കോൺഗ്രസിന് സുവർണാവസരം; മേഘാലയയിലും ബിജെപി ഭരണം വീഴും? കോൺഗ്രസിനെ പിന്തുണയ്ക്കുമെന്ന് എൻപിപി അംഗങ്ങൾ
ഷില്ലോങ്ങ്; ഭരണകക്ഷിയിൽ നിന്ന് എംഎൽഎമാരെ അടർത്തി അധികാരം പിടിക്കുന്ന ബിജെപി തന്ത്രം രാജ്യത്ത് പുതിയതല്ല. ഏറ്റവും ഒടുവിൽ മധ്യപ്രദേശിലായിരുന്നു സർക്കാരിനെ ബിജെപി താഴെയിറക്കിയത്. ജ്യോതിരാദിത്യ സിന്ധ്യയേയും 22 എംഎൽഎമാരേയും ചാടിച്ച് കൊണ്ടായിരുന്നു ഭരണം ബിജെപി പിടിച്ചെടുത്തത്. കർണാടകയും ഗോവയുമെല്ലാം ഈ ശ്രേണിയിൽ നേരത്തേ ഇടംപിടിച്ച സംസ്ഥാനങ്ങളാണ്.
എന്നാൽ ബിജെപിയുടെ ഈ അട്ടിമറി രാഷ്ട്രീയത്തിന് റിവേഴ്സ് ഓപ്പറേഷനിലൂടെ മറുപടി നൽകുകയാണ് കോൺഗ്രസ്. മണിപൂരിന് പിന്നാലെ മേഘാലയയിലാണ് കോൺഗ്രസിന്റെ അടുത്ത നീക്കം. വിശദാംശങ്ങൾ ഇങ്ങനെ
വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ
കോൺഗ്രസിന്റെ ശക്തി കേന്ദ്രമായിരുന്നു വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ. എന്നാൽ കുതിരക്കച്ചവടത്തിലൂടെ എംഎൽഎമാരെ അടർത്തിയെടുത്തും പ്രാദേശിക പാർട്ടികളുമായി ചേർന്ന് സഖ്യം രൂപീകരിച്ചും ബിജെപി സംസ്ഥാനങ്ങൾ ഒന്നൊന്നായി പിടിച്ചെടുത്തു. അഞ്ച് വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ ഭരിച്ച കോൺഗ്രസ് അധികാരത്തിൽ നിന്ന് പുറത്തായി.
മണിപ്പൂരിലൂടെ
അസമിലും അരുണാചൽ പ്രദേശിലും മണിപ്പൂരിലുമാണ് ബിജെപി ഭരണം പിടിച്ചെടുത്തത്. നാഗാലയയിലും മേഘാലയിലും ഭരണത്തിൽ പങ്കാളികളാകുകയായിരുന്നു. എന്നാൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ തങ്ങളുടെ സ്വാധീനം തിരിച്ച് പിടിക്കാനൊരുങ്ങുകയാണ് കോൺഗ്രസ്. മണിപ്പൂരിലൂടെയാണ് കോൺഗ്രസ് ഇതിന് തുടക്കം കുറിച്ചിരിക്കുന്നത്.
പിന്തുണ പിൻവലിച്ചു
ബുധനാഴ്ച സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് 3 ബിജെപി എംഎൽഎമാർ കോൺഗ്രസിൽ ചേർന്നിരുന്നു. കൂടാതെ ബിജെപി സര്‍ക്കാറിന് പിന്തുണ നല്‍കിയിരുന്ന നാഷണല്‍ പിപ്പിള്‍സ് പാര്‍ട്ടിയിലെ നാല് എംഎല്‍എ മാരും ഒരു സ്വതന്ത്ര എംഎല്‍എയും തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഒരു എംഎല്‍എയും സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു.
ഏറ്റവും വലിയ ഒറ്റകക്ഷി
2017 ൽ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നിട്ടും പ്രാദേശിക പാർട്ടികളുടെ പിന്തുണയോടെ മണിപ്പൂരിൽ ബിജെപി അധികാരത്തിലേറുകയായിരുന്നു. 28 സീറ്റുകളിലായിരുന്നു കോൺഗ്രസ് വിജയിച്ചത്. 21 സീറ്റുകളിലായിരുന്നു ബിജെപി വിജയം. നാല് എംഎല്‍എ മാര്‍ വീതമുള്ള എന്‍പിപിയും എന്‍പിഎഫിന്റേയും ഒരംഗം വീതം ഉണ്ടായിരുന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റേയും എല്‍ജെപിുടേയും പിന്തുണ ഉറപ്പാക്കിയായിരുന്നു അധികാരം പിടിച്ചത്.
റിവേഴ്സ് ഓപറേഷൻ
അതേസമയം കോൺഗ്രസിന്റെ റിവേഴ്സ് ഓപ്പറേഷനോടെ മണിപ്പൂരിൽ ബിജെപി സർക്കാർ ന്യൂനപക്ഷമായിരിക്കുകയാണ്. കോൺഗ്രസ് നീക്കം വിജയിച്ചാൽ മണിപ്പൂരിൽ വീണ്ടും പാർട്ടിക്ക് അധികാരം നേടാനാകും. സർക്കാർ രൂപീകരിക്കാനുള്ള ശ്രമങ്ങൾ കോൺഗ്രസ് നേതൃത്വം ആരംഭിച്ച് കഴിഞ്ഞു. അതിനിടെ മണിപ്പൂരിന് പിന്നാലെ മേഘാലയിലും കാര്യങ്ങൾ കോൺഗ്രസിന് അനുകൂലമാകുകയാണെന്നാണ് പുറത്തുവരുന്ന വിവരം.
