വേറെ പണി നോക്കൂ, ശമ്പളം തരാനില്ല ജോലിക്കാര്‍ക്ക് ചോക്‌സിയുടെ കത്ത്, ഇന്ത്യയിലെ ബിസിനസും നിര്‍ത്തും!
തനിക്കെതിരെ ഉണ്ടായിട്ടുള്ള കേസുകള്‍ എല്ലാം തെറ്റായതാണെന്ന് ചോക്‌സി പറഞ്ഞു
ദില്ലി: പഞ്ചാബ് നാഷണല്‍ ബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് കുടുക്കിലായ മെഹുല്‍ ചോക്‌സി ഇന്ത്യയിലെ സ്ഥാപനങ്ങളെല്ലാം അടച്ചുപൂട്ടുന്നെന്ന് റിപ്പോര്‍ട്ട്. ജീവനക്കാരോടെല്ലാം വേറെ ജോലി നോക്കാനും അദ്ദേഹം ആവശ്യപ്പെട്ടതായി സൂചനയുണ്ട്. വജ്ര വ്യാപാരി നീരവ് മോദിയുടെ അമ്മാവനായ മെഹുല്‍ ചോക്‌സി നീരവിന്റെ തട്ടിപ്പുകള്‍ക്ക് കൂട്ടുനിന്നെന്ന് സിബിഐ കണ്ടെത്തിയിരുന്നു.
ഇതിനെ തുടര്‍ന്ന് ചോക്‌സിയുടെ സ്വത്തുക്കളെല്ലാം സിബിഐ കണ്ടുകെട്ടുകയും ചെയ്തിരുന്നു. ഇതാണ് ഇപ്പോഴത്തെ പ്രതിസന്ധിയിലേക്ക് നയിച്ചതെന്നാണ് സൂചന. എന്തായാലും ഇന്ത്യയിലെ കച്ചവടം ചോക്‌സി അടച്ചുപൂട്ടാനാണ് സാധ്യത.
ജീവനക്കാര്‍ക്ക് കത്ത്
നിങ്ങള്‍ വേറെ പണി നോക്കികൊള്ളൂ. ശമ്പളം തരാന്‍ എന്റെ കൈയ്യില്‍ പണമില്ല. കേസ് അന്വേഷിച്ച് കൊണ്ടിരിക്കുന്ന ഏജന്‍സികള്‍ തന്നെ കുടുക്കിയെന്നും ചോക്‌സി ജീവനക്കാര്‍ക്ക് കത്തെഴുതിയിട്ടുണ്ട്. മികച്ച രീതിയില്‍ രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന തന്റെ കമ്പനി തെളിവില്ലാത്തൊരു ആരോപണത്തിന്റെ പേരില്‍ തകര്‍ത്തെറിഞ്ഞെന്നും ചോക്‌സി ആരോപിക്കുന്നുണ്ട്.
തെറ്റ് ചെയ്തിട്ടില്ല
ഇപ്പോള്‍ തനിക്കെതിരെ ഉണ്ടായിട്ടുള്ള കേസുകള്‍ എല്ലാം തെറ്റായതാണെന്ന് ചോക്‌സി പറഞ്ഞു. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. പിന്നെന്തിന് പേടിക്കണം. സത്യം തെളിയുക തന്നെ ചെയ്യും. എന്റെ വിധിയാണ് ഇപ്പോള്‍ അനുഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചോക്‌സിയുടെ അഭിഭാഷകന്‍ വഴി ജീവനക്കാര്‍ക്ക് നല്‍കിയ കത്തിലാണ് ഇപ്രകാരം പറയുന്നത്.
നീതി ലഭിക്കുമോ?
തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ തുടര്‍ന്നുണ്ടായ കേസില്‍ നീതി ലഭിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. നീതി വളരെ അകലെയാണ്. നിരപരാധിയാണെന്ന് തെളിയിക്കാന്‍ സമയം ഏറെ എടുക്കും. അതുകൊണ്ട് ഇപ്പോള്‍ ഭാവി ഇരുട്ടിലാണ്. അന്വേഷണ ഏജന്‍സിയും മാധ്യമങ്ങളും ചേര്‍ന്ന് ഇല്ലാകഥകള്‍ പ്രചരിപ്പിച്ച് കൊണ്ടിരിക്കുകയാണെന്നും ചോക്‌സി ആരോപിച്ചു.
