പൈലറ്റിനെ കസ്റ്റഡിയിലെടുത്ത സംഭവം; പാക് ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ ഇന്ത്യ വിളിച്ചു വരുത്തി, അപലപിച്ചു!
ദില്ലി: പാക് ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ സയിദ് ഹൈദര്‍ ഷായെയാണ് വിദേശകാര്യ മന്ത്രാലയം വിളിച്ചു വരുത്തി. രണ്ട് ഇന്ത്യൻ പൈലറ്റുമാർ കസ്റ്റഡിയിലുണ്ടെന്ന പാകിസ്താന്റെ അവകാശ വാദത്തിന് പിന്നാലെയാണ് വിദേഎശകാര്യ മന്ത്രാലയം പാക് ഡെപ്യൂട്ടി ഹൈകമ്മീഷണറെ വിളിച്ച് വരുത്തിയത്. അതിർത്തിയിൽ യുദ്ധസമാനമായ നീക്കങ്ങളാണ് നടന്നു വരുന്നത്.
നിങ്ങളുറങ്ങിക്കോ ഞങ്ങള്‍ കാവലുണ്ടെന്ന് പാക് സേനയുടെ ട്വീറ്റ്; മണിക്കൂറുകള്‍ക്കകം ഇന്ത്യയുടെ ആക്രമണം
പാകിസ്താന്റെ ആക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിച്ചു. ഇന്ത്യൻ പൈലറ്റ് അഭിനന്ദനെ പാകിസ്താൻ അതിർത്തിയിൽവെച്ച് അറസ്റ്റ് ചെയ്യുന്ന വീഡിയോ നേരത്തെ പാകിസ്താൻ പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഡെപ്യൂട്ടി ഹൈകമ്മീഷണറെ വിളിച്ചുവരുത്തി ഇന്ത്യ ശക്തമായി അപലപിച്ചത്.
മുഖത്ത് മുറിവ് പറ്റി ചോര ഒലിക്കുന്ന രീതിയിൽ പാകിസ്താൻ ഉദ്യോഗസ്ഥർ അദ്ദേഹത്തെ ചോദ്യം ചെയ്യുന്ന വീഡിയോ ആയിരുന്നു പാകിസ്താൻ പുറത്ത് വിട്ടിരുന്നത്. ബുധനാഴ്ച രാവിലയോടെയാണ് അതിര്‍ത്തിയില്‍ പാകിസ്താന്‍ ആക്രമണം നടത്തിയത്. രജൗരി ജില്ലയിലായിരുന്നു ആക്രമണം. മൂന്ന് പാക് വിമാനങ്ങള്‍ അതിര്‍ത്തി ലംഘിച്ച് പ്രവേശിക്കുകയായിരുന്നു. അതിര്‍ത്തി ലംഘിച്ച് എത്തിയ വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേന തുരത്തി. അതിര്‍ത്തിയില്‍ പാകിസ്താന്‍ ബോംബ് വര്‍ഷിക്കുകയും ചെയ്തു.
അതിര്‍ത്തിയിലെ സൈനിക കേന്ദ്രങ്ങള്‍ അക്രമിക്കാന്‍ പാകിസ്താന്‍ എത്തിയെന്നും, പാക്കിസ്ഥാന്റെ ശ്രമത്തെ ഇന്ത്യ ചെറുത്തുവെന്നും വിദേശ കാര്യ വക്താവ് രവീഷ് കുമാറും എയര്‍ വൈസ് മാര്‍ഷലും വ്യക്തമാക്കിയിരുന്നു. ഒരു മിഗ് വിമാനം കാണാതായെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ രണ്ട് പൈലറ്റുമാർ കസ്റ്റഡിയിലുണ്ടെന്ന അവകാശവാദവുമായി പാകിസ്താൻ രംഗത്തെത്തി. പിന്നീട് ഒരു പൈലറ്റ് മാത്രമേ കസ്റ്റഡിയിലുള്ളൂവെന്ന സ്ഥിരീകരണവുമായി പാക് സൈനീയ വക്താവ് രംഗത്തെത്തുകയായിരുന്നു.