എൻപിപി അംഗങ്ങൾ
ഭരണകക്ഷിയായ എൻപിപിയിലെ ചില അംഗങ്ങൾ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. മുഖ്യമന്ത്രി കോൺറോഡ് സാംഗ്മയ്ക്കെതിരെ മന്ത്രിസഭയിലെ ചില അംഗങ്ങൾ എതിർപ്പ് ഉയർത്തിയിട്ടുണ്ട്. ഇത് സുവർണാവസരമാക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസ്.
കടുത്ത അതൃപ്തി
എൻപിപി അംഗങ്ങൾ തങ്ങളെ ബന്ധപ്പെട്ടിട്ടുണ്ടെന്ന് കോൺഗ്രസ് നേതാക്കൾ അവകാശപ്പെട്ടു. സഖ്യസർക്കാരിനുള്ളിലെ ഭിന്നതയാണ് എംഎൽഎമാരുടെ പുതിയ നീക്കത്തിന് പിന്നിലെന്നാണ് കണക്കാക്കപ്പെടുന്നത്. സഖ്യത്തിനുള്ളിലെ ചെറു പാർട്ടികളുടെ മനോഭാവത്തിൽ മുഖ്യമന്ത്രി കോൺറാഡ് കെ സാംഗ്മ കടുത്ത അതൃപ്തിയിലാണെന്ന് പേര് വെളിപ്പെടുത്താത്ത കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
Recommended Video
തത്സമയ കവറേജ്
നേരത്തേ നിയസഭ സമ്മേളനങ്ങളുടെ തത്സമയ കവറേജ് നിർത്തണമെന്ന ആവശ്യം ചെറുപാർട്ടികളിൽ നിന്നുള്ള എംഎൽഎമാർ ഉയർത്തിരുന്നു. നേതാക്കളുടെ പ്രസംഗത്തിലെ അബദ്ധങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ഇത് വലിയ പരിഹാസത്തിന് വഴിവെയ്ക്കുകയും ചെയ്ത സാഹചര്യത്തിലായിരുന്നു ഇത്.
ഭിന്നത ശക്തം
എന്നാൽ ഇത് അംഗീകരിക്കാൻ സാംഗ്മ തയ്യാറായിരുന്നില്ല. മാത്രമല്ല അംഗങ്ങളുടെ പ്രകടനം മികച്ചതാക്കണമെന്ന് നിർദ്ദേശവും സാംഗ്മ മുന്നോട്ട് വെച്ചു. ഇത് വലിയ അതൃപ്തിയാണ് എംഎൽഎമാർക്ക് ഇടയിൽ വഴിവെച്ചത്. ഇതോടെ സഖ്യത്തിനുള്ളിൽ ഭിന്നത ശക്തമായിരിക്കുകയാണെന്നാണ് റിപ്പോർട്ട്.
പിന്തുണ പ്രഖ്യാപിച്ചു
ഈ പശ്ചാത്തലത്തിലാണ് ചില എൻപിപി എംഎൽഎമാർ പിന്തുണയ്ക്കാൻ തയ്യാറായി മുന്നോട്ട് വന്നിരിക്കുന്നതെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. അതേസമയം എംഎൽഎമാരുടെ ഓഫർ സംബന്ധിച്ച് സിഎൽപി നേതാവ് ഇതുവരെ നിലപാട് എടുത്തിട്ടില്ല. എൻപിപിയുമായി പ്രവർത്തിക്കേണ്ടതില്ലെന്നാണ് ഡോ മുകുൾ സാംഗ്മയുടെ നിലപാടെന്ന് പാർട്ടി അടുത്ത വൃത്തങ്ങൾ പറഞ്ഞു.
പ്രാദേശിക കക്ഷികൾ
പ്രാദേശിക കക്ഷികളുമായി സഖ്യം രൂപീകരിക്കുന്നതാണ് ഗുണം ചെയ്യുകയെന്ന നിലപാടിലാണ് ഒരു വിഭാഗം നേതാക്കൾ. അതേസമയം നേതാക്കൾ കോൺഗ്രസിന് പിന്തുണ അറിയിച്ചുവെന്ന വാദം തള്ളി എൻപിപി നേതൃത്വം രംഗത്തെത്തി. കോൺഗ്രസിന് എൻപിപി നേതാക്കളെ ആവശ്യം ഉണ്ടായേക്കും എന്നാൽ കോൺഗ്രസിനെ തങ്ങൾക്ക് ആവശ്യമില്ലെന്നും നേതൃത്വം പരിഗണിച്ചു.
അധികാരം പിടിച്ചത്
2018 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസായിരുന്നു സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷി. 21 സീറ്റായിരുന്നു കോൺഗ്രസ് നേടിയത്. എന്നാൽ രണ്ട് സീറ്റ് മാത്രം നേടിയ ബിജെപി അഞ്ച് പാർട്ടികളുടെ സഖ്യം ഉണ്ടാക്കി സർക്കാർ രൂപീകരിക്കുകയായിരുന്നു. എൻപിപി (19), യുഡിപി (ആറ്), പിഡിഎഫ് (നാല്), ബിജെപി (രണ്ട്), എച്ച്എസ്പിഡിപി (രണ്ട്) എന്നീ കക്ഷികളുടെ മുന്നണി ഒരു സ്വതന്ത്രന്റെ കൂടി പിന്തുണയോടെയാണ് അധികാരം പിടിച്ചത്.