തിരിച്ചെടുക്കും
കാര്യങ്ങള്‍ എല്ലാം സാധാരണ നിലയിലായാല്‍ ഇപ്പോള്‍ കമ്പനിയില്‍ നിന്ന് പോകുന്ന എല്ലാ ജീവനക്കാരെയും തിരിച്ചെടുക്കെന്ന് ചോക്‌സി ഉറപ്പുനല്‍കിയിട്ടുണ്ട്. അതിനായി കേസില്‍ ജയിക്കാന്‍ ശ്രമിക്കുമെന്നും ജീവനക്കാരുടെ സന്തോഷം തനിക്ക് വളരെ പ്രധാനമാണെന്നും ചോക്‌സി പറഞ്ഞിട്ടുണ്ട്. എന്നാല്‍ ചോക്‌സിയുടെ കത്തില്‍ ഇതുവരെ ജീവനക്കാര്‍ പ്രതികരിച്ചിട്ടില്ല.
ഇന്ത്യയിലെ ബിസിനസ്
തട്ടിപ്പ് വാര്‍ത്തകളോടെ ഇന്ത്യയിലെ തന്റെ ബിസിനസുകള്‍ തകര്‍ന്നതായി ചോക്‌സി പറഞ്ഞു. നീരവ് മോദിയും നേരത്തെ ഇത് തന്നെ പറഞ്ഞിരുന്നു. ഇതോടെ ഇന്ത്യയിലെ ബിസിനസ് അവസാനിപ്പിക്കുകയാണെന്ന് നീരവിന്റെയും ചോക്‌സിയുടെയും സ്ഥാപനങ്ങള്‍ സൂചിപ്പിച്ചു. ഇന്ത്യയില്‍ തങ്ങള്‍ക്ക് ബിസിനസ് ചെയ്യാനുള്ള സാഹചര്യമല്ല നിലനില്‍ക്കുന്നതെന്നാണ് ഇവരുടെ വാദം.
ജീവനക്കാരുടെ സമരം
ചോക്‌സിയുടെ കമ്പനിയിലെ 700 എഴുനൂറ് ജീവനക്കാര്‍ ശമ്പളം നല്‍കണമെന്ന് ആവശ്യപ്പെട്ട് സമരത്തിലാണ്. ഇവര്‍ ആക്രമാസക്തരാവുമെന്ന് കണ്ടതോടെയാണ് ചോക്‌സി അഭിഭാഷകന്‍ വഴി കത്തയച്ചതെന്ന് കരുതുന്നു. ശമ്പളം നല്‍കുന്നത് വരെ കമ്പനിയുടെ വസ്തുക്കള്‍ ജീവനക്കാര്‍ക്ക് ഉപയോഗിക്കാമെന്ന് ചോക്‌സി അറിയിച്ചിട്ടുണ്ട്. ഇവര്‍ക്ക് വേണ്ട മറ്റ് സൗകര്യങ്ങള്‍ കമ്പനിയുടെ എച്ച്ആര്‍ വിഭാഗം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
മടങ്ങിവരവ് പണം തിരിച്ചടയ്ക്കാനുള്ള പദ്ധതികളുമായി മതി: പിഎന്‍ബിയ്ക്ക് താക്കീതിന്റെ സ്വരം!!
സിപിഎമ്മിനെ വേട്ടയാടിയ ലൈംഗികാരോപണ കേസിന് പരിസമാപ്തി! പി ശശി കുറ്റവിമുക്തൻ...
30 ദിവസത്തിനിടെ മരിച്ചത് 60 പേര്‍; സ്വന്തമായി സെമിത്തേരി!! ദുരൂഹ സ്ഥാപനം, പെട്ടത് ഇങ്ങനെ...