എല്ലാത്തിനേയും തീർത്ത് കളയും, ഇവിടെ ജീവിക്കേണ്ടെങ്കിൽ പാകിസ്താനിലേക്ക് പോ, മുസ്ലീംകളോട് എസ്പി!
ലഖ്‌നൗ: പൗരത്വ ഭേദഗതി നിയമത്തിന് എതിരായ പ്രതിഷേധ സമരങ്ങള്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ അക്രമാസക്തമായത് ബിജെപി സര്‍ക്കാര്‍ ഭരിക്കുന്ന ഉത്തര്‍ പ്രദേശിലാണ്. മുസ്ലീം സമുദായത്തെ പോലീസിനെ ഉപയോഗിച്ച് യോഗി സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണ് എന്ന് വ്യാപകമായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. അതിനിടെ മുസ്ലീംകളോട് പാകിസ്താനിലേക്ക് പോകാന്‍ ആക്രോശിക്കുന്ന മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്റെ വീഡിയോ ഉത്തര്‍ പ്രദേശില്‍ നിന്ന് പുറത്ത് വന്നിരിക്കുകയാണ്.
പടിഞ്ഞാറേ ഉത്തര്‍ പ്രദേശിലെ മീററ്റിലുളള മുസ്ലീം ഭൂരിപക്ഷ നഗരത്തിലാണ് സംഭവം. മീററ്റ് എസ്പി അഖിലേഷ് നാരായണ്‍ സിംഗ് ആണ് മുസ്ലീംകളോട് പാകിസ്താനിലേക്ക് പോകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് ശേഷം മീററ്റില്‍ പൗരത്വ നിയമത്തിന് എതിരെ നടന്ന പ്രതിഷേധങ്ങള്‍ സംഘര്‍ഷത്തിലേക്ക് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മുസ്ലീംകള്‍ താമസിക്കുന്ന ഇടത്തേക്ക് പോലീസുകാര്‍ക്കൊപ്പം അഖിലേഷ് നാരായണ്‍ സിംഗ് എത്തിയത്. വഴിയരികില്‍ തൊപ്പി ധരിച്ച് നില്‍ക്കുന്ന മുസ്ലീംങ്ങളോടാണ് പോലീസ് ഓഫീസര്‍ ഭീഷണി മുഴക്കിയത്.
Recommended Video
എസ്പിയുടെ വാക്കുകള്‍ ഇങ്ങനെയാണ്: ''എവിടേക്ക് പോകും നിങ്ങള്‍, ഈ സ്ഥലം ഞാന്‍ ശരിയാക്കിയെടുക്കുന്നുണ്ട്. കറുപ്പും നീലയും നിറത്തിലുളള ബാഡ്ജ് ധരിച്ച് നില്‍ക്കുന്നവരോടൊക്കെ പാകിസ്താനിലേക്ക് പോകാന്‍ പറയ്. നിങ്ങള്‍ക്ക് ഈ നാട്ടില്‍ ജീവിക്കാന്‍ ആഗ്രഹം ഇല്ലെങ്കില്‍ പുറത്ത് പോകൂ. ഇവിടെ ജീവിക്കുകയും ചെയ്യുന്നു എന്നിട്ട് മറ്റൊരിടത്തെ കുറിച്ച് വാഴ്ത്തിപ്പാടാന്‍ അനുവദിക്കില്ല. നിന്റെയൊക്കെ വീട്ടിലുളള എല്ലാത്തിനേയും പിടിച്ച് ജയിലില്‍ അടയ്ക്കും. എല്ലാത്തിനേയും ഇല്ലാതാക്കും. കോളനികള്‍ ഇടിച്ച് നിരത്തിയാല്‍ പിന്നെ എവിടെ നിന്ന് പ്രതിഷേധിക്കുമെന്ന് കാണാമല്ലോ''. ഈ വീഡിയോ വൈറലായതോടെ പോലീസിനെതിരെ വന്‍ വിമര്‍ശനമാണ് ഉയരുന്നത്.