രാജസ്ഥാനിൽ അമ്പരപ്പിക്കുന്ന നീക്കം! കോൺഗ്രസിൽ ചേർന്ന ബിഎസ്പി എംഎൽഎമാർക്ക് മായാവതിയുടെ വിപ്പ്!
ദില്ലി: വിമത നീക്കം നടത്തിയ സച്ചിന് പൈലറ്റും കൂട്ടരും തിരികെ എത്തിയതോടെ രാജസ്ഥാനില്‍ കോണ്‍ഗ്രസ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. എന്നാല്‍ അശോക് ഗെഹ്ലോട്ട് സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയ നീക്കവുമായി ബിജെപി മുന്നോട്ട് വന്നത് രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ചിരിക്കുന്നു.
ബിജെപിയുടെ അവിശ്വാസ പ്രമേയ നീക്കത്തെ വിശ്വാസ വോട്ടെടുപ്പ് ആവശ്യപ്പെട്ട് നേരിടാനാണ് ഗെഹ്ലോട്ട് തയ്യാറാകുന്നത്. അതിനിടെ ബിഎസ്പിയില് നിന്നും കോണ്‍ഗ്രസിലേക്ക് എത്തിയ എംഎല്‍എമാര്‍ക്ക് മായാവതി വിപ് നല്‍കിയത് പുതിയ വഴിത്തിരിവായി മാറിയിരിക്കുകയാണ്.
6 എംഎൽഎമാരും കോൺഗ്രസിൽ
മായാവതിയുടെ ബിഎസ്പിക്ക് രാജസ്ഥാനില്‍ ഉണ്ടായിരുന്ന 6 എംഎല്‍എമാരും നേരത്തെ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഇതോടെയാണ് മായാവതി കോണ്‍ഗ്രസിനെതിരെ യുദ്ധം പ്രഖ്യാപിച്ചത്. സച്ചിന് പൈലറ്റ് വിമത നീക്കം നടത്തിയതിന് പിന്നാലെ മായാവതി കോണ്‍ഗ്രസിന് പൂട്ടാനുളള നീക്കം ആരംഭിച്ചിരുന്നു.
ഗെഹ്ലോട്ടിന് ആശ്വാസം
ബിഎസ്പി എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് എതിരെ ബിജെപി എംഎല്‍എ നല്കിയ ഹര്‍ജിയില്‍ രാജസ്ഥാന് ഹൈക്കോടതിവിധി പറയാനിരിക്കുകയാണ്. ബിഎസ്പി എംഎല്‍എമാരുടെ പാര്‍ട്ടി മാറ്റ്ം താല്‍ക്കാലികമായി മരവിപ്പിക്കണം എന്നാവശ്യപ്പെട്ടുളള ഹര്‍ജി സുപ്രീം കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇത് ഗെഹ്ലോട്ട് സര്‍ക്കാരിന് വലിയ ആശ്വാസമായി.
മായാവതിയുടെ വിപ്പ്
സുപ്രീം കോടതി ഹര്‍ജി തളളിയതോടെ ഇന്ന് രാജസ്ഥാന് നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കുകയാണ് എങ്കില്‍ 6 ബിഎസ്പി എംഎല്‍എമാര്‍ക്കും വോട്ട് ചെയ്യാം. എന്നാല്‍ അതിന് അനുവദിക്കില്ലെന്ന തീരുമാനത്തിലാണ് മായാവതി. കോണ്‍ഗ്രസില്‍ ചേര്‍ന്ന ആറ് എംഎല്‍എമാര്‍ക്കും മായാവതിയുടെ പാര്‍ട്ടി വിപ്പ് നല്‍കിയിരിക്കുകയാണ്.
Recommended Video
കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ വോട്ട്
നിയമസഭയില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കപ്പെട്ടാല്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ എതിരെ വോട്ട് ചെയ്യാന്‍ നിര്‍ദേശിച്ചാണ് മായാവതി എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കിയിരിക്കുന്നത്. എംഎല്‍എമാര്‍ പാര്‍ട്ടി നല്കിയ വിപ്പ് ലംഘിച്ച് കോണ്‍ഗ്രസ് സര്‍ക്കാരിന് വോട്ട് ചെയ്യുകയാണ് എങ്കില്‍ ഗുരുതരമായ നടപടികള്‍ അവര്‍ക്കെതിരെയുണ്ടാകും എന്നും മായാവതി മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.
