ആരേ കോളനിയിലെ മരങ്ങൾക്കുള്ള അവകാശങ്ങൾ പോലുമില്ലെ കശ്മീർ ജനതയ്ക്ക്? വിമർശനവുമായി മെഹ്ബൂബ
ദില്ലി: മുംബൈയിലെ ആരേ കോളനിയിലെ മരങ്ങളുടെ വില പോലും കശ്മീരിലെ ജനങ്ങളുടെ ജീവിതത്തിന് ഇല്ലാതായോ എന്ന ചോദ്യം ഉയർത്തി ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തിയുടെ ട്വീറ്റ്. നിലവിൽ മെഹ്ബൂബയുടെ മകൾ ഇൽതിജയാണ് ഈ ട്വിറ്റർ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത്. പരിസ്ഥിതി പ്രവർത്തകരും പ്രദേശവാസികളും വലിയ വിമർശനം ഉയർത്തിയതിനെ തുടർന്ന് മുംബൈയിലെ ആരേ കോളനിയിലെ വനങ്ങൾ മുറിക്കുന്നത് ഒക്ടോബർ 21വരെ നിർത്തി വയ്ക്കാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് കശ്മീരിലെ ജനങ്ങൾക്ക് മാത്രം എന്തുകൊണ്ട് നീതി നിഷേധിക്കപ്പെടുന്നുവെന്ന് ഇൽതിജ ചോദിക്കുന്നത്.
അയോധ്യയില്‍ രാമക്ഷേത്രം നവംബര്‍ 17ന് നിര്‍മിക്കുമെന്ന് ബിജെപി നേതാവ്
''ആരോ കോളനിയിലെ മരങ്ങൾ മുറിക്കുന്നത് തടയാൻ പരിസ്ഥിതി പ്രവർത്തകർക്ക് കഴിഞ്ഞതിൽ സന്തോഷമുണ്ട്. എന്നാൽ അഭിപ്രായ സ്വാതന്ത്രത്തിനും അഭിപ്രായ പ്രകടനത്തിനുമുള്ള ഇതേ അവകാശം എന്തുകൊണ്ടാണ് കശ്മീരിലെ ജനങ്ങൾക്ക് നിഷേധിക്കപ്പെടുന്നത്. തങ്ങൾ മറ്റ് ഇന്ത്യക്കാരുമായി ഇപ്പോൾ തുല്യരാണെന്നാണ് കേന്ദ്രസർക്കാർ അവകാശപ്പെടുന്നത്. എന്നാൽ കശ്മീരികൾക്ക് മൗലികാവകാശങ്ങൾ പോലും നിഷേധിക്കപ്പെട്ടുവെന്നതാണ് വസ്തുത'', എന്നാണ് വിമർശനം.
ആഗസ്റ്റ് 5നാണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി സംസ്ഥാനത്തെ രണ്ടായി വിഭജിക്കാനുള്ള തീരുമാനം കേന്ദ്രസർക്കാർ പ്രഖ്യാപിക്കുന്നത്. മെഹ്ബൂബ മുഫ്തിയും ഒമർ അബ്ദുള്ളയും അടക്കമുള്ള പ്രധാന നേതാക്കളെ വീട്ടു തടങ്കലിൽ ആക്കിയതിന് ശേഷമായിരുന്നു കേന്ദ്രത്തിന്റെ പ്രഖ്യാപനം. കശ്മീരിലെ പ്രധാന രാഷ്ട്രീയ നേതാക്കളെല്ലാം ഇപ്പോഴും വീട്ടുതടങ്കലിൽ തുടരുകയാണ്. ഘട്ടം ഘട്ടമായി മാത്രയെ നിയന്ത്രണങ്ങൾ നീക്കാൻ സാധിക്കുകയൊള്ളുവെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്.
Glad that activists were able to stop felling of trees at Aarey. One wonders why Kashmiris have been deprived of the very same right to free speech & expression. GOI claims they are now at par with other Indians but truth is they’ve been stripped of even fundamental rights.
— Mehbooba Mufti (@MehboobaMufti) October 7, 2019
അതേസമയം മെഹ്ബൂബയുടെ ട്വീറ്റിൽ പ്രതികരണവുമായി ബിജെപിയും രംഗത്ത് എത്തിയിട്ടുണ്ട്. ഇത്തരം ഒരു താരതമ്യം ദൗർഭാഗ്യകരമാണെന്നും സുപ്രീം കോടതി ജമ്മുകശ്മീർ വിഷയം ഗൗരവത്തോടയൊണ് കണ്ടതെന്നും ബിജെപി നേതാവ് നളിൻ കോഹ്ലി പറഞ്ഞു. വീട്ടുതടങ്കലിൽ കഴിയുന്ന മെഹ്ബൂബയേയും കുടുംബത്തേയും കാണാൻ ശ്രീനഗറിലേക്ക് പോകാൻ മകൾക്ക് സുപ്രീം കോടതി അനുമതി നൽകിയതും നളിൻ കോഹ്ലി ഓർമിപ്പിച്ചു.