വിട്ടുകൊടുക്കാതെ മായാവതി! യുപിയില്‍ കൂട്ടിയും കിഴിച്ചും ബിഎസ്പി രാഷ്ട്രീയം..
Recommended Video
പ്രതിപക്ഷ കക്ഷികളെയെല്ലാം കൂട്ടിയിണക്കി മഹാസഖ്യമുണ്ടാക്കി ബിജെപിയെ നേരിടാനൊരുങ്ങുകയാണ് പാര്‍ട്ടികള്‍. ബിജെപിയെ തോല്‍പ്പിക്കാനായാല്‍ ആരാകും അടുത്ത പ്രധാനമന്ത്രി എന്ന ചോദ്യത്തിന് ഉത്തരമായി അവകാശികള്‍ ഏറെയുണ്ട്. ഇക്കൂട്ടത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ഉയര്‍ന്ന് കേള്‍ക്കുന്ന മറ്റൊരു പേര് കൂടിയുണ്ട് ബിഎസ്പി അധ്യക്ഷയായ മായാവതി നയന്‍ കുമാരി എന്ന മായാവതി.
രാജ്യപരിപാലനത്തില്‍ അപരാജിത തന്ത്രങ്ങള്‍ മെനയാന്‍ മിടുക്കിയായ, ആരോപണങ്ങളില്‍ വീഴാത്ത, കര്‍ക്കശക്കാരിയായ ഇന്ത്യയിലെ ആദ്യ ദളിത് മുഖ്യമന്ത്രി. അധികാര രാഷ്ട്രീയത്തിലേക്കുള്ള എളുപ്പവഴി വിട്ടുവീഴ്ചയാണെന്ന നിലപാടില്‍ യുപിയില്‍ ബദ്ധവൈരികളായ സമാജ്വാദി പാര്‍ട്ടിയെ ഒപ്പം ചേര്‍ത്ത് തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുകയാണവര്‍. ഇന്ത്യന്‍ രാഷ്ട്രീയം സവിശേഷമായ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോള്‍ മായാവതിയുടെ വിശാല താത്പര്യങ്ങള്‍ ഫലം കാണുമോയെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.
പോരാടാനുറച്ച് മായാവതി
പോസ്റ്റല്‍ വകുപ്പ് ജീവനക്കാരനായ പ്രഭുവിന്‍റെ മകളായാണ് ദില്ലിയിലായിരുന്നു മായാവതിയുടെ ജനനം. അമ്മ നിരക്ഷരയായിരുന്നു. എന്നാല്‍ തന്‍റെ മകള്‍ക്ക് ഉന്നത വിദ്യാഭ്യാസം വേണമെന്ന വാശി ആ അമ്മ വെച്ചുപുലര്‍ത്തി. അമ്മയുടെ ആഗ്രഹം സഫലമായി. ബിഎയും എല്‍എല്‍എല്‍ബിയും ബിഎഡും നേടി മായാവതി അധ്യാപിയായി ദില്ലിയില്‍ ജോലി നേടി. മികച്ച സംഘാടക, പ്രാസംഗിക എന്നിങ്ങനെയുള്ള കഴിവുകള്‍ മായാവതിക്ക് ശ്രദ്ധ നേടികൊടുത്തു.
വിട്ടുകൊടുക്കാതെ
കഠിനാധ്വാനിയും പഠനത്തില്‍ മിടുക്കിയുമായ മായാവതി അധ്യാപനം കൊണ്ട് തൃപ്തിപ്പെട്ടില്ല. ഇന്ത്യന്‍ ഭരണ സര്‍വ്വീസിലേക്കായി അവര്‍ പ്രയത്നിച്ചു. ഇതിനിടയിലാണ് ബഹുജന്‍ സമാജ്വാദി പാര്‍ട്ടി സ്ഥാപക നേതാവ് കാന്‍ഷി റാമിന്‍റെ ശ്രദ്ധയില്‍ മായാവതി പെടുന്നത്. ഇതോടെ മായാവതിയുടെ ജീവിതം മാറി മറിഞ്ഞു. ഐഎഎസ് ഉദ്യോഗസ്ഥരായി നിരവധി പേര്‍ രാജ്യത്ത് ഉയര്‍ന്ന് വരും, എന്നാല്‍ നല്ലൊരു രാഷ്ട്രീയ നേതാവായി വളരെ ചുരുക്കം ആളുകള്‍ക്ക് മാത്രമേ വളര്‍ന്ന് വരാന്‍ കഴിയുള്ളൂവെന്നായിരുന്നു കിഷന്‍ റാം മായാവതിയോട് പറഞ്ഞത്.
