'ഭാര്യയുടെ കെട്ടുതാലി വിറ്റോ എന്നറിയില്ല', അനിൽ അംബാനിയെ പരിഹസിച്ച് എംബി രാജേഷ്
തനിക്ക് സ്വത്തുക്കളൊന്നും ഇല്ലെന്നും ഭാര്യയുടേയും കുടുംബത്തിന്റെയും ചിലവിലാണ് ജീവിക്കുന്നത് എന്നുമുളള അനിൽ അംബാനിയുടെ വെളിപ്പെടുത്തൽ കഴിഞ്ഞ ദിവസമാണ് ഉണ്ടായത്. ലണ്ടനിലെ കോടതിയിലാണ് അനിൽ അംബാനിയുടെ ഈ വെളിപ്പെടുത്തൽ.
പിന്നാലെ റാഫേൽ കരാർ അടക്കം ചൂണ്ടിക്കാട്ടി പ്രശാന്ത് ഭൂഷൺ അടക്കമുളളവർ പ്രതികരണവുമായി രംഗത്ത് വന്നു. സിപിഎം മുൻ എംപിയായ എംബി രാജേഷും പരിഹാസവുമായി രംഗത്ത് വന്നിരിക്കുകയാണ്.

കെട്ടുതാലി വിറ്റോ എന്നറിയില്ല
എംബി രാജേഷിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: '' ഭാര്യയുടെ കെട്ടുതാലി പോലും പണയപ്പെടുത്തുക എന്ന് കേട്ടിട്ടില്ലേ? പാവം. അനിൽ അംബാനി പറയുന്നത് താൻ ഏതാണ്ട് ആ സ്ഥിതിയിലാണെന്നാണത്രേ. കെട്ടുതാലി വിറ്റോ എന്നറിയില്ല. എന്തായാലും ആഭരണം വിറ്റാണത്രേ കേസ് നടത്തുന്നത്. അത്രയും പാപ്പരായ ആൾക്ക് മുപ്പതിനായിരം കോടി രൂപയുടെ റാഫേൽ ഉപകരാർ നൽകാമോ എന്ന് പ്രശാന്ത് ഭൂഷൺ മോദിയോട്.

മുപ്പതിനായിരം കോടിയുടെ കരാർ കൊടുക്കാമോ
അതും ഡിഫൻസ് പ്രൊഡക്ഷനിൽ ഒരു മുൻപരിചയവുമില്ലാത്ത, കരാറിന് ഒരാഴ്ച മുമ്പു മാത്രം തട്ടിക്കൂട്ടിയ അനിലിൻ്റെ കമ്പനിക്ക് . യുദ്ധവിമാന നിർമ്മാണത്തിൽ 70 വർഷത്തെ പരിചയവും വൈദഗ്ദ്ധ്യവുമുള്ള എച്ച്.ഏ.എല്ലിനെ തഴഞ്ഞ് ഇന്നേവരെ കളിപ്പാട്ട വിമാനം പോലും ഉണ്ടാക്കിയിട്ടില്ലാത്ത ഇയാൾക്ക് മുപ്പതിനായിരം കോടിയുടെ കരാർ കൊടുക്കാമോ എന്നൊക്കെ പ്രശാന്ത് ഭൂഷണു ചോദിക്കാം.

മലയാള മാദ്ധ്യമങ്ങളൊന്നും ചർച്ച ചെയ്യില്ല
റെഡ്ക്രസൻ്റ്-യുണി ടാക് കരാറുമൊക്കെയായി താരതമ്യം ചെയ്യുമ്പോൾ മുപ്പതിനായിരം കോടിയൊക്കെ നിസ്സാരമായതുകൊണ്ട് മലയാള മാദ്ധ്യമങ്ങളൊന്നും ചർച്ച ചെയ്യില്ല. വേണമെങ്കിൽ അനിൽ അംബാനിയുടെ കണ്ണീർക്കഥയും അദ്ദേഹത്തെ സഹായിച്ച ആപൽ ബാന്ധവനായ മോദി ജിയുടെ ദീനാനുകമ്പയും വെച്ച് ഒരു പരമ്പര കാച്ചിക്കളയും അവർ.

