സീറ്റ് വിഭജനത്തില്‍ ഇടഞ്ഞ് മായാവതി.... നല്ല രീതിയില്‍ പരിഗണിച്ചില്ലെങ്കില്‍ ഒറ്റയ്ക്ക് മത്സരിക്കും!!
ലഖ്നൗ: ബിജെപിക്കെതിരെ ശക്തമായ പോരാട്ടമാണ് മഹാസഖ്യം കാഴ്ച്ചവെക്കുന്നത്. ഉത്തര്‍പ്രദേശില്‍ ഇത് വന്‍വിജയമാവുകയും ചെയ്തിരുന്നു. യുപിയിലെ സഖ്യം രാജ്യത്തിന്റെ മൊത്തം വികാരത്തെ മാറ്റിമറിക്കുമെന്ന പ്രതീക്ഷയ്ക്കിടെ മായാവതിയുടെ പ്രതിഷേധം. സീറ്റ് വിഭജനത്തിന്റെ കാര്യത്തിലാണ് അവര്‍ ഉടക്കിട്ടിരിക്കുന്നത്. വേണ്ടി വന്നാല്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വരെ ഭീഷണി മുഴക്കിയിട്ടുണ്ട്. അതേസമയം മതേതര സഖ്യത്തില്‍ ആദ്യമായി വിള്ളല്‍ വീണിരിക്കുകയാണ്.
യുപിയില്‍ തന്റെ പ്രതിച്ഛായ മോശമാകുന്നുവെന്നും വോട്ടുബാങ്കില്‍ കാര്യമായി ചോര്‍ച്ചയുണ്ടാവുന്നതുമാണ് അവരെ ചൊടിപ്പിച്ചിരിക്കുന്നതെന്നാണ് സൂചന. ഇത് ബിജെപിക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. തങ്ങള്‍ക്ക് അനുകൂലമായി ഉത്തര്‍പ്രദേശിലെ രാഷ്ട്രീയം മാറികൊണ്ടിരിക്കുകയാണെന്ന് അവര്‍ വിലയിരുത്തുന്നു. അതേസമയം മായാവതി ഇടഞ്ഞത് മറ്റ് പ്രതിപക്ഷ കക്ഷികളെ നിരാശരാക്കിയിട്ടുണ്ട്.
സഖ്യം സമാജ്വാദി പാര്‍ട്ടിയുമായി
ബിഎസ്പി ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടിയുമായി മാത്രമാണ് ഉള്ളതെന്ന് മായാവതി സൂചിപ്പിച്ചു. ഇതുവഴി മറ്റാരെയും തങ്ങളുടെ സഖ്യത്തിന്റെ ഭാഗമാക്കാനും താല്പര്യമില്ലെന്ന് അവര്‍ പറയുന്നു. ഇത് കോണ്‍ഗ്രസിനും അഖിലേഷ് യാദവിനും കൂടിയുള്ള മുന്നറിയിപ്പാണ്. അഖിലേഷ് കോണ്‍ഗ്രസുമായി അടുക്കാനുള്ള തീരുമാനത്തില്‍ മായാവതി ചൊടിച്ചിരിക്കുകയാണ്
മഹാസഖ്യത്തില്‍ വിള്ളല്‍
സീറ്റ് വിഭജനത്തില്‍ ബിഎസ്പിക്ക് കടുത്ത അതൃപ്തിയാണുള്ളതെന്ന് മായാവതി സൂചിപ്പിക്കുന്നു. കോണ്‍ഗ്രസിന് രണ്ടില്‍ കൂടുതല്‍ സീറ്റുകള്‍ നല്കുന്നതിനോടും അവര്‍ക്ക് യോജിപ്പില്ല. തങ്ങള്‍ക്ക് ന്യായപ്രകാരമുള്ള സീറ്റുകള്‍ ലഭിച്ചില്ലെങ്കില്‍ സഖ്യത്തില്‍ നിന്ന് പിന്മാറുമെന്ന് മായാവതി പ്രഖ്യാപിച്ചു. ഇതോടെ ഏറെ പ്രതീക്ഷ പുലര്‍ത്തിയ മഹാസഖ്യത്തില്‍ വിള്ളലുണ്ടായിരിക്കുകയാണ്. അതേസമയം ഇത് വെറും ഭീഷണി മാത്രമാണെന്ന് കോണ്‍ഗ്രസ് വിലയിരുത്തുന്നു.
