മായാവതിയുടെ വരവ് വെറുതെയല്ല, രാജസ്ഥാനിലെ തിരിച്ചടിക്ക് ബിഎസ്പി മധ്യപ്രദേശിൽ മറുപടി നൽകും!
ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസിനും ബിജെപിക്കും ഏറെ നിര്‍ണായകമായ ഉപതിരഞ്ഞെടുപ്പ് കൊവിഡ് മഹാമാരി കാരണം അനിശ്ചിതത്വത്തിലാണ്. എങ്കിലും കോണ്‍ഗ്രസും ഭരണകക്ഷിയായ ബിജെപിയും ഉപതിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനഞ്ഞ് തുടങ്ങിയിരിക്കുന്നു.
മത്സരം കോണ്‍ഗ്രസും ബിജെപിയും തമ്മിലാണെങ്കിലും ഇവര്‍ക്കിടയിലേക്ക് നിര്‍ണായക ശക്തിയായി മായാവതിയുടെ ബിഎസ്പിയും കടന്ന് വരികയാണ്. കോണ്‍ഗ്രസുമായി ഇടഞ്ഞ് നില്‍ക്കുകയാണ് മായാവതി. മായാവതിയുടെ വരവ് വെറുതെയല്ല. വിശദാംശങ്ങളിങ്ങനെ..
കാര്യങ്ങള്‍ തലതിരിഞ്ഞു
ബിജെപി വിരുദ്ധ ചേരിയില്‍ കോണ്‍ഗ്രസിനൊപ്പമായിരുന്നു നേരത്തെ മായാവതിയും പാര്‍ട്ടിയും നിന്നിരുന്നതെങ്കില്‍ ഇപ്പോള്‍ കാര്യങ്ങള്‍ തലതിരിഞ്ഞിരിക്കുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ 6 ബിഎസ്പി എംഎല്‍എമാരാണ് പാര്‍ട്ടി വിട്ട് ഗെഹ്ലോട്ടിനൊപ്പം ചേര്‍ന്നത്. പാര്‍ട്ടി മാറിയത് മരവിപ്പിക്കണം എന്നുളള ഹര്‍ജി കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി തളളിയത്.
കോണ്‍ഗ്രസിനോട് പകരം വീട്ടാൻ
രാജസ്ഥാനില്‍ തന്റെ എംഎല്‍എമാരെ കളം മാറ്റിയതിന് മായാവതി കോണ്‍ഗ്രസിനോട് പകരം വീട്ടാനുറപ്പിച്ചാണ് മധ്യപ്രദേശില്‍ കളത്തിലറങ്ങുന്നത്. കമല്‍നാഥ് സര്‍ക്കാരിനെ പിന്നില്‍ നിന്ന് കുത്തിയ ജ്യോതിരാദിത്യ സിന്ധ്യയും 22 എംഎല്‍എമാരും അടക്കമുളളവരുടെ 27 മണ്ഡലങ്ങളിലേക്ക് ആണ് ഉപതിരഞ്ഞെടുപ്പ് നടക്കാനുളളത്. ഇവയില്‍ ഭൂരിപക്ഷം സീറ്റുകളും ഗ്വോളിയോര്‍-ചമ്പല്‍ മേഖലയിലാണ്.
സിന്ധ്യയുടെ കോട്ട
ബിജെപിയില്‍ ചേര്‍ന്ന് എംപിയായ ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് വന്‍ ശക്തിയുളള മേഖലയാണിത്. മാത്രമല്ല മധ്യപ്രദേശില്‍ ബിഎസ്പിയും ഈ മേഖലയില്‍ ശക്തമായ സ്വാധീനമുണ്ട്. ഈ രണ്ട് ഘടകങ്ങളും വെല്ലുവിളിയാകുന്നത് കോണ്‍ഗ്രസിനാണ്. തന്റെ സര്‍ക്കാരിനെ വീഴ്ത്താന്‍ കൂട്ട് നിന്ന ജ്യോതിരാദിത്യ സിന്ധ്യയോടും സംഘത്തോടും കമല്‍നാഥിനും കൂട്ടര്‍ക്കും പ്രതികാരം ചെയ്യേണ്ടതുണ്ട്.
