'ഖജനാവിൽ മാറാല, 20,000 കോടിയുടെ പുതിയ കൊട്ടാരവും 8500 കോടിയുടെ വിമാനവും'! കേന്ദ്രത്തിന് വിമർശനം
കൊവിഡ് വ്യാപനം രാജ്യത്തിന്റെ സാമ്പത്തിക നട്ടെല്ല് ഒന്നുകൂടി തകർത്തിരിക്കുകയാണ്. അതിന് മുൻപ് തന്നെ നോട്ട് നിരോധനവും ജിഎസ്ടിയും പോലുളള കേന്ദ്രത്തിന്റെ പരിഷ്ക്കാരങ്ങൾ സാമ്പത്തിക മേഖലയെ പ്രതിസന്ധിയിലേക്ക് വലിച്ചെറിഞ്ഞിരുന്നു.
മഹാവ്യാധിക്കു മുമ്പേ രാജ്യം കുത്തുപാളയെടുക്കാൻ കാരണം കേന്ദ്രത്തിൻ്റെ കയ്യിലിരുപ്പാണെന്ന് വ്യക്തമാക്കുന്ന പുതിയ മറ്റൊരു വിവരം കുടി പുറത്തു വന്നിരിക്കുന്നുവെന്ന് എംബി രാജേഷ് ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ നികുതി വരുമാനം മുക്കു കുത്തി വീണിരിക്കുന്നു. അതും 58 വർഷത്തിനിടയിലാദ്യം. അതിനിടെ പ്രധാനമന്ത്രി ഇരുപതിനായിരം കോടിയുടെ പുതിയ കൊട്ടാരവും പുത്തൻ പാർലിമെൻ്റും കെട്ടാനുളള തിരക്കിലാണെന്നും രാജേഷ് പരിഹസിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
വാചകമടികളെല്ലാം ആവിയായി
ആനക്കാര്യത്തിനിടയിലാണോ ഒരു ചേനക്കാര്യം എന്ന് ചിന്തിക്കുന്നവരോടല്ല. ആന കൊടുത്താലും ആശ കൊടുക്കരുതെന്ന് കരുതുന്നവരോടാണ്.. മോദി കൊടുത്ത ആശയും അനുഭവവും തമ്മിലുള്ള അന്തരം എണ്ണിപ്പറഞ്ഞാൽ ഏറും. അച്ചേദിൻ മുതൽ അഞ്ച് ട്രില്യൺ (അമിത് ഷായുടെ ഭാഷയിൽ 5 ടൺ) ഡോളർ വരെയുള്ള വാചകമടികളെല്ലാം ആവിയായിക്കഴിഞ്ഞു. മഹാവ്യാധിക്കു മുമ്പേ രാജ്യം കുത്തുപാളയെടുക്കാൻ കാരണം കേന്ദ്രത്തിൻ്റെ കയ്യിലിരുപ്പാണെന്ന് വ്യക്തമാക്കുന്ന പുതിയ മറ്റൊരു വിവരം കുടി പുറത്തു വന്നിരിക്കുന്നു.
തൊപ്പിയിൽ മറ്റൊരു തൂവൽ കൂടി
2019-20 ൽ രാജ്യത്തിൻ്റെ നികുതി വരുമാനം മുൻ വർഷത്തേക്കാൾ കുറഞ്ഞിരിക്കുന്നു. 58 വർഷത്തിനിടയിലാദ്യം. ബിജെപി ഭരണത്തിൻ്റെ തൊപ്പിയിൽ മറ്റൊരു തൂവൽ കൂടി. ഇന്ധന നികുതികൾ പല തവണ കുട്ടി ജനങ്ങളെ പിഴിഞ്ഞൂറ്റിയിട്ടും കേന്ദ്രത്തിൻ്റെ നികുതി വരുമാനം കുറഞ്ഞെന്നോ? അതെ. കോർപറേറ്റുകൾക്ക് കൊടുത്ത ഇളവുകളുടെ ഫലമായാണ് മൊത്തം നികുതി വരുമാനം കുറഞ്ഞത്.
