പുതിയ പാര്‍ലമെന്റില്‍ സീറ്റുകള്‍ കൂട്ടിയത് വെറുതെയല്ല; പരസ്യമാക്കി നരേന്ദ്ര മോദി, എണ്ണം വര്‍ധിക്കും
ന്യൂഡല്‍ഹി: പഴയ പാര്‍ലമെന്റുമായി താരതമ്യം ചെയ്യുമ്പോള്‍ പുതിയ പാര്‍ലമെന്റില്‍ സീറ്റുകളുടെ എണ്ണം വളരെ കൂടുതലാണ്. ലോക്‌സഭയില്‍ 800ലധികം സീറ്റുകളുണ്ട്. രാജ്യസഭയിലെ സീറ്റുകളും വര്‍ധിപ്പിച്ചു. ഇരിപ്പിടങ്ങള്‍ വര്‍ധിപ്പിച്ചത് വരും കാലങ്ങളിലെ ആവശ്യങ്ങള്‍ കൂടി കണക്കിലെടുത്താണ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 100 വര്‍ഷത്തേക്ക് ആവശ്യമായ സൗകര്യങ്ങളാണ് സഭയില്‍ വരുത്തിയിരിക്കുന്നത്.
പുതിയ പാര്‍ലമെന്റ് മന്ദിരം ആവശ്യമാണെന്ന് ബോധ്യമായതിനാലാണ് നിര്‍മിച്ചതെന്ന് നരേന്ദ്ര മോദി പറഞ്ഞു. സഭയില്‍ കൂടുതല്‍ അംഗങ്ങളെത്തുമെന്നും എംപിമാരുടെ എണ്ണം വരുംകാലങ്ങളില്‍ കൂടുമെന്നും അദ്ദേഹം പറഞ്ഞു. സീറ്റുകളും എംപിമാരും വര്‍ധിക്കാന്‍ പോകുന്നത് മുന്‍കൂട്ടി കണ്ടുള്ള സൗകര്യങ്ങള്‍ പുതിയ മന്ദിരത്തില്‍ ഒരുക്കിയിട്ടുണ്ടെന്നും മോദി ലോക്‌സഭയില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു.

പുതിയ പാര്‍ലമെന്റ് മന്ദിരം വെറും കെട്ടിടമല്ല. 140 കോടി ജനങ്ങളുടെ അഭിലാഷങ്ങളുടെ പ്രതീകമാണ്. ആധുനിക സൗകര്യങ്ങളാണ് പുതിയ മന്ദിരത്തില്‍ ഒരുക്കിയിട്ടുള്ളത്. ഇതുവഴി 60000 പേര്‍ക്ക് ജോലി നല്‍കപ്പെട്ടു. ഡിജിറ്റല്‍ ഗ്യാലറി സംബന്ധിച്ചും പ്രധാനമന്ത്രി എടുത്തു പറഞ്ഞു. പുതിയ സ്റ്റാമ്പും 75 രൂപയുടെ നാണയവും മോദി ഇന്ന് പുറത്തിറക്കി.
പാര്‍ലമെന്റ് മണ്ഡലങ്ങളുടെ എണ്ണം വര്‍ധിപ്പിക്കണമെങ്കില്‍ ഇരുസഭകളുടെയും അനുമതി ആവശ്യമാണ്. നിലവില്‍ എണ്ണം വര്‍ധിപ്പിക്കുന്നതിന് തടസമുണ്ട്. 2026 വരെയാണ് തടസമുള്ളത്. അതിന് ശേഷം മണ്ഡലങ്ങളുടെ പുനര്‍ നിര്‍ണയം നടക്കാനുള്ള സാധ്യതയുണ്ട്. ജനസംഖ്യ അടിസ്ഥാനമാക്കി മണ്ഡലം പുനര്‍നിര്‍ണയിക്കുമ്പോള്‍ യുപിയിലടക്കം മണ്ഡലങ്ങളുടെ എണ്ണം വര്‍ധിക്കും. ഇത് ബിജെപിക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യമുണ്ടാക്കുമെന്ന് പ്രതിപക്ഷം സൂചിപ്പിക്കുന്നു.

