വാചകമടിക്ക് വല്ല കുറവും ഉണ്ടായിട്ടുണ്ടോ? അതിലല്ലേ പിടിച്ചു നിൽക്കുന്നത്; മോദി സർക്കാരിന് വിമർശനം
തിരുവനന്തപുരം: ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിയുടെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് മുന്‍ എംപിയും സിപിഎം നേതാവുമായ എംബി രാജേഷ് രംഗത്ത്. 201920 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ (ജിഡിപി) വന്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. അവസാന പാദത്തിലേയും കണക്കുകള്‍ പുറത്ത് വന്നപ്പോള്‍ 4.2 ശതമാനം മാത്രം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് എംബി രാജേഷിന്റെ വിമര്‍ശനം. കൊറോണക്കു മുമ്പേ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ തകര്‍ത്ത വൈറസ് മോദി സര്‍ക്കാരാണെന്ന് എംബി രാജേഷ് പറയുന്നു.
ഇനിയും മനസ്സിലാകാത്തവരായി സ്ഥിര ബുദ്ധിയുള്ള ആരെങ്കിലുമുണ്ടാകുമോ എന്നും രാജേഷ് ചോദിക്കുന്നു. 2019 20 സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ കണക്കുകള്‍ പുറത്തു വന്നിരിക്കുന്നു. ഓര്‍ക്കുക ഈ കാലയളവില്‍ ലോക്ക് ഡൗണ്‍ ആറ് ദിവസം മാത്രമേ ഉണ്ടായുള്ളു. അതായത് കൊറോണ ആഘാതം ബാധിക്കും മുമ്പുള്ള, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കണക്കാണിത്. എന്താസ്ഥിതി? 11 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് ഇടിഞ്ഞിരിക്കുന്നു- രാജേഷ് ഫേസ്ബുക്കില്‍ കുറിച്ചു. പൂര്‍ണരൂപം ഇങ്ങനെ...
ആ വൈറസ്
നിങ്ങളുടെ രാഷ്ട്രീയം ഏതാവട്ടെ.അന്ധമായ കക്ഷി രാഷ്ട്രീയം മാറ്റി വെച്ച്, സ്വന്തം ബുദ്ധിയിൽ, യുക്തി സഹമായി ആലോചിക്കു. ഇന്നത്തെ വാർത്തയെക്കുറിച്ച്.അപ്പോൾ ആ വൈറസ് ഏതാണെന്ന് നിങ്ങൾക്ക് മനസ്സിലാവും. കൊറോണക്കു മുമ്പേ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ തകർത്ത വൈറസ്? അത് മോദി സർക്കാരാണെന്ന് ഇനിയും മനസ്സിലാകാത്തവരായി സ്ഥിര ബുദ്ധിയുള്ള ആരെങ്കിലുമുണ്ടാകുമോ? 2019 -20 സാമ്പത്തിക വർഷത്തെ വളർച്ചാ കണക്കുകൾ പുറത്തു വന്നിരിക്കുന്നു. ഓർക്കുക ഈ കാലയളവിൽ ലോക്ക് ഡൗൺ ആറ് ദിവസം മാത്രമേ ഉണ്ടായുള്ളു.
വളർച്ചാ നിരക്ക്
അതായത് കൊറോണ ആഘാതം ബാധിക്കും മുമ്പുള്ള, കഴിഞ്ഞ സാമ്പത്തിക വർഷത്തെ കണക്കാണിത്. എന്താസ്ഥിതി? 11 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് ഇടിഞ്ഞിരിക്കുന്നു. വെറും 4.2% (ഇതേ കാലയളവിൽ കേരളത്തിൻ്റെ വളർച്ചാ നിരക്ക് 7.5 ശതമാനമാണെന്നതു ശ്രദ്ധേയമാണ്.)2019 -20 ലെ ബജറ്റിൽ നിർമ്മലാ സീതാരാമൻ അവകാശപ്പെട്ടത് 8.5% വളർച്ച ഉണ്ടാവുമെന്ന്! അതിൻ്റെ പാതി പോലും തികഞ്ഞില്ല.അല്ലെങ്കിലും വാചകമടിക്ക് വല്ല കുറവും ഉണ്ടായിട്ടുണ്ടോ? അതിൽ മാത്രമല്ലേ പിടിച്ചു നിൽക്കുന്നത്?