ഭക്തർ കൊട്ടിപ്പാടിയതല്ല
കോർപ്പറേറ്റ് നികുതിയിൽ മാത്രം കുറവ് 2.9 ലക്ഷം കോടി രൂപ! ജിഎസ്ടിയാണെങ്കിൽ തുടങ്ങിയതു മുതൽ ഇതുവരെ ഒരിക്കൽ പോലും കണക്കാക്കിയത്ര കിട്ടിയിട്ടില്ല. പ്രധാനപ്പെട്ട മറ്റൊരു കാര്യം 2017- 18 നു ശേഷം , അതായത് നോട്ട് നിരോധനത്തിനു ശേഷം, ആദായ നികുതി പിരിവിൻ്റെ ലക്ഷ്യവും തുടർച്ചയായി കൈവരിക്കാൻ കഴിയുന്നില്ല എന്നതാണ്. നോട്ട് നിരോധനത്തിൻ്റെ ഏറ്റവും വലിയ നേട്ടമായി ഭക്തർ കൊട്ടിപ്പാടിയത് നികുതി അടിത്തറ ( tax base) വലുതായി, നികുതി പിരിവ് കൂടും എന്നൊക്കെയായിരുന്നല്ലോ.
മരണ താണ്ഡവം മുറുകുന്നു
എന്നിട്ടിപ്പോൾ നികുതി പിരിവ് മുക്കു കുത്തി വീണിരിക്കുന്നു. നോട്ട് നിരോധനത്തിൻ്റെ കെടുതി സാമ്പത്തിക മാന്ദ്യത്തിലൂടെ രാജ്യവും ജനങ്ങളും ഇപ്പോഴും അനുഭവിച്ചുകൊണ്ടുമിരിക്കുന്നു. ഓർക്കുക ഇതെല്ലാം കോവിഡിന് മുമ്പാണ്. ആ കണക്കിലെഴുതി രക്ഷപ്പെടാനാവില്ല. കാട്ടുതീ പോലെ ആളിപ്പടരുന്ന മഹാവ്യാധിയിൽ രാജ്യം പകച്ചു നിൽക്കുന്നു. ഹിന്ദു രാഷ്ട്രത്തിൻ്റെ മനോജ്ഞ മാതൃകയായിരുന്ന ഗുജറാത്തിലും വാണിജ്യ തലസ്ഥാനമായ മുംബൈയിലും മോദിയുടെ മുക്കിന് താഴെ രാജ്യ തലസ്ഥാനത്തും മരണ താണ്ഡവം മുറുകുന്നു.
അർമാദിക്കാനുള്ള തിടുക്കത്തിലാണ്
ദാരിദ്ര്യവും പട്ടിണിയും മൂലം പാവങ്ങൾക്ക് ജീവിതം നരകമാവുന്നു. ഖജനാവിൽ മാറാല കെട്ടിയിരിക്കുകയാണെങ്കിലും പ്രധാൻ സേവക് ശേഷിക്കുന്നതെടുത്ത് ഇരുപതിനായിരം കോടിയുടെ പുതിയ കൊട്ടാരവും പുത്തൻ പാർലിമെൻ്റും കെട്ടി, 8500 കോടിയുടെ ട്രംപിനോട് കിടപിടിക്കുന്ന ആഢംബര വിമാനത്തിൽ പറന്ന് അർമാദിക്കാനുള്ള തിടുക്കത്തിലാണ്. കൊറോണയൊന്ന് പോയിട്ടു വേണം എവിടെയൊക്കെ പോകാനുള്ളതാ?
നമുക്ക് ആനയെക്കുറിച്ച് മാത്രം ചർച്ച ചെയ്യാം
പത്തുലക്ഷത്തിൻ്റെ കോട്ടും 8500 കോടിയുടെ വിമാനവും. ഭാരതീയരുടെ അഭിമാനം ആനയോളം വളരാനും ലോകം മുഴുവൻ പരക്കാനും വേറെന്തു വേണം? അനുയായികളാവട്ടെ ആന, പശു, പന്നി എന്നിങ്ങനെ പക്ഷിമൃഗാദികൾക്കെല്ലാമായി ഘർ വാപ്സി നടപ്പാക്കുന്ന തിരക്കിലുമാണ് . വാൽക്കഷ്ണം: ആകയാൽ ഇൻകം ടാക്സ് / ഇ.ഡി. ഉദ്യോഗസ്ഥർക്ക് പണിയുണ്ടാക്കാതിരിക്കാൻ നമുക്ക് ആനയെക്കുറിച്ച് മാത്രം ചർച്ച ചെയ്യാമെന്ന് മാദ്ധ്യമങ്ങളും സെലിബ്രിറ്റികളും ''.
ഫേസ്ബുക്ക് പോസ്റ്റ്
എംബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്