'തള്ളാൻ മോദിയും വിശ്വസിക്കാനൊരു ട്രംപും, ഒരു കോടിക്ക് പകരം ഒരു ലക്ഷത്തെ കണ്ടാൽ..' ട്രോളി രാജേഷ്
ദില്ലി: അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ കന്നി ഇന്ത്യാ സന്ദർശനം ഗംഭീരമാക്കാനുളള തയ്യാറെടുപ്പുകളിലാണ് കേന്ദ്ര സർക്കാർ. ഗുജറാത്തിലെ വെറും മൂന്ന് മണിക്കൂർ പരിപാടിക്ക് 100 കോടി ചിലവഴിക്കുന്നതും ചേരികൾ ഒഴിപ്പിക്കുന്നതും മതിൽ കെട്ടിത്തിരിക്കുന്നതും ഇതിനകം തന്നെ വിമർശന വിധേയമായിട്ടുണ്ട്. തന്നെ സ്വീകരിക്കാൻ ഒരു കോടി പേർ വരുമെന്ന് മോദി പറഞ്ഞതായുളള ട്രംപിന്റെ അവകാശവാദവും ചർച്ചയായിരിക്കുകയാണ്. 'ബില്യൺ ടൺ സാമ്പത്തിക വളർച്ച എന്നൊക്കെ നാട്ടുകാരോട് തളളുന്നത് പോലെ മോദി തളളിയതാവും' എന്നാണ് ഇതേക്കുറിച്ച് മുൻ എംപി എംബി രാജേഷിന്റെ പരിഹാസം.
എംബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്: '' അഹമ്മദാബാദിൽ തന്നെ സ്വീകരിക്കാൻ ഒരു കോടിയാളുകൾ വരുമെന്ന് മോദി പറഞ്ഞിട്ടുണ്ടെന്ന് ട്രംപ് കൊളറാഡോയിൽ കാച്ചിയിട്ടുണ്ട്. ഇതു വരെ എഴുപതുലക്ഷം പേർ വരുമെന്നാണ് ട്രംപ് പറഞ്ഞിരുന്നത്. അതേ സമയം അഹമ്മദബാദിലെ സംഘാടകർ പറയുന്നത് ഒരു ലക്ഷം പേരെ പ്രതീക്ഷിക്കുന്നുവെന്നാണ്. അതിൻ്റെ നൂറിരട്ടിയാളുകൾ വരുമെന്നാണ് മോദി ട്രംപിനോട് തള്ളിയിരിക്കുന്നത്. ട്രംപാണെങ്കിൽ അത് തൊണ്ട തൊടാതെ വിഴുങ്ങി ഉലകം മുഴുവൻ പൊങ്ങച്ചം പറഞ്ഞു നടക്കുന്നുമുണ്ട്.
തള്ളാൻ മോദിയും വിശ്വസിക്കാനൊരു ട്രംപും. പക്ഷേ അഹമ്മദാബാദിൽ ഒരു കോടി പ്രതീക്ഷിച്ചിടത്ത് വെറും ഒരു ലക്ഷം കണ്ടാൽ ട്രംപിൻ്റെ വിധം മാറിക്കൂടായ്കയില്ല. ട്രംപ് ആള് പെശകാ. ഇത്രേം ദൂരം വിളിച്ചു വരുത്തി പറഞ്ഞ് പറ്റിച്ചതിന് WWF ലെ പോലെ കൈകാര്യം ചെയ്യുമോ എന്തോ? നാട്ടുകാരോട് ബില്യൺ ടൺ സാമ്പത്തിക വളർച്ച എന്നൊക്കെ തളളുന്ന പോലെ ട്രംപിനോട് തള്ളിയതാവും. എന്താവുംന്ന് കണ്ടറിയാം''.
ഈ മാസം 24നാണ് ഡൊണാൾഡ് ട്രംപ് ഇന്ത്യയിലെത്തുക. ഭാര്യ മെലാനിയ ട്രംപ്, മകള്‍ ഇവാന്‍ക എന്നിവരടക്കമുളള വന്‍ സംഘം ട്രംപിനൊപ്പം ഇന്ത്യയിലെത്തും. അലഹബാദില്‍ തന്നെ സ്വീകരിക്കാന്‍ 70 ലക്ഷം പേരെത്തും എന്നാണ് കഴിഞ്ഞ ദിവസം മേരിലാന്‍ഡിലെ ജോയന്റ് ബേസ് ആന്‍ഡ്രൂസില്‍ നടന്ന പരിപാടിയില്‍ ട്രംപ് അവകാശപ്പെട്ടത്. എന്നാല്‍ കൊളറാഡോയില്‍ നടന്ന മറ്റൊരു പരിപാടിയില്‍ ട്രംപ് പറഞ്ഞത് ഒരു കോടി ആളുകളുണ്ടാകുമെന്നാണ്. അതേസമയം ട്രംപിനെ സ്വീകരിക്കാന്‍ ഒന്നോ രണ്ടോ ലക്ഷം വരെ ആളുകളെ മാത്രമേ അലഹാബാദ് നഗരസഭ പ്രതീക്ഷിക്കുന്നുളളൂ എന്നതാണ് യാഥാര്‍ത്ഥ്യം.