16 എണ്ണത്തിൽ സ്വാധീനം
മായാവതിയുടെ ബിഎസ്പിക്ക് മധ്യപ്രദേശില്‍ രണ്ട് എംഎല്‍എമാരാണ് ഉളളത്. അതില്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ പഥരിയ എംഎല്‍എയായ രംഭായിയെ മായാവതി പുറത്താക്കിയിരുന്നു. ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 27 സീറ്റുകളില്‍ 16 എണ്ണത്തിലും ബിഎസ്പിക്ക് അത്ര കുറവല്ലാത്ത വോട്ട് ബാങ്കുണ്ട്. ഈ മണ്ഡലങ്ങളില്‍ ബിഎസ്പി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയേക്കും.
കോൺഗ്രസിന് വെല്ലുവിളി
ബിഎസ്പി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നത് കോണ്‍ഗ്രസിന് വെല്ലുവിളിയാകും. അത് തന്നെയാണ് മായാവതിക്ക് വേണ്ടതും. ഗ്വാളിയോര്‍-ചമ്പല്‍ മേഖലയില്‍ ഒരുകാലത്ത് തനിക്കുണ്ടായിരുന്ന സ്വാധീനം തിരിച്ച് പിടിക്കാന്‍ കൂടിയാണ് മാായവതിയുടെ നീക്കം. കഴിഞ്ഞ 15 വര്‍ഷങ്ങള്‍ക്കിടെ നടന്ന തിരഞ്ഞെടുപ്പുകളില്‍ ഈ മേഖലയില്‍ ബിഎസ്പി സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്നുണ്ട്.
2013 മുതൽ കുറഞ്ഞു
മോശമല്ലാത്ത വോട്ട് ശതമാനം സ്വന്തമാക്കാന്‍ ബിഎസ്പിക്ക് സാധിച്ചിട്ടുമുണ്ട്. 1993 മുതലുളള എല്ലാ തിരഞ്ഞെടുപ്പുകളിലും ഗ്വാളിയോര്‍-ചമ്പല്‍ മേഖലയില്‍ ബിഎസ്പി ഒന്നോ രണ്ടോ സീറ്റുകളില്‍ വിജയിച്ചിട്ടുമുണ്ട്. എന്നാല്‍ 2018ലെ തിരഞ്ഞെടുപ്പില്‍ ബിഎസ്പിക്ക് സീറ്റുകളൊന്നും നേടാനായില്ല. 2013 മുതലാണ് ബിഎസ്പിയുടെ വോട്ടിംഗ് ശതമാനം കുറഞ്ഞ് തുടങ്ങിയത്.
വിജയിച്ചത് നാല് സീറ്റുകളില്‍
2013ലെ തിരഞ്ഞെടുപ്പില്‍ 227 സീറ്റുകളില്‍ ബിഎസ്പി മത്സരിച്ചു. എന്നാല്‍ വിജയിച്ചത് നാല് സീറ്റുകളില്‍ മാത്രമാണ്. സംസ്ഥാനത്താകെ നേടിയത് 6.4 ശതമാനം വോട്ട്. അതേസമയം ചമ്പല്‍-ഗ്വോളിയോര്‍ മേഖലയില്‍ 16 സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിഎസ്പിക്ക് മൂന്ന് സീറ്റുകളില്‍ 36 മുതല്‍ 44 ശതമാനം വരെ വോട്ട് ലഭിച്ചു. ബാക്കിയുളള 9 സീറ്റുകളില്‍ 20 ശതമാനത്തിനടത്തും വോട്ട് ലഭിച്ചു.
കോണ്‍ഗ്രസിന് ഗുണം ചെയ്തു
എന്നാല്‍ 2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിഎസ്പിയുടെ വോട്ട് ശതമാനം തകര്‍ന്നു. 36 മുതല്‍ 44 ശതമാനം വരെ വോട്ട് കിട്ടിയ ഇടങ്ങളില്‍ 20 ശതമാനത്തിലേക്ക് വോട്ട് കുറഞ്ഞു. അത് കോണ്‍ഗ്രസിനാണ് ഗുണം ചെയ്തത്. ഈ 16 സീറ്റുകളും കോണ്‍ഗ്രസ് വിജയിച്ചവ ആയിരുന്നു. വരുന്ന ഉപതിരഞ്ഞെടുപ്പില്‍ മായാവതിക്കും ബിഎസ്പിക്കും നഷ്ടപ്പെട്ട വോട്ടുകള്‍ തിരിച്ച് പിടിക്കാനായാല്‍ കോണ്‍ഗ്രസ് വിയര്‍ക്കും.