അയോഗ്യരാക്കും
ഇത് രണ്ടാം തവണയാണ് ഇത്തരത്തില്‍ എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കുന്നത്. രാജസ്ഥാന് നിയമസഭാ സമ്മേളനത്തില്‍ അവിശ്വാസ പ്രമേയമോ മറ്റ് തരത്തിലുളള നടപടികളോ ഉണ്ടായാല്‍ പത്താം ഷെഡ്യൂളിലെ വകുപ്പ് 2(1)(a) ്പ്രകാരം 6 എംഎല്‍എമാരും കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരായി വോട്ട് ചെയ്യണം. നിര്‍ദേശം ലംഘിച്ചാല്‍ പത്താം ഷെഡ്യൂള്‍ വകുപ്പ് 2(1)(a) പ്രകാരം അയോഗ്യതയെ അഭിമുഖീകരിക്കേണ്ടി വരും എന്നാണ് ബിഎസ്പിയുടെ വാര്‍ത്താക്കുറിപ്പ്.
ഒരു വർഷം കൊണ്ട് കളം മാറ്റം
സന്ദീപ് യാദവ്, വാജിബ് അലി, ദീപ്ചന്ദ് ഖേരിയ, ലഖന്‍ മീണ, ജോഗേന്ദ്ര അവാന, രാജേന്ദ്ര ഗുദ്ധ എന്നിവരാണ് ബിഎസ്പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന എംഎല്‍എമാര്‍. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിഎസ്പി ടിക്കറ്റിലാണ് ആറ് പേരും മത്സരിച്ച് ജയിച്ചത്. എന്നാല്‍ ഒരു വര്‍ഷത്തിനകം പാര്‍ട്ടി മാറി. 2019 സെപ്റ്റംബറിലാണ് എംഎല്‍എമാര്‍ കോണ്‍ഗ്രസ് പക്ഷത്തെത്തിയത്.
അവിശ്വാസ പ്രമേയ നീക്കം
കൊവിഡ് ലോക്ക്ഡൗണ്‍ കാരണമുണ്ടായ ഇടവേളയ്ക്ക് ശേഷമാണ് ഇന്ന് രാജസ്ഥാന് നിയമസഭ സമ്മേളിക്കുന്നത്. ഗെഹ്ലോട്ട് സര്‍ക്കാരിന്റെ നിരന്തരമായ ആവശ്യം പരിഗണിച്ചാണ് ഗവര്‍ണര്‍ കല്‍രാജ് മിശ്ര നിയമസഭാ സമ്മേളനം വിളിച്ച് ചേര്‍ക്കാന്‍ അനുവാദം നല്‍കിയത്. ഭൂരിപക്ഷം ഇല്ലെങ്കിലും ഗെഹ്ലോട്ട് സര്‍ക്കാരിന് എതിരെ അവിശ്വാസ പ്രമേയ നോട്ടീസുമായി മുന്നോട്ട് പോകാനാണ് ബിജെപി നീക്കം.
കണക്കിലെ കളികൾ
200 അംഗ രാജസ്ഥാന് നിയമസഭയില്‍ കോണ്‍ഗ്രസിന് 107 അംഗങ്ങളുടെ പിന്തുണയാണ് ഉളളത്. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 101 വോട്ടുകളാണ്. ബിജെപിക്കുളളത് 73 അംഗങ്ങളാണ്. 3 ആര്‍എല്‍പി അംഗങ്ങളുടെ പിന്തുണയും ബിജെപിക്കുണ്ട്. എന്നാല്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഇത് പോര. മാത്രമല്ല മുഖ്യമന്ത്രി വിശ്വാസ വോട്ട് തേടുകയാണെങ്കില്‍ ്അവിശ്വാസ പ്രമേയം നിലനില്‍ക്കില്ല.