മെഹബൂബ മുഫ്തിയുടെ മകളെ തടവിലാക്കി: നടപടി മുത്തച്ഛന്റെ കല്ലറ സന്ദർശിക്കാൻ ശ്രമിച്ചപ്പോൾ
ശ്രീനഗർ: മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ മകൾ ഇൽറ്റിജയെ പോലീസ് പിടികൂടി. മുൻ കശ്മീർ മുഖ്യമന്ത്രിയായിരുന്ന മുഫ്തി മുഹമ്മദ് സയീദിന്റെ കല്ലറ സന്ദർശിക്കാൻ ശ്രമിച്ചതിനെ തുടർന്ന് വീട്ടിൽ നിന്നാണ് ഇവരെ പിടികൂടിയത്. ദക്ഷിണ കശ്മീരിലെ അനന്ത്നാഗിലുള്ള മുത്തച്ഛന്റെ കല്ലറ സന്ദർശിക്കുന്നതിനായി അനുമതി തേടിയിരുന്നുവെന്നാണ് ഇൽറ്റിജ ചൂണ്ടിക്കാണിക്കുന്നത്. "എന്നെ വീട്ടിൽ വെച്ച് പിടികൂടിയെന്നും എവിടെയും പോകാൻ അനുവദിക്കുന്നില്ലെന്നുമാണ് ഇൽറ്റിജ പ്രതികരിച്ചത്.
പാകിസ്താനില്‍ ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെടുന്നതിനെതിരെ എന്തുകൊണ്ട് സംസാരിക്കുന്നില്ലെന്ന് മോദി
എന്നാൽ ഇൽറ്റിജയെ പിടികൂടിയ കാര്യം നിഷേധിച്ച അഡീഷണൽ ജനറൽ ഓഫ് പോലീസ് മുനീർ ഖാൻ അവർക്ക് അനന്ത്നാഗ് ഭരണകൂടം കല്ലറ സന്ദർശിക്കാനുള്ള അനുമതി നൽകിയില്ലെന്നും ചൂണ്ടിക്കാണിച്ചു. സ്പെഷ്യൽ സെക്യൂരിറ്റി ഗ്രൂപ്പിന്റെ സുരക്ഷയിൽ കഴിയുന്ന ഇൽറ്റിജ എവിടെ സന്ദർശനം നടത്തണമെങ്കിലും പോലീസ് അനുമതി തേടേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മെഹബൂബ മുഫ്തിയുടെ ഫെയർ വ്യൂ വസതിയിൽ ഇതോടെ ബാരിക്കേഡുകളും സ്ഥാപിച്ചിട്ടുണ്ട്. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതിന് മുന്നോടിയായി ആഗസ്റ്റ് അഞ്ച് മുതൽ മെഹബൂബ മുഫ്തി വീട്ടുതടങ്കലിലാണ്. അതീവ സുരക്ഷാ മേഖലയിലുള്ള വസതിയിലേക്ക് മാധ്യമപ്രവർത്തകർക്ക് പ്രവേശനം അനുവദിച്ചിട്ടില്ല. നിലവിൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് മാത്രമാണ് ഇവിടേക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളത്. രണ്ട് തവണ കശ്മീർ മുഖ്യമന്ത്രിയായിരുന്നിട്ടുള്ള മുഫ്തി സയീദ് അസുഖ ബാധിതയെ തുടർന്ന് 2016 ജനുവരി ഏഴിനാണ് മരിച്ചത്.
"എനിക്ക് എന്റെ മുത്തച്ഛന്റെ കല്ലറ സന്ദർശിക്കണം. അതെന്റെ അവകാശമാണ്. കൊച്ചുമകൾ മുത്തച്ഛന്റെ കല്ലറ സന്ദർശിക്കുന്നത് കുറ്റമാണോ? അവർ കരുതിയത് ഞാൻ കല്ലേറിനോ പ്രതിഷേധത്തിനോ പോയതാണെന്നോ ആണോ" ഇൽറ്റിജ ചോദിക്കുന്നു. കശ്മീരിലെ സിവിൽ പോലീസ് ഭരണകൂടങ്ങൾ കാണിക്കുന്നത് അരാചകത്വമാണ്. അവർക്ക് താഴ് വരയിൽ സമാധാനം ആവശ്യമില്ലെന്നും അവർ ആരോപിക്കുന്നു.