അവർ ഇവിടെ ഉറഞ്ഞു തുള്ളിക്കോട്ടെ
പ്രജാപതി പുറപ്പെടുവിക്കുന്ന സുഗന്ധം ആവോളം ആസ്വദിച്ച് അതിൽ ലയിച്ചു കഴിയുകയാണല്ലോ മാദ്ധ്യമങ്ങൾ. കേരളത്തിനു പുറത്തേക്ക് ഒരിക്കലും നീളാത്ത ചോദ്യങ്ങളുമായി അവർ ഇവിടെ ഉറഞ്ഞു തുള്ളിക്കോട്ടെ. പാവങ്ങൾ'' എന്നാണ് എംബി രാജേഷിന്റെ പരിഹാസം. ലണ്ടനിലെ കോടതിയിൽ ആണ് ചൈനീസ് കമ്പനികളുമായുളള കേസിന്റെ വിചാരണക്കിടെ അനിൽ അംബാനി കഴിഞ്ഞ ദിവസം തന്റെ നിലവിലെ സാമ്പത്തികാവസ്ഥ വിശദീകരിച്ചത്.

അനില്‍ അംബാനിക്ക് എതിരെ നിയമനടപടി
680 ദശലക്ഷം ഡോളറിന്റെ വായ്പ തിരിച്ച് അടക്കുന്നതില്‍ വീഴ്ച വരുത്തി എന്നാരോപിച്ചാണ് മൂന്ന് ചൈനീസ് ബാങ്കുകള്‍ റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിക്ക് എതിരെ നിയമനടപടി ആരംഭിച്ചത്. വായ്പ തിരിച്ചടക്കാനുളള പണമില്ലെന്ന അനില്‍ അംബാനിയുടെ വാദത്തിന് പിന്നാലെയാണ് ലോകമെമ്പാടുമുളള സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ നിര്‍ദേശിക്കണമെന്ന് ബാങ്കുകള്‍ കോടതിയോട് ആവശ്യപ്പെട്ടത്.

കോടതി ചിലവിനുളള പണം പോലും ഇല്ല
താന്‍ ആഢംബര ജീവിതം നയിക്കുന്നു എന്നത് വെറും മാധ്യമ വാര്‍ത്തകള്‍ മാത്രമാണെന്ന് അനില്‍ അംബാനി പറഞ്ഞു. താന്‍ വളരെ ലളിതമായ ജീവിതം ആണ് നയിക്കുന്നതെന്ന് അനില്‍ അംബാനി വ്യക്തമാക്കി. കോടതി ചിലവിനുളള പണം പോലും ഇല്ലെന്നും അതിനായി ആഭരണങ്ങള്‍ വിറ്റുവെന്നും അനില്‍ അംബാനി പറഞ്ഞു. ആഭരണങ്ങള്‍ വിറ്റതിലൂടെ 9.9 കോടി രൂപയാണ് ലഭിച്ചത്. ആ പണം വലിയ തുകയല്ല. നിയമനടപടികള്‍ക്ക് തന്നെ അത് ചെലവാകും എന്നും അനില്‍ പറഞ്ഞു.

തനിക്കിപ്പോള്‍ ഉളളത് ഒരു കാര്‍ മാത്രം
താന്‍ ആഢംബര കാറുകള്‍ ഉപയോഗിക്കുന്നു എന്ന ആരോപണവും അനില്‍ അംബാനി തള്ളിക്കളഞ്ഞു. താന്‍ ഒരിക്കലും റോള്‍സ് റോയ്‌സ് കാര്‍ ഉപയോഗിച്ചിട്ടില്ല. തനിക്കിപ്പോള്‍ ഉളളത് ഒരു കാര്‍ മാത്രമാണ്. താന്‍ നിലവില്‍ കഴിയുന്നത് ഭാര്യ ടിന അംബാനിയുടേയും കുടുംബത്തിന്റെയും ചെലവിലാണെന്നും അനില്‍ അംബാനി പറഞ്ഞു. മകനില്‍ നിന്ന് പോലും കടം വാങ്ങിയെന്നും അനില്‍ വ്യക്തമാക്കി.












Click it and Unblock the Notifications