കണ്ണിൽ ചോരയില്ലാത്തവർക്ക് എന്ത് കൊറോണ എന്ത് മാന്ദ്യം?' കേന്ദ്രത്തിന് രൂക്ഷ വിമർശനം!
ദില്ലി: ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഏറ്റവും കുറഞ്ഞ നിരക്കിലാണ്. എന്നാല്‍ അതിന്റെ ഫലം രാജ്യത്തെ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നില്ല. പെട്രോളിനും ഡീസലിനും കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് തീരുവ ഉയര്‍ത്തിയിരിക്കുകയാണ്.
12 രൂപ വരെ വില കുറയേണ്ട ഇടത്തിപ്പോള്‍ ഇന്ധന വില ലിറ്ററിന് മൂന്ന് രൂപ കൂടിയിരിക്കുകയാണ്. ഇന്ധന വില വർധനവിന്റെ പശ്ചാത്തലത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ എംപിയായ എംബി രാജേഷ്.
വീണ്ടും മണ്ടക്കടിച്ചിരിക്കുന്നു
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: '' കൃത്യസമയത്ത് മോദി വീണ്ടും മണ്ടക്കടിച്ചിരിക്കുന്നു. സ്വന്തം മണ്ടക്കല്ല." മേരേ പ്യാരേ ദേശ് വാസിയോ "മിൻ്റെയെല്ലാരുടേയും മണ്ടക്ക്. അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വില മുപ്പതു വർഷത്തിൽ ഏറ്റവും കുറഞ്ഞ നിലയിലെത്തിയപ്പോൾ മോദി ചാടി വീണു. ഒറ്റയടിക്ക് എക്സൈസ് തീരുവകളിൽ മൂന്ന് രൂപ കൂട്ടി. കൊറോണയിലും മാന്ദ്യത്തിലും രാജ്യം തളർന്നു കിടക്കുന്ന സമയത്തു തന്നെ പ്രഹരിക്കാൻ അസാമാന്യ സാഡിസ്റ്റാവണം. കണ്ണിൽ ചോരയില്ലാത്തവർക്ക് എന്ത് കൊറോണ എന്ത് മാന്ദ്യം?
11 തവണ വില കൂട്ടി
2014ൽ അധികാരത്തിൽ വന്നശേഷം മോദി ഇതുവരെ 11 തവണയായി പെട്രോളിന് 218 ഉം ഡീസലിന് 458 ഉം ശതമാനം വീതമാണ് ഇതുവരെ ആകെ തീരുവ കൂട്ടിയത്. ഇതു കൂടിയാവുമ്പോൾ തീരുവ കുട്ടൽ ഒരു ഡസൻ തവണയായി. ഈ വർഷം ജനുവരി 6 നും മാർച്ച് 9നും ഇടയിൽ അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വിലയിടിഞ്ഞത് പാതിയിൽ താഴെയായി. ബാരലിന് 63.27 ൽ നിന്ന് 31.13 ഡോളറായി. ഇന്ത്യൻ രൂപയിൽ ഒരു ബാരലിന് 2371 രൂപയും ലിറ്ററിന് 15 രുപയും കുറവ്.
ഈ കൊള്ളക്കെന്തുണ്ട് ന്യായം?
അതായത് നികുതികളില്ലെങ്കിൽ പെട്രോൾ, ഡീസൽ എന്നിവക്ക് 15.77 രൂപ മാത്രമേ ഇപ്പോൾ വിലയുള്ളൂ. ഇപ്പോൾ പ്രധാനമായും കൂട്ടിയത് സ്പെഷ്യൽ അഡീഷണൽ എക്സൈസ് ഡ്യുട്ടിയാണ്. അതിൻ്റെ പ്രത്യേകത ഈ വരുമാനം മുഴുവൻ കേന്ദ്ര സർക്കാരിന് മാത്രം ലഭിക്കുമെന്നതാണ്. ഈ കൊള്ളക്കെന്തുണ്ട് ന്യായം? വികസന-ക്ഷേമ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താൻ സർക്കാർ വേറെന്തു ചെയ്യുമെന്നാണ് ചിലരുടെ തട്ടിപ്പ് ചോദ്യം?
