ഗ്രീൻ സോണിൽ ബസ് സർവ്വീസാകാം, റെഡ് സോണിലും ഓറഞ്ച് സോണിലും കൂടുതൽ ഇളവുകൾ, അറിയാം!
ദില്ലി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 35,365ലെത്തിയിരിക്കുകയാണ്. 25148 പേരാണ് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നത്. 9065 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. 1152 പേര്‍ കൊവിഡ് ബാധിച്ച് ഇതുവരെ മരണപ്പെട്ടു.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ 1755 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ മെയ് 17 വരെ നീട്ടിയിരിക്കുകയാണ്. മൂന്ന് മേഖലകളായി തിരിച്ചാണ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. മൂന്നിടത്തുമായി എന്തൊക്കെ പ്രവര്‍ത്തിക്കുമെന്നും ഇല്ലെന്നും അറിയാം:
റെഡ് സോണ്‍, ഗ്രീന്‍ സോണ്‍, ഓറഞ്ച് സോണ്‍
റെഡ് സോണ്‍, ഗ്രീന്‍ സോണ്‍, ഓറഞ്ച് സോണ്‍ എന്നിങ്ങനെയാണ് കൊവിഡ് വ്യാപനത്തിന്റെ അടിസ്ഥാനത്തിലുളള മൂന്ന് മേഖലകള്‍. ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകളുളള മേഖലകളാണ് റെഡ് സോണുകള്‍. 21 ദിവസമായി കൊവിഡ് കേസുകള്‍ ഇല്ലാത്ത ജില്ലകള്‍ ഗ്രീന്‍ സോണില്‍പ്പെടും. ഇത് രണ്ടിലും പെടാത്ത ജില്ലകളാണ് ഓറഞ്ച് സോണില്‍ ഉള്‍പ്പെടുക.
പൊതു നിയന്ത്രണങ്ങള്‍ മാത്രം
രാജ്യത്ത് 130 ജില്ലകളാണ് റെഡ് സോണിലുളളത്. 284 ജില്ലകള്‍ ഓറഞ്ച് സോണിലാണ്. 319 ജില്ലകളാണ് റെഡ് സോണിലുളളത്. ഗ്രീന്‍ സോണുകളില്‍ കൂടുതല്‍ ഇളവുകള്‍ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. ഗ്രീന്‍ സോണുകളില്‍ പൊതു നിയന്ത്രണങ്ങള്‍ മാത്രമേ ഉളളൂ. മറ്റുളള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സേവനങ്ങള്‍ക്കും അനുമതിയുണ്ട്. 50 ശതമാനം ആളുകളുമായി ബസ് സര്‍വ്വീസ് നടത്താം.
പ്രത്യേക അനുമതിയോടെ യാത്ര
ഓറഞ്ച് സോണുകളായ ജില്ലകളിലേക്ക് പ്രത്യേക അനുമതിയോടെ യാത്ര ചെയ്യാവുന്നതാണ്. ബൈക്കില്‍ പിന്‍യാത്രക്കാര്‍ക്കും യാത്ര ചെയ്യാം. നാല് ചക്രവാഹനങ്ങളില്‍ ഡ്രൈവറെ കൂടാതെ രണ്ട് പേര്‍ക്ക് കൂടി യാത്ര ചെയ്യാവുന്നതാണ്. ടാക്‌സി, കാബ് സര്‍വ്വീസുകള്‍ക്കും ഓറഞ്ച് സോണില്‍ അനുമതിയുണ്ട്. ഡ്രൈവറെ കൂടാതെ ഒരു യാത്രക്കാരന്‍ മാത്രമേ പാടുളളൂ.
കടുത്ത നിയന്ത്രണങ്ങൾ
റെഡ് സോണില്‍ ഉള്‍പ്പെടുന്ന ജില്ലകളില്‍ ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ കടുത്ത നിയന്ത്രണങ്ങളുണ്ട്. ഇരുചക്രവാഹനങ്ങളില്‍ ഒരാള്‍ക്ക് മാത്രം സഞ്ചരിക്കാം. നാല് ചക്രവാഹനങ്ങളില്‍ ഡ്രൈവര്‍ അടക്കം രണ്ട് പേര്‍ക്ക് മാത്രമേ സഞ്ചരിക്കാനുളള അനുമതിയുളളൂ. നഗരപ്രദേശങ്ങളില്‍ പ്രത്യേക സാമ്പത്തിക മേഖലയ്ക്ക് പ്രവര്‍ത്തനത്തിന് അനുമതി നല്‍കിയിട്ടുണ്ട്.
ഗ്രാമപ്രദേശങ്ങളില്‍ ഇളവ്
കയറ്റുമതി കേന്ദ്രങ്ങള്‍ക്കും ഇന്‍ഡസ്ട്രിയല്‍ ടൗണ്‍ഷിപ്പുകള്‍ക്കും പ്രവര്‍ത്തിക്കാം. മെഡിക്കല്‍ ഉപകരണങ്ങള്‍, മരുന്ന് അടക്കമുളളവയുടെ നിര്‍മ്മാണ ശാലകള്‍ക്ക് പ്രവര്‍ത്തിക്കാം. ഐടി ഹാര്‍ഡ് വെയര്‍ നിര്‍മ്മാണ യൂണിറ്റുകള്‍ക്കും പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. ഗ്രാമപ്രദേശങ്ങളില്‍ എല്ലാ വ്യവസായ പ്രവര്‍ത്തനങ്ങള്‍ക്കും കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ട്.
ഗ്രാമങ്ങളില്‍ കടകള്‍ തുറക്കാം
റെഡ് സോണുകളില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടത്താം. എന്നാല്‍ അതിന് വേണ്ടി പുറത്ത് നിന്ന് തൊഴിലാളികളെ കൊണ്ട് വരാന്‍ അനുമതിയില്ല. ഗ്രാമങ്ങളില്‍ കടകള്‍ തുറക്കാം. തൊഴിലുറപ്പ് പദ്ധതികളും തുടരാം. മത്സ്യബന്ധനത്തിനും അനുമതി നല്‍കിയിട്ടുണ്ട്. മൃഗസംരക്ഷണം, എല്ലാ തരത്തിലുമുളള കാര്‍ഷിക പ്രവൃത്തികള്‍, തോട്ടക്കൃഷി, ഭക്ഷ്യ സംരക്ഷണ യൂണിറ്റുകള്‍ എന്നിവയ്ക്കും പ്രവര്‍ത്തിക്കാം.
നിരോധനം തുടരും
അവശ്യവസ്തുക്കളുടെ ഇ കൊമേഴ്‌സ് വ്യാപാരത്തിന് അനുമതിയുണ്ട്. അതേസമയം മാര്‍ക്കറ്റ് കോംപ്ലക്‌സുകള്‍, ഷോപ്പിംഗ് മാളുകള്‍ എന്നിവ തുറക്കാനാകില്ല. സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാം. എന്നാല്‍ 33 ശതമാനം ജീവനക്കാരേ പാടുളളൂ. ബാര്‍ബര്‍ ഷോപ്പുകള്‍, സ്പാ, സലൂണ്‍ എന്നിവ തുറക്കില്ല. ഓട്ടോ, ടാക്‌സി, കാബ് അടക്കമുളളവയ്ക്കുളള നിരോധനം തുടരും.