കുശ്വാഹയുമായി കൈകോര്‍ത്ത് മായവതിയും ബിഹാറിലേക്ക്; നീക്കം ബിജെപിക്ക് വേണ്ടിയെന്ന് കോണ്‍ഗ്രസ്
ദില്ല: ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിലെ ആദ്യ ഘട്ട വോട്ടെടുപ്പിനുള്ള വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കാനിരിക്കെയും സഖ്യത്തിന്‍റെ കാര്യത്തില്‍ മുന്നണികള്‍ക്കിടയില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്. ഘടകക്ഷികളില്‍ എതിര്‍പ്പുയരുന്ന പഞ്ചാത്തലത്തില്‍ ഭരണ-പ്രതിപക്ഷ സഖ്യങ്ങളില്‍ സീറ്റ് ചര്‍ച്ച ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ഇരു സഖ്യങ്ങളില്‍ നിന്നും പുറത്ത് എത്തുന്നവരെ കാത്തിരിക്കുന്നതിനാല്‍ മൂന്നാം മുന്നണിയും ഇതുവരെ സീറ്റ് ചര്‍ച്ചകളിലേക്ക് കടന്നിട്ടില്ല. അതിനിടെ ആര്‍എല്‍എസ്പി നേതാവ് ഉപേന്ദ്ര കുശ്വാഹയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചുകൊണ്ട് ബിഎസ്പിയും ബിഹാറിലൊരു നാലാം മുന്നണിക്ക് രൂപം കൊടുത്തിരിക്കുകയാണ്.
പുതിയ സഖ്യം
പപ്പു യാദവിന്‍റെ ജന്‍ അധികാര്‍ പാര്‍ട്ടി (ജെഎപി), ചന്ദ്ര ശേഖര്‍ ആസാദിന്റെ ആസാദ് സമാജ് പാര്‍ട്ടി (എഎസ്പി), എന്നിപര്‍ ചേര്‍ന്ന് ബിഹാറില്‍ ഒരു മുന്നാം മുന്നണിക്ക് രൂപം കൊടുത്തിരുന്നു. സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി.ഐ), ബഹുജന്‍ മുക്തി പാര്‍ട്ടി (ബി.എം.പി) എന്നീ പാര്‍ട്ടികളും ഈ സഖ്യത്തിന്‍റെ ഭാഗമാണ്.
പ്രതീക്ഷകള്‍
കൂടുതല്‍ പാര്‍ട്ടികള്‍ ഈ സഖ്യത്തിന്‍റെ ഭാഗമാവുമെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടിരുന്നു. സീറ്റ് വിഭജനത്തിന്‍റെ കാര്യത്തില്‍ എന്‍ഡിഎയില്‍ ഇടഞ്ഞ് നില്‍ക്കുന്ന രാം വിലാസ് പാസ്വാന്‍റെ എല്‍ജെപിയേയും മഹാസഖ്യത്തില്‍ ഇടഞ്ഞ് നില്‍ക്കുന്ന ഉപേന്ദ്ര കുശ്വാഹയുടെ ആര്‍എല്‍എസ്പിയേയും പുതിയ സഖ്യത്തിലേക്ക് സ്വാഗതം ചെയ്യാന്‍ തയ്യാറാണെന്നും നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.
നാലാമതൊരു മുന്നണി
എന്നാല്‍ ഈ സഖ്യത്തിന്‍റെ ഭാഗമാവാതെ ആര്‍എല്‍എസ്പിയുമായി ചേര്‍ന്ന് ബിഹാറില്‍ നാലാമതൊരു മുന്നണിക്ക് ബിഎസ്പി രൂപം നല്‍കിയിരിക്കുകയാണ്. മായാവതി തന്നെയാണ് സഖ്യത്തിന്‍റ കാര്യം പ്രഖ്യാപിച്ചത്. ' ആര്‍എല്‍എസ്പിക്കും മറ്റ് പാര്‍ട്ടികള്‍ക്കുമൊപ്പം ബീഹാര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട് ഉപേന്ദ്ര കുശ്‌വാഹയായിരിക്കും സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്തിയെന്നും മായവാതി പറഞ്ഞു.
