ദുരൂഹതകൾ ബാക്കിയാക്കിയ ശ്രീദേവിയുടെ മരണം.. രേഖകൾ കേന്ദ്രത്തിന്.. പരിശോധനയിൽ മനസ്സിലായത്!
ദില്ലി: ഇന്ത്യന്‍ സിനിമാ ലോകത്തെ ഒന്നാകെ ഞെട്ടിച്ചതാണ് നടി ശ്രീദേവിയുടെ മരണം. തികച്ചും അപ്രതീക്ഷിതമായി സംഭവിച്ച ആ സെലിബ്രിറ്റി മരണം മാധ്യമങ്ങള്‍ക്ക് ചാകരയായിരുന്നു. അടിമുടി ദുരൂഹതകള്‍ നിറഞ്ഞതായിരുന്നു ശ്രീദേവിയുടെ മരണം എന്നത് തന്നെയാണ് അതിന് കാരണം.
ദുരൂഹതയില്ലെന്ന് ദുബായ് പോലീസ് കണ്ടെത്തിയിട്ടും കഥകള്‍ അവസാനിച്ചില്ല. ഇനിയും ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളും മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും ചോദിച്ച് കൊണ്ടിരുന്നു. അതിനിടെ ശ്രീദേവിയുടെ മരണത്തില്‍ പ്രതികരണവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം രംഗത്ത് വന്നിരിക്കുന്നു.
ദുബായിലെ ദുരൂഹ മരണം
ശ്രീദേവി ദുബായില്‍ വെച്ച് മരണത്തിന് കീഴടങ്ങിയിട്ട് രണ്ട് ആഴ്ചകള്‍ പിന്നിടുന്നു. ദുബായില്‍ ബന്ധുവായ മോഹിത് മര്‍വയുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി പോയതായിരുന്നു ശ്രീദേവി. ഭര്‍ത്താവായ ബോണി കപൂറും മകള്‍ ഖുശിയും ഇന്ത്യയിലേക്ക് മടങ്ങിയെങ്കിലും ശ്രീദേവി ദുബായില്‍ തന്നെ തുടര്‍ന്നു. ശ്രീദേവിക്ക് സര്‍പ്രൈസ് ഡിന്നര്‍ നല്‍കാനായി ബോണി കപൂര്‍ തിരിച്ച് ദുബായിലെത്തിയ ദിവസമാണ് അവര്‍ മരണപ്പെട്ടത്. ബാത്ത്ടബ്ബില്‍ മരിച്ച് കിടക്കുന്ന നിലയിലാണ് ശ്രീദേവിയെ ബോണി കപൂര്‍ കണ്ടെത്തിയത്. ഫെബ്രുവരി 24 ചൊവ്വാഴ്ചയായിരുന്നു ആ ദുരന്തം സംഭവിച്ചത്.
ദുരൂഹമായിട്ടൊന്നുമില്ല
ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ടുയര്‍ന്ന ദുരൂഹതകളില്‍ ആദ്യമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിരിക്കുകയാണ്. ദുരൂഹമായതൊന്നും ഇതുവരെ ശ്രീദേവിയുടെ മരണത്തില്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല എന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. വിദേശരാജ്യത്താണ് മരണം എന്നത് കൊണ്ട് തന്നെ അവിടെ നിന്നുള്ള അന്വേഷണ റിപ്പോര്‍ട്ട് വിശ്വസിക്കേണ്ടി വരും. ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയത് ദുബായ് പോലീസ് ആണ്. അപകട മരണമാണ് എന്നാണ് ദുബായ് പബ്ലിക് പ്രോസിക്യൂട്ടർ നടത്തിയ അന്വേഷണത്തിനൊടുവിൽ നൽകിയ റിപ്പോർട്ട്. എന്നാൽ കഥകൾ പുറത്ത് പല തരത്തിലായിരുന്നു പ്രചരിച്ചത്.