ഇടഞ്ഞതിന് കാരണമെന്ത്?
മായാവതി ഇടഞ്ഞതിന് പ്രധാന കാരണം ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദാണ്. കഴിഞ്ഞ ദിവസം മായാവതി തന്റെ അമ്മായിയെ പോലെയാണെന്നും തങ്ങളിരുവരും ഒരേ രക്തമാണെന്നും ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞിരുന്നു. എന്നാല്‍ ഇതിനെ വളരെ പെട്ടെന്ന് തന്നെ മായാവതി തള്ളിക്കളഞ്ഞിരുന്നു. ദളിത് രക്തമാണെന്നായിരുന്നു ആസാദ് സൂചിപ്പിച്ചത്. എന്നാല്‍ ഭീം ആര്‍മിയുമായി ഒരുസഖ്യവും ഇല്ലെന്ന് മായാവതി ആവര്‍ത്തിച്ച് പറഞ്ഞു. ഇവരെ മഹാസഖ്യത്തിന്റെ ഭാഗമാക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്.
ദളിത് വോട്ടുകള്‍ ചോരുന്നു?
യുപിയില്‍ ദളിത് വോട്ടുകളുടെ പിന്‍ബലത്തിലാണ് ബിഎസ്പി വളര്‍ന്നത്. എന്നാല്‍ ഇതിനേക്കാളും ശക്തമായ വേരോട്ടമാണ് ചന്ദ്രശേഖര്‍ ആസാദ് ഉണ്ടാക്കിയിരിക്കുന്നത്. ഇതില്‍ മായാവതി പാര്‍ട്ടി തകര്‍ന്ന് പോകുമെന്ന ഭയമാണ് അവര്‍ക്കുള്ളത്. ഈ കാരണത്താലാണ് അവര്‍ ഭീം ആര്‍മിയെ എതിര്‍ക്കുന്നതും. താന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും മായാവതി ഭയക്കേണ്ടതില്ലെന്നും ആസാദ് വ്യക്തമാക്കിയിട്ടുണ്ട്. ബിജെപിയാണ് തന്റെ മുഖ്യശത്രുവെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. എന്നാല്‍ മായാവതി ഇടഞ്ഞ് തന്നെയാണ് നില്‍ക്കുന്നത്.
ഒറ്റയ്ക്ക് മത്സരിക്കുമോ?
ബിഎസ്പി ഒറ്റയ്ക്ക് മത്സരിക്കാന്‍ തയ്യാറാണെന്ന് മായാവതി തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഒറ്റയ്ക്ക് മത്സരിക്കാനുള്ള ശക്തി ഇപ്പോള്‍ അവര്‍ക്കുണ്ടോ. ഇല്ലെന്നാണ് മനസ്സിലാവുന്നത്. ഒറ്റയ്ക്ക് അവര്‍ തിരഞ്ഞെടുപ്പില്‍ ജയിച്ചിട്ട് കാലങ്ങളേറെയായി. പണ്ട് എസ്പിയുമായി മാത്രമായിരുന്നു അവരുടെ മത്സരം. എന്നാല്‍ ഇപ്പോള്‍ ബിജെപി ഏറ്റവും വലിയ ശക്തിയാണ്. തനിച്ച് മത്സരിച്ചാല്‍ ബിഎസ്പി മൂന്നാം സ്ഥാനത്ത് പോലും എത്തില്ലെന്ന് മായാവതിക്ക് അറിയാം. അതുകൊണ്ട് ഇപ്പോഴുള്ളത് ഭീഷണിയായി മാത്രമേ കാണാനാവൂ.