ദളിത് ന്യൂനപക്ഷ ഐക്യത്തിലൂടെ
ജന്‍വാദി പാര്‍ട്ടി സോഷ്യലിസ്റ്റും സഖ്യത്തിന്റെ ഭാഗമാണ്. ദളിത് ന്യൂനപക്ഷ ഐക്യത്തിലൂടെ ബിഹാറിനെ വെള്ളപ്പൊക്കത്തിന്‍റെ കെടുതികളില്‍ നിന്നും ദാരിദ്രത്തില്‍ നിന്നും മോചിപ്പിക്കാന്‍ പുതിയ സഖ്യത്തിനാവുമെന്നും മായാവതി അവകാശപ്പെട്ടു. അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്തെ ദലിത്, ആദിവാസി, ഒബിസി, ന്യൂനപക്ഷ, പിന്നാക്ക വിഭാഗക്കാർക്കും പാവപ്പെട്ടവര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുമെന്നും മായാവതി പറഞ്ഞു.
മഹാസഖ്യത്തിന്‍റെ ആശങ്ക
പുതിയ രണ്ട് സഖ്യവും തങ്ങളുടെ വോട്ടുകള്‍ ചോര്‍ത്തുമോയെന്നതാണ് മഹാസഖ്യത്തിന്‍റെ ആശങ്ക. രണ്ട് സഖ്യങ്ങളും ബിജെപി-ജെഡിയു വിരുദ്ധ വോട്ടുബാങ്കുകളെയാണ് ലക്ഷ്യം വെക്കുന്നത്. സര്‍ക്കാര്‍ വിരുദ്ധമാവേണ്ട ഈ വോട്ടുകള്‍ വിഘടിച്ചു പോയാല്‍ അത് ക്ഷീണമാവുക കോണ്‍ഗ്രസും ആര്‍ജെഡിയും നയിക്കുന്ന മഹാസഖ്യത്തിനാവും.
കോണ്‍ഗ്രസ് ആരോപണം
ബിജെപിയെ സഹായിക്കുന്ന നിലപാടാണ് മായാവതി സ്വീകരിക്കുന്നതെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നത്. കൂടുതല്‍ ചര്‍ച്ചകള്‍ നടത്തി ഉപേന്ദ്ര കുശ്വാഹയെ സഖ്യത്തിലേക്ക് തിരികെ കൊണ്ടു വരാനുള്ള ശ്രമവും കോണ്‍ഗ്രസും ആര്‍ജെഡിയും നടത്തുന്നുണ്ട്. ജിതന്‍ റാം മാഞ്ചിക്ക് പുറമെ കുശ്വാഹയും മുന്നണി വിടുന്നത് ദളിത് വോട്ടുകളെ മഹാസഖ്യത്തില്‍ നിന്നും വലിയ തോതില്‍ അകറ്റും.
Recommended Video
സര്‍ക്കാര്‍ വിരുദ്ധം
ഇതിന് പുറമെയാണ് ചന്ദ്രശേഖര്‍ ആസാദിന്‍റെയും പപ്പു യാദവിന്‍റെയും നേതൃത്വത്തിലുള്ള സഖ്യം. ഇവരും ലക്ഷ്യം വെക്കുന്നത് ദളിത്, പിന്നാക്ക, ന്യൂനപക്ഷ വോട്ടു ബാങ്കാണ്. ഈ വോട്ടുകളും സ്വാഭാവികമായും സര്‍ക്കാര്‍ വിരുദ്ധമായി പോള്‍ ചെയ്യപ്പെടേണ്ടതാണ്. പുതിയ മുന്നണികളുടെ രൂപീകരണത്തില്‍ മഹാസഖ്യത്തില്‍ ആശങ്കകള്‍ ഉള്ളപ്പോള്‍ ഭരണസഖ്യത്തില്‍ ആശ്വാസത്തിന്‍റെ ചിരിയാണ് കാണാന്‍ സാധിക്കുക.
കെ സുരേന്ദ്രനെതിരെ ശോഭാ സുരേന്ദ്രന്റെ മറുപണി; സമാന്തര യോഗം..ബിജെപിയിൽ പോര് മുറുകുന്നു