അയോധ്യ തര്‍ക്കം; മധ്യസ്ഥ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു, സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും
ദില്ലി: അയോധ്യയിലെ വിവാദ ഭൂമിയുടെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട കേസില്‍ മധ്യസ്ഥ ശ്രമം നടത്തുന്ന മൂന്നംഗ സമിതി സുപ്രീംകോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മുദ്രവച്ച കവറിലാണ് റിപ്പോര്‍ട്ട്. ഇത് വെള്ളിയാഴ്ച സുപ്രീംകോടതി പരിഗണിക്കും. കേസിലെ എല്ലാ കക്ഷികളുമായും ചര്‍ച്ച നടത്തിയ ശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
മധ്യസ്ഥ സമിതി വേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ജൂലൈ 11ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ചര്‍ച്ചയില്‍ പുരോഗതിയില്ലെങ്കില്‍ ജൂലൈ 25 മുതല്‍ എല്ലാ ദിവസവും കേസില്‍ വാദം കേള്‍ക്കുമെന്നും കോടതി അറിയിച്ചിരുന്നു. എന്നാല്‍ സമിതിയുടെ ആവശ്യം പരിഗണിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഓഗസ്റ്റ് ഒന്ന് വരെ സമയം അനുവദിക്കുകയായിരുന്നു.
ദശാബ്ദങ്ങളായുള്ള അയോധ്യ കേസില്‍ കോടതിക്ക് പുറത്ത് പരിഹാരം കാണാനുള്ള സാധ്യത കഴിഞ്ഞ വര്‍ഷമാണ് സുപ്രീംകോടതി തേടിയത്. കേസിലെ കക്ഷികളുമായി ചര്‍ച്ച നടത്തുന്നതിനും സമവായ ശ്രമങ്ങള്‍ക്കുമായി മൂന്നംഗ മധ്യസ്ഥ സമിതിയെ കോടതി നിയോഗിക്കുകയായിരുന്നു. സുപ്രീംകോടതി മുന്‍ ജസ്റ്റിസ് എഫ്എം ഖലീഫുല്ലയാണ് സമിതി അധ്യക്ഷന്‍. മുതിര്‍ന്ന അഭിഭാഷകന് ശ്രീറാം പഞ്ചു, ശ്രീശ്രീ രവിശങ്കര്‍ എന്നിവരാണ് സമിതി അംഗങ്ങള്‍. അയോധ്യയില്‍ ക്ഷേത്രം നിര്‍മിക്കാന്‍ അവസരം ഒരുക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ട രവിശങ്കറിനെ സമിതിയില്‍ ഉള്‍പ്പെടുത്തിയത് വിവാദമായിരുന്നു.
കെജ്രിവാളിന്റെ വന്‍ പ്രഖ്യാപനം; ബിജെപിക്ക് ഞെട്ടല്‍, യാത്രയ്ക്ക് പിന്നാലെ വൈദ്യുതിയും ഫ്രീ
Recommended Video
16ാം നൂറ്റാണ്ടില്‍ മുഗള്‍ ചക്രവര്‍ത്തി ബാബറുടെ നിര്‍ദേശ പ്രകാരം അയോധ്യയില്‍ നിര്‍മിച്ച പള്ളി 1992 ഡിസംബര്‍ ആറിനാണ് ഹിന്ദുത്വര്‍ തകര്‍ത്തത്. പള്ളി നിര്‍മിച്ചത് ക്ഷേത്രം തകര്‍ത്തിട്ടാണെന്നാണ് ഇവരുടെ വാദം. ഇത് രാമന്റെ ജന്മസ്ഥലമാണെന്നും വിശ്വാസമുണ്ട്. പള്ളി തകര്‍ത്തതിന് ശേഷമുണ്ടായ വര്‍ഗീയ കലാപത്തില്‍ 2000ത്തിലധികം പേരാണ് കൊല്ലപ്പെട്ടത്. വിവാദ ഭൂമി മൂന്നായി വീതിച്ച് നല്കി 2000ത്തില്‍ അലഹാബാദ് ഹൈക്കോടതി വിധി പ്രഖ്യാപിച്ചിരുന്നു. ഇത് ചോദ്യം ചെയ്തുള്ള 14 ഹര്‍ജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.