പഴയ പാര്‍ലമെന്റ് മന്ദിരത്തില്‍ 552 പേരെ ഉള്‍ക്കൊള്ളാനുള്ള സൗകര്യമാണുള്ളത്. മണ്ഡല പുനര്‍ നിര്‍ണയ ശേഷം പുതിയ മണ്ഡലങ്ങള്‍ വന്നാല്‍ അംഗങ്ങളെ ഉള്‍ക്കൊള്ളാന്‍ സാധിക്കില്ല. പഴയ പാര്‍ലമെന്റ് മന്ദിരം 1920ല്‍ രൂപ കല്‍പ്പന ചെയ്തതാണ്. 1921ലാണ് നിര്‍മാണം തുടങ്ങിയത്. 1927ല്‍ ഉദ്ഘാടനം ചെയ്തു. പുതിയ പാര്‍ലമെന്റ് 2020ലാണ് നിര്‍മാണം തുടങ്ങിയത്. രണ്ടര വര്‍ഷമാകുമ്പോള്‍ ഉദ്ഘാടനം കഴിഞ്ഞു.
പഴയ പാര്‍ലമെന്റ് മന്ദിരത്തേക്കാള്‍ മൂന്നിരട്ടി സൗകര്യമാണ് പുതിയ മന്ദിരത്തിലുള്ളത്. 500ലധികം ഇരിപ്പിടം അധികമുണ്ട്. ലോക്‌സഭയില്‍ 888 സീറ്റുകളും രാജ്യസഭയില്‍ 384 സീറ്റുകളും. ജനസംഖ്യാ അടിസ്ഥാനത്തില്‍ ലോക്‌സഭാ-രാജ്യസഭാ സീറ്റുകള്‍ നിര്‍ണയിക്കുന്നതിനോട് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ യോജിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് നേരത്തെ പറഞ്ഞിരുന്നു.
കഴിഞ്ഞ ജൂലൈയില്‍ രാജ്യസഭാ എംപിമാര്‍ക്കുള്ള ഓറിയന്റേഷന്‍ പ്രോഗ്രാമില്‍ സംസാരിച്ച വേളയിലാണ് ജയറാം രമേശ് ഇക്കാര്യം പറഞ്ഞത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജനസംഖ്യാ നിരക്ക് കുറഞ്ഞുവരികയാണ്. കുടുംബാസൂത്രണം വിജയകരമായി നടപ്പാക്കിയ സംസ്ഥാനങ്ങളാണ് ദക്ഷിണേന്ത്യയിലുള്ളത്. അതേസമയം ഉത്തരേന്ത്യയില്‍ ജനസംഖ്യ വര്‍ധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ജനസംഖ്യ അടിസ്ഥാനമാക്കി ലോക്‌സഭാ-രാജ്യസഭാ സീറ്റ് വിഭജനം വലിയ അന്തരമുണ്ടാക്കുമെന്നും ജയറാം രമേശ് പറഞ്ഞു.

2026 വരെ ലോക്‌സഭാ മണ്ഡലം പുനര്‍ നിര്‍ണയിക്കരുതെന്ന ഭേദഗതി ബില്ല് പാസാക്കിയത് അടല്‍ ബിഹാരി വാജ്‌പേയ് പ്രധാനമന്ത്രിയായ വേളയിലാണ്. അടുത്ത ജനസംഖ്യാ കണക്കെടുപ്പ് 2031ലാണ്. അതുകൊണ്ടുതന്നെ ഇനി നടക്കാനിരിക്കുന്ന മണ്ഡല പുനര്‍ നിര്‍ണയത്തിന് ശേഷം എംപിമാരുടെ എണ്ണം വര്‍ധിക്കുമെന്നാണ് ജയറാം രമേശ് പറഞ്ഞത്. ദക്ഷിണേന്ത്യയില്‍ സീറ്റുകള്‍ വര്‍ധിക്കാതിരിക്കുകയും ഉത്തരേന്ത്യയില്‍ വര്‍ധിക്കുകയും ചെയ്യുന്നത് വികസനത്തെ ബാധിക്കുമെന്ന സൂചനയാണ് അദ്ദേഹം നല്‍കിയത്. ബിജെപിക്ക് സ്വാധീനമുള്ള മേഖലകളില്‍ സീറ്റുകള്‍ വര്‍ധിക്കുന്നത് പ്രതിപക്ഷത്തിന് ആശങ്ക ഇരട്ടിയാക്കും.












Click it and Unblock the Notifications