ഗോവയില്‍ അധികാര കൈമാറ്റം ആവശ്യപ്പെട്ട് എംജിപി.... മുഖ്യമന്ത്രി പദത്തിനുള്ള നീക്കം?
പനാജി: കഴിഞ്ഞ 48 മണിക്കൂറില്‍ അടിമുടി മാറിക്കൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ നിയമസഭ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുമെന്ന അഭ്യൂഹം നിലനില്‍ക്കുന്നതിനിടെ അദ്ദേഹത്തെ അനാരോഗ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ ഇതിന് പിന്നാലെ അടിമുടി ഭരണ പ്രതിസന്ധിയാണ് ഗോവയില്‍ വന്നിരിക്കുന്നത്. മുഖ്യമന്ത്രി പദത്തിനായി എന്‍ഡിഎയിലെ കക്ഷികള്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഈ അവസരം മുതലെടുക്കാന്‍ കോണ്‍ഗ്രസും രംഗത്തുണ്ട്. ഒരിക്കല്‍ തങ്ങള്‍ക്ക് നഷ്ടമായ ഭരണം ഈ അവസരത്തില്‍ പിടിക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം
എന്നാല്‍ മഹാരാഷ്ട്ര ഗോമന്തക് പാര്‍ട്ടി വിട്ടുകൊടുക്കാനുള്ള ഒരുക്കമില്ല. പരീക്കറുടെ ആരോഗ്യ നില മോശമായതിനാല്‍ ഇവര്‍ നേരത്തെ മുഖ്യമന്ത്രി പദത്തിനായി കണക്കുകൂട്ടല്‍ നടത്തിയിരുന്നു. എന്തായാലും വലിയൊരു ഭരണ അട്ടിമറി നടക്കാന്‍ പോവുകയാണ്. ബിജെപിക്ക് മുഖ്യമന്ത്രി പദം നഷ്ടമാവുമെന്ന് തന്നെയാണ് വ്യക്തമാക്കുന്നത്. അതേസമയം കേന്ദ്ര നേതൃത്വം ഈ വിഷയത്തില്‍ ഇടപെടുമോ എന്ന് വ്യക്തമല്ല. എന്നാല്‍ സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ പ്രശ്‌നങ്ങളൊഴിവാക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്.
മുഖ്യമന്ത്രി പദത്തിനായി എംജിപി
ബിജെപി സര്‍ക്കാരിനെ ഇത്രയും കാലം താങ്ങി നിര്‍ത്തിയത് തങ്ങളാണെന്ന് എംജിപി പറയുന്നു. അപ്പോള്‍ സ്വാഭാവികമായും പരീക്കറുടെ അഭാവത്തില്‍ മുഖ്യമന്ത്രി പദം തങ്ങള്‍ക്ക് വേണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. അതേസമയം സംസ്ഥാനത്തെ മുതിര്‍ന്ന നേതാവിന് മുഖ്യമന്ത്രി സ്ഥാനം നല്‍കണമെന്ന് എംജിപി പ്രസിഡന്റ് ദീപക് ദാവാലിക്കര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സുദിന്‍ ദാവാലിക്കറാണ് സംസ്ഥാനത്തെ മുതിര്‍ന്ന നേതാവ്. അത് ദീപക്കിന്റെ സഹോദരനാണ്. ഇത് മനസ്സിലാക്കിയാണ് ഇത്തരമൊരു നീക്കം ദീപക് നടത്തുന്നത്.
പരീക്കര്‍ മാറി നില്‍ക്കണം
പരീക്കറുടെ ആരോഗ്യനില മോശമാണ്. ഈ സാഹചര്യത്തില്‍ ഗോവയില്‍ ഭരണ പ്രതിസന്ധി നിലനില്‍ക്കുന്നുണ്ട്. അദ്ദേഹം മുഖ്യമന്ത്രി കസേര ഒഴിഞ്ഞുകൊടുക്കാനുള്ള സമയം അതിക്രമിച്ചിരിക്കുകയാണെന്നും ദീപക് ദാവാലിക്കര്‍ പറഞ്ഞു. എംജിപിയുടെ പ്രസ്താവന ഭരണ അട്ടിമറിക്കുള്ള നീക്കമാണെന്നും സൂചനയുണ്ട്. അതേസമയം നിയമസഭയില്‍ വെറും മൂന്ന് എംഎല്‍എമാരാണ് അവര്‍ക്കുള്ളത്. ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിയും മറ്റ് സ്വതന്ത്ര എംഎല്‍എമാരും ഇവരെ പിന്തുണയ്ക്കുമെന്നും സൂചനയുണ്ട്. മൊത്തം പത്ത് പേരുടെ ബലത്തിലാണ് ഈ നീക്കങ്ങള്‍.