ബിജെപിയുടെ തന്ത്രം
ദളിത് പ്രക്ഷോഭ സമരങ്ങളിലൂടെ ശ്രദ്ധേയനായ ചന്ദ്രശേഖര്‍ ആസാദിനെ ബിജെപി കുറച്ചുകാലത്തേക്ക് അഴിക്കുള്ളിലാക്കിയിരുന്നു. എന്നാല്‍ അദ്ദേഹത്തിനുള്ള പിന്തുണ വര്‍ധിച്ച് വന്നതോടെയാണ് ബിജെപി അദ്ദേഹത്തെ പുറത്തിറക്കുകയായിരുന്നു. ഇത് ബിജെപിയുടെ രാഷ്ട്രീയ തന്ത്രമായിട്ടാണ് വിലയിരുത്തുന്നത്. മഹാസഖ്യത്തില്‍ വിള്ളലുണ്ടാക്കാന്‍ ആസാദിന് സാധിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പ്രവചനം. എന്നാല്‍ ബിജെപിയുടെ തന്ത്രങ്ങള്‍ മനസിലാക്കിയുള്ള നീക്കങ്ങളാണ് ഇതുവരെ ചന്ദ്രശേഖര്‍ ആസാദ് നടത്തിയത്.
കോണ്‍ഗ്രസ്-ഭീം ആര്‍മി ബന്ധം
ആസാദിന്റെ വരവോടെ കോണ്‍ഗ്രസിനാണ് ഉത്തര്‍പ്രദേശില്‍ സ്വീകാര്യത ലഭിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന്റെ കൂടെയാണ് തങ്ങളെന്ന് ചന്ദ്രശേഖര്‍ ആസാദ് വ്യക്തമാക്കി കഴിഞ്ഞു. അദ്ദേഹം പറയുന്ന സ്ഥാനാര്‍ത്ഥികള്‍ കോണ്‍ഗ്രസിന് കീഴില്‍ മ്ത്സരിക്കും. അങ്ങനെ വന്നാല്‍ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ സഖ്യത്തില്‍ നിന്ന് ആവശ്യപ്പെടാം. ഇതാണ് മായാവതിക്ക് സമ്മതിച്ച് കൊടുക്കാന്‍ സാധിക്കാത്തത്. മധ്യപ്രദേശില്‍ സീറ്റ് ധാരണയില്‍ ബിഎസ്പിയുടെ ധാരണകള്‍ കോണ്‍ഗ്രസിന് അംഗീകരിക്കേണ്ട അവസ്ഥയാണ്. സമാന സ്ഥിതി അവര്‍ക്ക് യുപിയിലും ഉണ്ടാവണം എന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.
ബിജെപി ലക്ഷ്യമിടുന്നത്
യോഗി ആദിത്യനാഥിന്റെ ഭരണത്തിനെതിരെ ശക്തമായ ജനവികാരമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരണം നടത്തിയാല്‍ ഈ നില മെച്ചപ്പെടുത്താന്‍ സാധിക്കും. പക്ഷേ വലിയൊരു മുന്നേറ്റമുണ്ടാവാന്‍ ഒരു സാധ്യതയുമില്ല. ഈ സാഹചര്യത്തില്‍ വോട്ടുകള്‍ ഭിന്നിക്കുകയാണ് അവര്‍ ലക്ഷ്യമിടുന്നത്. ബിഎസ്പി ഒറ്റയ്ക്ക് മത്സരിച്ചാല്‍ ദളിത്, മുസ്ലീം വോട്ടുകള്‍ ഭിന്നിച്ച് പോകും. ഇത് ബിജെപിക്ക് ഗുണകരമാകും. മഹാസഖ്യത്തിന് തിരിച്ചടിയാവുകയും ചെയ്യും. യോഗിയെ പ്രചാരണ രംഗത്ത് നിന്ന് മാറ്റി പൂര്‍ണമായും മോദിക്കായിരിക്കും പ്രചാരണത്തിന്റെ ചുമതല നല്‍കുക.
ആക്ടിവിസ്റ്റുകളുടെ അറസ്റ്റ്: ആവശ്യമെങ്കിൽ ഇടപെടുമെന്ന് സുപ്രീം കോടതി; വീട്ടുതടങ്കൽ പിന്നേയും നീട്ടി
ജെഡിയുവില്‍ രണ്ടാമനായി പ്രശാന്ത് കിഷോര്‍... ആദര്‍ശ രാഷ്ട്രീയം പിന്തുടരും... നീക്കങ്ങള്‍ ഇങ്ങനെ!!