശ്രമിച്ചിരുന്നത്. എന്നാല്‍ ഇത് ദേവഗൗഡ തള്ളിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്.
ബിജെപിയുടെ പ്രതീക്ഷ
പാര്‍ട്ടികളെല്ലാം പ്രതിസന്ധിയില്‍ നില്‍ക്കുമ്പോള്‍ ഇത് മുതലെടുക്കാന്‍ ബിജെപി രംഗത്തെത്തിയിട്ടുണ്ട്. അതേസമയം ശരത് പവാറുമായി അടുക്കാനുള്ള ശ്രമങ്ങള്‍ ദേവഗൗഡ തകര്‍ത്തതില്‍ നേതൃത്വത്തില്‍ തന്നെ അമര്‍ഷമുണ്ട്. പവാര്‍ സംസ്ഥാന ിരുദ്ധരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നു എന്നായിരുന്നു ദേവഗൗഡയുടെ ആരോപണം. ഇതോടെ സംസ്ഥാനത്ത് മത്സരിക്കേണ്ടെന്നും ജെഡിഎസുമായി യാതൊരു ഇടപാടും വേണ്ടെന്ന് എന്‍സിപിയും ശരത് പവാറും തീരുമാനിക്കുകയായിരുന്നു. പ്രാദേശിക പാര്‍ട്ടികളെ കൂട്ടിയോജിപ്പിച്ച് വന്‍ വിജയം നേടാനാണ് ബിജെപിയുടെ ശ്രമം. ഇതിന്റെ ആദ്യ ഘട്ടമായി കോണ്‍ഗ്രസിന്റെ ശക്തമായ ജാതി വോട്ടുകള്‍ എന്ത് വിലകൊടുത്തും തകര്‍ക്കണമെന്ന് യെദ്യൂരപ്പ നിര്‍ദേശിച്ചിട്ടുണ്ട്. ദേശീയനേതൃത്വത്തിന്റെ പിന്തുണയും ഇതിനായി തേടും. എന്നാല്‍ പ്രമുഖ കക്ഷികള്‍ മത്സരത്തില്‍ നിന്ന് പിന്‍മാറിയത് കോണ്‍ഗ്രസിന് ആശ്വാസമാണ്. വോട്ടുകള്‍ ഭിന്നിച്ച് പോയാല്‍ തോല്‍വി ഉറപ്പാണെന്ന് നേതൃത്വം കരുതുന്നുണ്ട്. എന്നാല്‍ സിദ്ധരാമയ്യ ഇതൊന്നും കാര്യമാക്കേണ്ടെന്ന നിലപാടിലാണ്. അദ്ദേഹത്തോട് സുരക്ഷിതമായ മണ്ഡലത്തില്‍ മത്സരിക്കണമെന്ന് ദേശീയ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.
കര്‍ണാടകയില്‍ പ്രമുഖര്‍ വിജയഫോര്‍മുല തേടുന്നു... ജാതി രാഷ്ട്രീയത്തെ വികസനം കൊണ്ട് നേരിടാന്‍ ബിജെപി?
കർണാടകയിൽ സിദ്ധരാമയ്യ മയം; സിദ്ധരാമനഹുണ്ടിയിൽ 39 സിദ്ധരാമയ്യമാർ... രസകരം.. ഇത്!!
ചെന്നൈ പഴയ ചെന്നൈയല്ല, പക്ഷേ ധോണി പഴയ ധോണി തന്നെ... ഇത് ബ്ലോക്കർ ധോണി.. ട്രോൾ തന്നെ പൂര ട്രോൾ!!