ബിഎസ്പിയുടെ കടിഞ്ഞാണ്‍
കിഷനില്‍ വിശ്വസിച്ച മായാവതി വീട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ച് വീട് വിട്ടിറങ്ങി. ബിഎസ്പിയില്‍ അംഗമായി. 1989 ല്‍ ആദ്യമായി പാര്‍ലമെന്‍റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.കാന്‍ഷിറാമിന്‍റെ അനാരോഗ്യം ബിഎസ്പിയുടെ ചുമതല ഏറ്റെടുക്കാന്‍ മായാവതിയെ പ്രേരിപ്പിച്ചു. 39ാതാമത്തെ വയസില്‍ രാജ്യത്തെ ആദ്യ വനിതാ ദളിത് മുഖ്യമന്ത്രിയാവുകയും ചെയ്തു. മുലായം സിങ്ങ് യാദവിന്‍റെ എസ്പി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതോടെയായിരുന്നു ഇത്.
ഏകാധിപതി
രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ബിജെപിയുമായി ചേര്‍ന്ന് മായാവതി പുതിയ സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു. പിന്നീട് 95,97,2002,2007-2012 കാലയളവില്‍ യുപിയില്‍ മുഖ്യമന്ത്രിയായി സേവനം അനുഷ്ഠിച്ചു.പാര്‍ട്ടിക്ക് വേണ്ടി ഫണ്ട് സ്വരൂപിക്കാനുള്ള മായാവതിയുടെ കഴിവിനെ കാന്‍ഷി റാം ഒരിക്കല്‍ പുകഴ്ത്തിയിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെ ഫണ്ട് മായാവതിയുടെ സ്വന്തം ഫണ്ടായി മാറികൊണ്ടിരുന്നു. സമൂഹത്തിലെ പിന്നാക്ക വിഭാങ്ങള്‍ക്ക് വേണ്ടി രൂപീകരിച്ച പാര്‍ട്ടിയുടെ അധ്യക്ഷ ധൂര്‍ത്തിലും സമ്പത്തിലും മതിമറന്ന് ഏകാധിപതിയാകുന്ന കാഴ്ചയായിരുന്നു പിന്നീട് ഉണ്ടായിരുന്നു.
പണവും ധൂര്‍ത്തും ഒഴുകി
മായാവതിയുടെ ഓരോ പിറന്നാളുകളും ആഘോഷിക്കപ്പെട്ടു. ആഘോഷങ്ങളില്‍ പണവും ധൂര്‍ത്തും ഒഴുകി. കൂറ്റന്‍ കേക്കുകള്‍ മുറിച്ചു, പാവങ്ങള്‍ക്ക് മുന്നില്‍ കോടികളുടെ വജ്രാഭരണങ്ങള്‍ അണിഞ്ഞ് മായാവതി ധാഷ്ട്യം വിളമ്പി. 2007-08 കാലഘട്ടത്തില്‍ ഏറ്റവും കൂടുതവല്‍ നികുതി അടയ്ക്കുന്നവരുടെ പട്ടികയില്‍ മായാവതി 20 ാം സ്ഥാനത്ത് ഇടംപിടിച്ചു. ആ വര്‍ഷം അവര്‍ അടച്ച നികതി 26 കോടി രൂപയായിരുന്നു.
ആരോപണങ്ങളില്‍ ഉലയാതെ
അനധികൃത പണം കുമിഞ്ഞ് കൂടിയതോടെ മായാവതിക്കെതിരെ സിബിഐ കേസെടുത്തു. പാര്‍ട്ടിയിലൂടെ തനിക്ക് ലഭിച്ചതാണ് സമ്പാദ്യങ്ങള്‍ എന്നായിരുന്നു ആരോപണങ്ങളോടുള്ള മായാവതിയുടെ മറുപടി. അതേസമയം അനധികൃത സ്വത്ത് സംബാധനം സംബന്ധിച്ച് തെളിവുകള്‍ ഇല്ലാതിരുന്നതിനാല്‍ മായാവതിക്കെതിരായ കേസ് ദില്ലി ഹൈക്കോടതി തള്ളി. ഇതിനിടെ നിരവധി ആരോപണങ്ങള്‍ മായാവതിക്കെതിരെ ഉയര്‍ന്നു.
