കൽക്കരി ഖനിക്കുളളിൽ നിന്നും ദുർഗന്ധം, കുടുങ്ങിയ പതിനഞ്ച് തൊഴിലാളികളും മരിച്ചതായി സൂചന!
Recommended Video
ഗുവാഹട്ടി: 15 ദിവസങ്ങളായി മേഘാലയയിലെ അനധികൃത കല്‍ക്കരി ഖനിക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്ന പതിനഞ്ച് തൊഴിലാളികളും മരിച്ചതായി സൂചന. ഈസ്റ്റ് ജയന്തിയയിലെ ഖനിക്കുളളില്‍ നിന്നും ദുര്‍ഗന്ധം പുറത്ത് വരുന്ന സാഹചര്യത്തിലാണ് തൊഴിലാളികള്‍ മരണപ്പെട്ടിരിക്കാം എന്ന സൂചന രക്ഷാപ്രവര്‍ത്തനം നടത്തുന്ന ദേശീയ ദുരന്ത നിവാരണ സേന പുറത്ത് വിട്ടിരിക്കുന്നത്. ഖനികളുടെ ഉളളിലേക്ക് കടക്കാനായുണ്ടാക്കിയ എലിമാളം പോലുളള കുഴികളിലാണ് തൊഴിലാളികള്‍ കുടുങ്ങിയിരിക്കുന്നത്.
ഡിസംബര്‍ 13നാണ് പതിനഞ്ച് തൊഴിലാളികള്‍ റാറ്റ് ഹോളുകള്‍ക്കകത്ത് കടന്നത്. 370 അടി ആഴത്തിലുളളവയാണ് ഇവ. സമീപത്തുളള ലിറ്റെയ്ന്‍ നദിയില്‍ നിന്നും കുഴികളിലേക്ക് വെള്ളം ഇരച്ചെത്തിയതോടെ തൊഴിലാളികള്‍ക്ക് പുറത്ത് കടക്കാന്‍ സാധിക്കാതെ വന്നു. രണ്ട് പമ്പുകള്‍ ഉപയോഗിച്ച് വെള്ളം പുറത്തേക്ക് അടിച്ച് കളയാന്‍ രക്ഷാ പ്രവര്‍ത്തകര്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.
വെള്ളം വറ്റിക്കാന്‍ 100 എച്ച്പിയുടെ പത്ത് പമ്പുകള്‍ ദുരന്ത നിവാരണ സേന ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു. ഇത് സര്‍ക്കാരിന്റെ പരിഗണനയ്ക്ക് വിട്ടുവെങ്കിലും ഇതുവരെ അക്കാര്യത്തില്‍ ഒരു തീരുമാനവും ഉണ്ടായിട്ടില്ല. കഴിഞ്ഞ പതിനാല് ദിവസങ്ങള്‍ക്കിടയില്‍ മൂന്ന് ഹെല്‍മെറ്റുകള്‍ മാത്രമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് കണ്ടെത്താന്‍ സാധിച്ചത്. ഇതുവരെയും തൊഴിലാളികള്‍ കുടുങ്ങിയിരിക്കുന്നത് എവിടെയെന്ന് പോലും രക്ഷാ പ്രവര്‍ത്തകര്‍ക്ക് കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
അതിനിടെയാണ് കുഴിക്കുളളില്‍ നിന്നും ദുര്‍ഗന്ധം പുറത്തേക്ക് വരുന്നത്. ഇത് ശുഭസൂചനയല്ലെന്നും പതിനഞ്ച് തൊഴിലാളികളും മരിച്ചിരിക്കാനാണ് സാധ്യതയെന്നും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന എന്‍ഡിആര്‍എഫ് അസിസ്റ്റന്റ് കമാന്‍ഡന്റ് സന്തോഷ് സിംഗ് പ്രതികരിച്ചു. സംഭവത്തില്‍ സര്‍ക്കാരിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. അതേസമയം സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യുന്നുണ്ട് എന്നാണ് മുഖ്യമന്ത്രി കോണ്‍റാഡ് കെ സാംഗ്മ പ്രതികരിച്ചിരിക്കുന്നത്.