പ്രധാന കാരണം
ഈ തളർച്ചയുടേയും വിളർച്ചയുടേയും പ്രധാന കാരണമെന്താ? ഉപഭോഗം അതായത് ഡിമാൻറ് കുറഞ്ഞു.ജനങ്ങളുടെ കയ്യിൽ പണമില്ല; വാങ്ങാൻ കഴിവില്ല. പണമില്ലാത്തതിനു കാരണം തൊഴിലും വരുമാനവുമില്ലാതായതും. മതവും വൈരവും പകയും വിദ്വേഷവും ഉണ്ടാക്കിയാൽ ജനങ്ങൾക്ക് വരുമാനവും വാങ്ങൽ കഴിവുമുണ്ടാവില്ല. അതിന് തൊഴിൽ സൃഷ്ടിക്കണം. ഡിമാൻ്റ് കുത്തനെ കുറഞ്ഞതോടെ ഉണ്ടാക്കുന്നത് വിറ്റുപോകാതായി. മുതലാളി മുതൽ മുടക്കാൻ മടിച്ചു. നിക്ഷേപ നിരക്ക് നെഗറ്റീവായി .( ആരും കൊടി പിടിച്ചതല്ല, വാങ്ങാൻ ആളില്ലാത്തതാണ് മുതലാളിമാർ നിക്ഷേപിക്കാതിരിക്കാൻ കാരണം ).
ആത്മ നിർഭരതയുടെ വാചകമടി
കയറ്റുമതിയും തഥൈവ. സമ്പദ്ഘടന തകർന്നപ്പോൾ കേന്ദ്ര ധനമന്ത്രി ബജറ്റിൽ പറഞ്ഞ നികുതി വരുമാനത്തിൽ അഭൂതപൂർവ്വമായ ഇടിവ്.കേന്ദ്രം കുത്തുപാളയെടുത്തു നിൽക്കുന്നുവെന്നു പറയാം.ലോക്ക്ഡൗണിൻ്റെ ആഘാതം വരാനിരിക്കുന്നതേയുള്ളു. അതിനു മുമ്പേയുള്ള ഈ പാഠം കണക്കിലെടുക്കാതെയാണ് ആത്മ നിർഭരതയുടെ വാചകമടിയുടെ മറവിൽ എല്ലാം സ്വകാര്യവൽക്കരിച്ച് മുങ്ങുന്ന സമ്പദ്ഘടനയെ രക്ഷിക്കാൻ മോദി ശ്രമിക്കുന്നത്. ജനങ്ങളുടെ കയ്യിൽ പണമെത്താതെ, ഡിമാൻറ് സൃഷ്ടിക്കാതെ എല്ലാം സ്വകാര്യ മേഖലക്ക് എഴുതി കൊടുത്തതു കൊണ്ട് രക്ഷപ്പെടില്ല.
നേരിട്ട് പണം ചെലവഴിക്കണം
സർക്കാർ നേരിട്ട് പണം ചെലവഴിക്കണം. പൊതുനിക്ഷേപം കൂട്ടണമെന്ന പാഠം ലോകം മുഴുവൻ പഠിക്കുമ്പോഴും മോദിക്ക് മാത്രം മനസ്സിലാവുന്നില്ല. തെറ്റായ ചികിത്സയിലുടെ ഇതിനേക്കാൾ വലിയ സാമ്പത്തിക ദുരന്തം വരാനിരിക്കുന്നു എന്നു കരുതിയിരിക്കുക. ചില അന്താരാഷ്ട്ര ഏജൻസികൾ - 7 ശതമാനം തകർച്ചവരെ പ്രവചിക്കുന്നു. നെഗറ്റീവാകുമെന്ന് എല്ലാവരും, RBl ഉൾപ്പെടെ പറഞ്ഞു കഴിഞ്ഞു.കൊറോണ വരുന്നതിനു മുമ്പേയുള്ള വളർച്ചാ തകർച്ചയുടെ കാരണമെന്താണ്?
Recommended Video
ഒരു നല്ല വാർത്ത
തങ്ങളുടെ നയങ്ങളുടെ ദയനീയ പരാജയവും കൊള്ളരുതായ്മയും സമ്മതിക്കാനും തിരുത്തൽ വരുത്താനും മോദി സർക്കാർ തയ്യാറാവുമോ?ഇതിനെല്ലാം ജനങ്ങളോട് സമാധാനം പറഞ്ഞിട്ടുമതി മോദി സർക്കാരിൻ്റെ വാർഷികാഘോഷമെല്ലാം. ജനങ്ങൾക്ക് അറ്റമില്ലാത്ത ദുരിതവും ഇരുളടഞ്ഞ ഭാവിയും മാത്രം നൽകിയ ഈ ഭരണത്തിൻ്റെ വാർഷികത്തിനു പോലും ഒരു നല്ല വാർത്ത കേൾക്കാനാവാത്തതിൽ അതിശയിക്കാനെന്നിരിക്കുന്നു?