ബിജെപിയില്‍ ലയിക്കില്ല
ബിജെപിയില്‍ ലയിച്ചാല്‍ മുഖ്യമന്ത്രി പദം ലഭിച്ചേക്കുമെന്ന വാദങ്ങളെയും എംജിപി നേതാക്കള്‍ തള്ളി. ഒരു കാരണവശാലും ബിജെപിയില്‍ ലയിക്കില്ല. അതിന് പാര്‍ട്ടി നേതാക്കള്‍ക്ക് താല്‍പര്യമില്ല. ഒരുപാട് വര്‍ഷങ്ങളുടെ അധ്വാന ഫലമായി രൂപീകരിച്ച പാര്‍ട്ടിയാണ് എംജിപി. ഗോവയുടെ ഭാവി സംരക്ഷിക്കാനുള്ള പാര്‍ട്ടിയാണ് ഞങ്ങള്‍. സംസ്ഥാനത്ത് 12-13 ശതമാനം വോട്ടുണ്ട് ഞങ്ങള്‍ക്ക്. അതുകൊണ്ട് ബിജെപിയുമായി ലയിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സുദിന്‍ ദാവാലിക്കര്‍ പറഞ്ഞു.
പരീക്കറുമായുള്ള കൂടിക്കാഴ്ച്ച എന്തിന്?
ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മണിക്കൂറുകള്‍ മുമ്പ് സുദിന്‍ ദാവാലിക്കറും നഗര ആസൂത്രണ വകുപ്പ് മന്ത്രി വിജയ് സര്‍ദ്ദേശായിയും മനോഹര്‍ പരീക്കറുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇത് എന്തിനാണെന്ന് ഇപ്പോഴും വ്യക്തമല്ല. ഇവര്‍ പരീക്കറിനോട് മുഖ്യമന്ത്രി സ്ഥാനം വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ടുവെന്നാണ് സൂചന. 40 അംഗ നിയമസഭയില്‍ 14 എംഎല്‍എമാരാണ് ബിജെപിക്കുള്ളത്. ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി, എംജിപി, മറ്റ് സ്വതന്ത്രര്‍ എന്നിവ ചേര്‍ത്താല്‍ 24 പേരുടെ പിന്തുണയുണ്ട് ബിജെപിക്ക്. എന്നാല്‍ സഖ്യകക്ഷികള്‍ പിന്തുണ പിന്‍വലിച്ചാല്‍ സര്‍ക്കാര്‍ താഴെ വീഴും.
കോണ്‍ഗ്രസും കളികള്‍ തുടങ്ങി
പരീക്കര്‍ ആശുപത്രിയിലായതിനാല്‍ അവസരം മുതലെടുക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. അതൃപ്തിയുള്ള പാര്‍ട്ടികളുമായി അവര്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. എന്നാല്‍ മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി പദങ്ങള്‍ക്കായി എന്‍ഡിഎ വിടില്ലെന്ന് ഇവര്‍ കോണ്‍ഗ്രസിനെ അറിയിച്ച് കഴിഞ്ഞു. അതേസമയം ബിജെപിയല്ലാതെ മറ്റൊരു പാര്‍ട്ടി മുഖ്യമന്ത്രി പദത്തിലെത്തുന്നതിനെ പിന്തുണയ്ക്കില്ലെന്ന് ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിയും അറിയിച്ചിട്ടുണ്ട്. ഇത് കോണ്‍ഗ്രസിന് പ്രതീക്ഷ പകരുന്നതാണ്.
വിശ്വജിത്ത് റാണെ തുറുപ്പുചീട്ടാകും
ഗോവയില്‍ മനോഹര്‍ പരീക്കറെക്കാള്‍ സ്വാധീനമുള്ള നേതാവായി വളര്‍ന്നിരിക്കുകയാണ് വിശ്വജിത്ത് റാണ. അദ്ദേഹം ഒരുക്കുന്ന തന്ത്രങ്ങളിലേക്കാണ് ബിജെപി ഉറ്റുനോക്കുന്നത്. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസിലെ തലയെടുപ്പുള്ള നേതാവുമായി പ്രതാപ് സിംഹ് റാണെയുടെ മകനാണ് വിശ്വജിത്ത്. ഗോവയില്‍ സര്‍ക്കാരുണ്ടാക്കുന്നതില്‍ പരാജയപ്പെട്ടെന്ന് ആരോപിച്ചാണ് അദ്ദേഹം കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. അത് ബിജെപിക്ക് ഏറ്റവും വലിയ നേട്ടമാവുകയായിരുന്നു. അദ്ദേഹം മുഖ്യമന്ത്രിയാവുമെന്ന സൂചന കേന്ദ്ര നേതൃത്വം നല്‍കുന്നുണ്ട്.
സ്വച്ഛത ഹി സേവയ്ക്കായി ചൂലെടുത്ത് പ്രധാനമന്ത്രി... സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറല്‍!!
നിങ്ങൾക്ക് നാണമില്ലെ ഇത് ചോദിക്കാൻ; മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി മോഹൻലാൽ