അസമിൽ ആകെ ഇന്നർലൈൻ പെർമിറ്റ് ഏർപ്പെടുത്താൻ കേന്ദ്രസമിതിയുടെ ശുപാർശ, പ്രക്ഷോഭം തണുപ്പിക്കാൻ നീക്കം
ഗുവാഹത്തി: അസമിൽ ആകെ ഇന്നർലൈൻ പെർമിറ്റ് ഏർപ്പെടുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയോഗിച്ച സമിതിയുടെ ശുപാർശ. 1952ന് മുമ്പ് അസമിൽ ഉണ്ടായിരുന്നവരെ മാത്രം തദ്ദേശീയരായി പരിഗണിച്ചാൽ മതിയെന്നും ഉന്നതതല സമിതി ശുപാർശ ചെയ്തു. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഏറ്റവും കൂടുതൽ പ്രക്ഷോഭം ആളിക്കത്തിയ സംസ്ഥാനമാണ് അസം. പൂർണമായും ഇന്നർലൈൻ പെർമിറ്റ് നടപ്പിലാക്കിയാൽ പ്രതിഷേധങ്ങൾ തണുപ്പിക്കാൻ കേന്ദ്രസർക്കാരിന് സാധിക്കും.
മധ്യപ്രദേശില്‍ വീണ്ടും വിള്ളല്‍... എന്‍പിആര്‍ നടപ്പാക്കിയാല്‍ പ്രക്ഷോഭമെന്ന് എംഎല്‍എ, ഭീഷണി ഇങ്ങനെ!!
അസം നിയമസഭാ, ലോക്സഭാ മണ്ഡലങ്ങളിൽ തദ്ദേശവാസികൾക്ക് സീറ്റ് സംവരണം ചെയ്യുന്നതിന് രണ്ട് സമവാക്യങ്ങൾ സമിതി നിർദ്ദേശിച്ചിട്ടുണ്ട്. 67 ശതമാനം സംവരണം ഏർപ്പെടുത്തണമെന്നാണ് ഒരു നിർദ്ദേശം. അസമിലെ തദ്ദേശീയരായ ജനങ്ങൾക്ക് ഭരണഘടനാപരമായ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായുള്ള മാർഗങ്ങൾ നിർദ്ദേശിക്കാനാണ് കേന്ദ്രസർക്കാർ സമിതിയെ നിയോഗിച്ചത്. സമിതി റിപ്പോർട്ട് അടുത്തയാഴ്ച കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് സമർപ്പിക്കും.
സമുദായം, ജാതി, ഭാഷ, മതം, പൈതൃകം എന്നിവ കണക്കിലെടുക്കാതെ 1951 ൽ അസമിൽ താമസിച്ചിരുന്നവരെയും അവരുടെ പിൻഗാമികളെയും തദ്ദേശവാസികളായി പരിഗണിക്കണമെന്ന് സമിതി ഏകകണ്ഠമായി ശുപാർശ ചെയ്തു. നിലവിൽ അസമിലെ മൂന്ന് ജില്ലാ കൗൺസിലുകൾ മാത്രമാണ് ഇന്നർ ലൈൻ പെർമിറ്റിന് കീഴിൽ പ്രത്യേകാധികാരങ്ങളോടെ പ്രവർത്തിക്കുന്നത്.
ഇന്നർ ലൈൻ പെർമിറ്റുള്ള സംസ്ഥാനങ്ങളിലേക്ക് പ്രവേശിക്കണമെങ്കിൽ ഇന്ത്യൻ പൗരന്മാരാണെങ്കിൽ കൂടി പ്രത്യേകാനുമതി വാങ്ങണം. അരുണാചൽ പ്രദേശ്,മിസോറാം, മണിപ്പൂർ, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളിൽ നിലവിൽ ഇന്നർലൈൻ പെർമിറ്റുണ്ട്. സർക്കാർ ജോലികളിൽ തദ്ദേശീയർക്ക് 80 ശതമാനം സംവരണം ഏർപ്പെടുത്തണമെന്നും സമിതി ശുപാർശ ചെയ്യുന്നുണ്ട്.