ആരോപണങ്ങള്‍
ഒരു ജോഡി ചെരിപ്പിനായി ദില്ലിയില്‍ നിന്ന് ഒരു പ്രൈവറ്റ് ജെറ്റ് ഏര്‍പ്പാട് ചെയ്തുവെന്ന ആരോപണങ്ങളൊക്കെ ഇതില്‍ പെട്ടു. ഇതിനിടെ കോടികള്‍ മുടക്കി സംസ്ഥാനത്ത് ഉടനീളം പ്രതിമകള്‍ പണിതതും വിവാദമായി. മായാവതി, കന്‍ഷിറാം, ബി.ആര്‍. അംബേദ്കര്‍, ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ ആന എന്നിവയുടെ പ്രതിമകള്‍ സ്ഥാപിക്കാന്‍ 1200 കോടിയോളം രൂപ മായാവതി പൊതുഖജനാവില്‍ നിന്ന് ചെലവഴിച്ചതായി ആരോപണമുയര്‍ന്നിരുന്നു. സ്വന്തം പ്രതിമയും ആന ചിഹ്നവും സ്ഥാപിക്കാനായി 1258 കോടി ചെലവിട്ടുവെന്നാണ് ആരോപണം.
ബ്രാഹ്മണ സ്ഥാനാര്‍ത്ഥി
ലക്‌നൗവിന്റെ 15കിലോമീറ്റര്‍ ചുറ്റളവില്‍ 60 ആനപ്രതിമകള്‍ സ്ഥാപിക്കാന്‍ 52.2 കോടിരൂപ ചെലവിട്ടിരുന്നെന്നും ആരോപണം വന്നു. ഇതിനിടെ പ്രതിമകളുടെ നിര്‍മ്മാണം തടഞ്ഞ് കൊണ്ട് സുപ്രീം കോടതി ഉത്തരവിറക്കി. ഇതുകൊണ്ടൊന്നും ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഉരുക്കു വനിത തളര്‍ന്നില്ല.ദേശീയ രാഷ്ട്രീയത്തില്‍ കണ്ണും നട്ട് മായാവതി തന്ത്രങ്ങള്‍ പയറ്റികൊണ്ടേയിരുന്നു. അത്തരത്തില്‍ ഒന്നായിരുന്നു ബ്രാഹ്മണ സ്ഥാനാര്‍ത്ഥികളെ ബിഎസ്പി മത്സരിപ്പിച്ചത്.
ബുദ്ധമതം സ്വീകരിച്ചു
ഇതിനിടെ മായാവതി ബുദ്ധമതം സ്വീകരിക്കുമെന്നതടക്കമുള്ള വാര്‍ത്തകള്‍ പരന്നു. അതേസമയം എന്നാല്‍ ജനങ്ങളുടെ വികാരങ്ങള്‍ മനസ്സിലാക്കാത്ത, അവരില്‍ നിന്നകന്നു മാറി നില്‍ക്കുന്ന നേതാവിനെ ജനങ്ങള്‍ കൈവിടുന്ന കാഴ്ചയാണ് 2014 ല്‍ ഉണ്ടായത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംപൂജ്യരാക്കി ജനങ്ങള്‍ മായാവതിക്ക് മറുപടി നല്‍കി.
ബദ്ധവൈരികള്‍
രാഷ്ട്രീയം സാധ്യതകളുടെ കലയാണ്. അതുകൊണ്ട് തന്നെ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബദ്ധവൈരികളായ സമാജ്വാദി പാര്‍ട്ടിയുമായി മായാവതി കൈകോര്‍ത്ത് കഴിഞ്ഞു. പ്രധാനമന്ത്രി കസേര ലക്ഷ്യം വെച്ചുള്ള പടയോട്ടത്തില്‍ കോണ്‍ഗ്രസിനെ പുറത്തുനിര്‍ത്തിയാണ് മായാവതി സഖ്യം രൂപീകരിച്ചത്. വിശാല പ്രതിപക്ഷ ഐക്യം ബിജെപിയെ തോല്‍പ്പിച്ചാല്‍ കേന്ദ്രത്തില്‍ നിര്‍ണായക ശക്തിയാകാന്‍ ആകുമെന്ന് യുപിയുടെ ബഹന്‍ജി സ്വപ്നം കാണുന്നുണ്ട്. അതുവഴി പ്രധാനമന്ത്രി പദവും ഉരുക്കുവനിതയുടെ കൈകളില്‍ എത്തുമോയെന്ന് കാത്തിരുന്നു കാണാം.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