താജ് കേസിൽ തന്നെ കുടുക്കിയത് മുലായം സിംഗും ബിജെപിയും ചേർന്ന്; പരാജയ കാരണം എസ്പിയെന്ന് മായാവതി
ദില്ലി: നിര്‍ണായക ബിഎസ്പി യോഗത്തില്‍ മുലായം സിംഗിനെയും മകന്‍ അഖിലേഷ് യാദവിനെയും കടന്നാക്രമിച്ച് പാര്‍ട്ടി അധ്യക്ഷ മായാവതി. താജ് കേസില്‍ തന്നെ കുറ്റവാളിയാക്കാന്‍ ബിജെപിക്കൊപ്പം മുലായം സിംഗ് കൈകോര്‍ത്തതായി മായാവതി ആരോപിച്ചു. ലോക്‌സഭ തിരഞ്ഞെടുപ്പിലെ എസ്പി- ബിഎസ്പി സഖ്യം തകരാന്‍ കാരണം അഖിലേഷ് യാദവ ഇതര, പിന്നോക്ക സമുദായങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചതാണെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.
ജെപി നദ്ദയ്ക്ക് മുമ്പിൽ നാല് വെല്ലുവിളികൾ; അമിത് ഷാ വീണിടത്ത് വിജയിച്ചാൽ അധ്യക്ഷപദവിയിലേക്ക്
അഖിലേഷിന്റെ എസ്പി സര്‍ക്കാര്‍ സംസ്ഥാനത്തെ യാദവരല്ലാത്തവര്‍ക്കും ദലിതര്‍ക്കും വേണ്ടി പ്രവര്‍ത്തിച്ചിരുന്നില്ലെന്നും ഇത് ഈയിടെ നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വോട്ടുകള്‍ നഷ്ടപ്പെടുന്നതിലേക്ക് നയിച്ചതായും ബഹുജന്‍ സമാജ് പാര്‍ട്ടി മേധാവി യോഗത്തില്‍ പറഞ്ഞതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. താജ് ഇടനാഴി കേസില്‍ തന്നെ കുടുക്കാന്‍ മുലായം സിംഗ് ബിജെപിയെ സഹായിച്ചതായും അവര്‍ ആരോപിച്ചു.
2012ലാണ് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന മായാവതി താജ്മഹലിനടുത്തുള്ള പ്രദേശങ്ങള്‍ മനോഹരമാക്കുന്നതിനായി താജ് കോറിഡോർ പദ്ധതി ആരംഭിച്ചത്. ഒരു വര്‍ഷത്തിനുശേഷം, 17 കോടി രൂപയുടെ പദ്ധതിയെക്കുറിച്ച് അന്വേഷണം നടത്താന്‍ സുപ്രീം കോടതി സിബിഐക്ക് നിര്‍ദേശം നല്‍കി. താജ് ഹെറിറ്റേജ് കോറിഡോര്‍ കുംഭകോണം വര്‍ഷങ്ങളായി മായാവതിയെ പിന്തുടര്‍ന്നു. മാത്രമല്ല വരുമാനത്തിന് ആനുപാതികമല്ലാത്ത സ്വത്തുക്കള്‍ കൈവശം വച്ചതിന് അവര്‍ക്കെതിരെ കേസുമുണ്ടായി.
മായാവതിയുടെ ഏറ്റവും പുതിയ പൊട്ടിത്തെറി ഭാവിയിലെ തിരഞ്ഞെടുപ്പ് പോരാട്ടങ്ങളില്‍ എസ്പി-ബിഎസ്പി കൈകോര്‍ക്കുമെന്ന പ്രതീക്ഷയ്ക്ക് തിരിച്ചടിയാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് ശേഷം അഖിലേഷ് മായാവതിയെ സന്ദര്‍ശിക്കുകയോ ഫോണില്‍ സംസാരിക്കുകയോ ചെയ്തിട്ടില്ല. ഇതില്‍ അവര്‍ക്ക് അതൃപ്തിയുള്ളതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ലഖ്നൗവിലെ പാര്‍ട്ടി ആസ്ഥാനത്ത് ഞായറാഴ്ച നടന്ന രണ്ട് മണിക്കൂര്‍ നീണ്ടുനിന്ന ദേശീയ കണ്‍വെന്‍ഷനിലാണ് ബിഎസ്പി മേധാവിയുടെ പ്രസ്താവനകള്‍. രാജ്യത്തുടനീളമുള്ള പുതുതായി തിരഞ്ഞെടുക്കപ്പെട്ട എല്ലാ എംപിമാരും എംഎല്‍എമാരും പാര്‍ട്ടിയിലെ പ്രധാന നേതാക്കളും യോഗത്തില്‍ പങ്കെടുത്തു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ നീക്കംചെയ്യല്‍, രാജ്യമെമ്പാടും ബാലറ്റ് പേപ്പറുകള്‍ വഴി തിരഞ്ഞെടുപ്പ് നടത്തുക തുടങ്ങിയ മറ്റ് പ്രധാന വിഷയങ്ങളും പാര്‍ട്ടി ചര്‍ച്ച ചെയ്തു.