ഫണ്ട് വെട്ടിക്കുറച്ചു
കേന്ദ്ര ബജറ്റ് ഇപ്പോൾ അവതരിപ്പിച്ചല്ലേയുള്ളൂ. വികസനവും ക്ഷേമവും എത്രയുണ്ടെന്ന് നോക്കാം. ധന കമ്മി കുറക്കാനുള്ള ചെലവ് ചുരുക്കലിൻ്റെ ഭാഗമായി എല്ലാ ക്ഷേമപദ്ധതികൾക്കും സബ്സിഡികൾക്കുമുള്ള വിഹിതം വെട്ടിക്കുറച്ചു. ഭവന പദ്ധതിയായ PMAY, ആരോഗ്യ പദ്ധതിയായ PMJAY, ഗ്രാമീണ റോഡുകൾക്കുള്ള PMGSY, കഴിഞ്ഞ തെരഞ്ഞെടുപ്പിലെ തുറുപ്പുചീട്ടായിരുന്ന PM- KISAN, കൊട്ടി ഗ്ഘോഷിച്ച സ്വഛ ഭാരത് എന്നിവക്കെല്ലാം ഫണ്ട് വെട്ടിക്കുറച്ചിട്ടുണ്ട്. ഭക്ഷ്യ സബ്സിഡി 70000 കോടിയിലധികം വെട്ടിക്കുറച്ചപ്പോൾ രാസവളം, പെട്രോളിയം സബ്സിഡികളും കുറച്ചു.
ഉള്ളി തൊലി കളഞ്ഞാലുള്ള അവസ്ഥ
ഗ്രാമീണ തൊഴിലുറപ്പു പദ്ധതിക്ക് കുറച്ചത് 10,000 കോടി രുപ .വിദ്യാഭ്യാസം, ആരോഗ്യം, ഗ്രാമവികസനം, സാമൂഹികക്ഷേമം എന്നിവക്കു മാത്രമല്ല പ്രതിരോധ മേഖലക്കുവരെ 'അതിർത്തിയിലെ പട്ടാള 'പ്പല്ലവിക്കാർ തുക കുറച്ചു. ഒരിക്കൽ കൊണ്ടാടിയ കർഷകർക്കുള്ള വിള ഇൻഷ്വറൻസ് പദ്ധതിയായ PMFBYയുടെ നിശ്ചിത പരിധിക്കു മുകളിലുള്ള പ്രീമിയം സർക്കാർ അടക്കില്ലെന്ന് നിശ്ചയിച്ചതോടെ അതിൻ്റെ കഥ ഏതാണ്ട് കഴിഞ്ഞു. ഇതാണ് വികസനത്തിൻ്റേയും ക്ഷേമത്തിൻ്റേയും ഉള്ളി തൊലി കളഞ്ഞാലുള്ള അവസ്ഥ.
പണമെല്ലാം എവിടെ പോകുന്നു?
അപ്പോൾ പണമെല്ലാം എവിടെ പോകുന്നു? 1. ബജറ്റിനു മുമ്പുള്ള പാക്കേജിലൂടെ കോർപ്പറേറ്റ് നികുതിയിളവ് 1.45 ലക്ഷം കോടിയും കയറ്റുമതിക്കുള്ള തീരുവ ഇളവു ചെയ്തു കൊടുത്തത് 70000 കോടി രുപയും. എന്നിട്ട് സാമ്പത്തിക വളർച്ചയോ കയറ്റുമതിയോ കൂടിയോ? കുന്തം. ഫെബ്രുവരിയിൽ വാഹന വിൽപ്പന പിന്നെയും സാരമായി ഇടിഞ്ഞതിൻ്റെ റിപ്പോർട്ട് ഇന്ന് പുറത്തുവന്നിട്ടുണ്ട്.