രേഖകൾ കൈമാറി
ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും യുഎഇ സര്‍ക്കാര്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. ഇവ വിദേശകാര്യ മന്ത്രാലയം വിശദമായി പരിശോധിച്ചിട്ടുമുണ്ട്. എന്നാല്‍ ശ്രീദേവിയുടെ മരണത്തില്‍ ഏതെങ്കിലും തരത്തിലുള്ള ദുരൂഹതകള്‍ ഈ രേഖകളില്‍ നിന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല എന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ ആണ് ദില്ലിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകളുടെ മറ നീക്കിയത്. സര്‍ക്കാര്‍ തന്നെ വിശദീകരണവുമായി രംഗത്ത് വന്നതോടെ അഭ്യൂഹങ്ങള്‍ക്ക് അറുതിയായിരിക്കുകയാണ്.
പലതരം കാരണങ്ങൾ
ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത് എന്നായിരുന്നു ശ്രീദേവിയെക്കുറിച്ച് ആദ്യം വന്ന വാര്‍ത്ത. എന്നാല്‍ തൊട്ടുപിറകെ വാര്‍ത്തകള്‍ മാറി മറിഞ്ഞു. ബാത്ത് റൂമിലില്‍ തെന്നി വീണാണ് മരണമെന്നും അതല്ല ബാത്ത് ടബ്ബില്‍ മുങ്ങി മരിച്ചതാണ് എന്നും വാര്‍ത്തകള്‍ വന്നു. ദുരൂഹതകള്‍ ഉയര്‍ന്നതോടെ ദുബായ് പോലീസ് ശ്രീദേവിയുടെ മരണത്തില്‍ വിശദമായ അന്വേഷണം നടത്തി. പബ്ലിക് പ്രോസിക്യൂട്ടറുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ ബോണി കപൂര്‍ ഉള്‍പ്പെടെ ഉള്ളവരെ ചോദ്യം ചെയ്തു. ഇതോടെ വാര്‍ത്തകള്‍ക്ക് കൂടുതല്‍ നിറങ്ങള്‍ ചേര്‍ക്കപ്പെട്ടു. ശ്രീദേവിയുടേത് കൊലപാതകമാണ് എന്ന തരത്തിൽ വരെ വാർത്തകൾ വന്നു.
കൊലപാതകമെന്ന് വരെ ആരോപണം
ശ്രീദേവിയുടേത് കൊലപാതകമാണോയെന്ന് അന്വേഷിക്കണമെന്നും ദാവൂദ് ഇബ്രാഹിന്റെ ബന്ധം അടക്കം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടത് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയാണ്. ബോണി കപൂറിനെ മണിക്കൂറുകളോളം ചോദ്യം ചെയ്തുവെന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചതോടെ അഭ്യൂഹങ്ങള്‍ അതിര് വിട്ടു. ബോണി കപൂറിനെ പ്രതിസ്ഥാനത്ത് നിര്‍ത്തിയായി പിന്നീടുള്ള വാര്‍ത്തകള്‍. എന്നാല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ അ്‌ന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ വിവാദങ്ങള്‍ക്ക് താല്‍ക്കാലിക വിരാമമായി.
ഇനി ദുരൂഹതകൾ വേണ്ട
സൗന്ദര്യ സംരക്ഷണത്തിന് നിരന്തരമായി ശസ്ത്രക്രിയകള്‍ക്ക് വിധേയമായതാണ് പെട്ടെന്നുള്ള മരണത്തിന് കാരണമായത് എന്ന തരത്തില്‍ പ്രചാരണം നടന്നിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശ്രീദേവിയുടെ രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്തിയതോടെ മദ്യപാനമാണ് മരണകാരണം എന്നായി പ്രചാരണങ്ങള്‍. ബാത്ത് ടബ്ബില്‍ മുങ്ങിയുള്ള അപകടമരണമാണ് എന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത് വന്നപ്പോള്‍ അതിനെ ചുറ്റിപ്പറ്റിയായി വിവാദങ്ങള്‍. എന്തായാലും കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയതോടെ വിവാദങ്ങള്‍ക്ക് അന്ത്യമാകുമെന്ന് കരുതാം.
ബംഗാളിൽ സിപിഎമ്മിന് കനത്ത തിരിച്ചടി.. പാലം വലിച്ചത് മമത ബാനർജി.. കോൺഗ്രസിന് കൈ കൊടുത്തു!
ഹസിൻ ജഹാന് ഭ്രാന്താണ്.. ആ ചാറ്റ് തന്റേതല്ല.. തനിക്കെതിരെ ഗൂഢാലോചനയെന്ന് ഷമി