രൂക്ഷമായി വിമർശിച്ചതോർക്കുക
2. ബജറ്റിൽ കമ്പനികളും 10 ലക്ഷത്തിനു മേൽ ഡിവിഡൻ്റ് കിട്ടുന്ന വ്യക്തികളും നൽകേണ്ട ഡിവിഡൻ്റ് ഡിസ്ട്രിബ്യൂഷൻ ടാക്സ് (D DT ) യഥാക്രമം 15 ഉം 10 ഉം ശതമാനമുണ്ടായിരുന്നത് ഒഴിവാക്കിയ വകയിൽ കേന്ദ്രത്തിന് വരുമാന നഷ്ടം 65000 കോടി രൂപ. 3. വൻകിട ടെലികോം കമ്പനികളിൽ നിന്ന് സ്പെക്ട്രം ചാർജ്, ലൈസൻസ് ഫീസ് ഇനങ്ങളിൽ കേന്ദ്രം പിരിച്ചെടുക്കാത്തത് 1.47 ലക്ഷം കോടി രുപ . ഏതാനും ദിവസം മുമ്പ് സുപ്രീം കോടതി പോലും സഹിക്കവയ്യാതെ മോദി സർക്കാരിനെ ഇതു പിരിക്കാത്തതിന് രൂക്ഷമായി വിമർശിച്ചതോർക്കുക.
ഇന്ധന നികുതിഭാരം
4. മോദി അധികാരത്തിൽ വന്നശേഷം 2014 - 2019 കാലയളവിൽ എഴുതി തള്ളിയ വൻകിട കോർപ്പറേറ്റുകളുടെ കിട്ടാക്കടം 777 800 കോടി രുപ !! ( ക്രെഡിറ്റ് സൂയ്സ് റിപ്പോർട്ട് ) ഇനിയും ബാക്കിയുള്ള കിട്ടാക്കടം വേറൊരു 9 ലക്ഷം കോടി രൂപയിലധികം. ഇതേ കാലയളവിലാണ് ഒരു ഡസൻ തവണ ജനങ്ങളുടെ തലയിൽ ഇന്ധന നികുതിഭാരം അടിച്ചേല്പിച്ചത് എന്നു മോർക്കുക.
പണമില്ലാത്തതല്ല പ്രശ്നം
5. ഇതിനൊക്കെ പുറമേ സമ്പന്നരിൽ നിന്ന് ആദായ നികുതി വകുപ്പ് പിരിച്ചെടുക്കാനുള്ള കുടിശ്ശിക 9.32 ലക്ഷം കോടി രൂപ. അപ്പോൾ പണമില്ലാത്തതല്ല പ്രശ്നം. മോദിസമ്പന്നരെ തൊടില്ല. സാധാരണക്കാരുടെ നെഞ്ചത്ത് കയറി ഇന്ധന നികുതിയുടെ പേരിൽ അവരുടെ ചോരയും നീരും പിഴിഞ്ഞു കൊണ്ടിരിക്കും. കൊറോണയെ സഹിക്കാം. കൊറോണക്കാലത്തും ജനങ്ങളെ പിഴിഞ്ഞ് മൃതപ്രായരാക്കുന്നവരേയോ?
നികുതി വർദ്ധന ബാധകമല്ല
വാൽക്കഷണം: കൂട്ടിയ ഇന്ധന തീരുവ ബാധകമാക്കുന്നതിൽ മതം, ജാതി, ലിംഗഭേദം, ജനിച്ച സ്ഥലം എന്നിവയുടെ അടിസ്ഥാനത്തിൽ വിവേചനമുണ്ടാവില്ലെന്ന് കേന്ദ്രം ഉറപ്പാക്കും. പൗരത്വ നിയമത്തെ അനുകൂലിക്കുന്നവർക്കും ദേശസ്നേഹികൾക്കും നികുതി വർദ്ധന ബാധകമല്ല എന്ന ഭക്തരുടെ വിശ്വാസം 27 ഡിഗ്രി ചൂടിൽ കൊറോണ വൈറസ് ഉണ്ടാവില്ലെന്നതു പോലെയാണെന്നും കേന്ദ്രം മുന്നറിയിപ്പു നൽകി. പാകിസ്ഥാനിലുള്ളവർക്കു മാത്രമേ ബാധകമല്ലാത്തതുള്ളു എന്ന് വ്യക്തമാക്കി.