മുന്നൂറിലധികം യാത്രക്കാരുമായി രണ്ട് വിമാനങ്ങൾ മുഖാമുഖം! തലനാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തം
ദില്ലി: മലയാളികളടക്കം മുന്നൂറിലധം യാത്രക്കാര്‍ ഉള്‍പ്പെട്ട രണ്ട് വിമാനങ്ങള്‍ വന്‍ ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇന്‍ഡിഗോയുടെ രണ്ട് വിമാനങ്ങള്‍ ആകാശത്ത് തൊട്ടടുത്ത് വന്നതാണ് അപകടത്തിന്റെ വക്കിലെത്തിച്ചത്. 27,000 അടി ഉയരത്തിലാണ് ഇന്‍ഡിഗോയുടെ എയര്‍ ബസ്സുകളായ എ 320 വിമാനങ്ങള്‍ അടുത്തടുത്ത് വന്നത്. രണ്ട് വിമാനങ്ങളിലുമായി 328 യാത്രക്കാരാണ് ഉണ്ടായിരുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
രണ്ട് വിമാനങ്ങളും ഒരേ സമയം ആകാശത്ത് മുഖാമുഖം വരികയായിരുന്നു. ഏകദേശം 200 അടി വ്യത്യാസം മാത്രമേ രണ്ട് വിമാനങ്ങളും തമ്മിലുണ്ടായിരന്നുള്ളു. അതായത് 8 കിലോമീറ്റര്‍ മാത്രം അകലം. എന്നാല്‍ പൈലറ്റുമാര്‍ സമയോചിതമായി ഇടപെട്ടത് വന്‍ ദുരന്തം ഒഴിവാക്കാനായി.
രണ്ട് വിമാനങ്ങളും ആകാശത്ത് പാത ക്രമീകരിക്കാനുള്ള ഉത്തരവ് പാലിക്കുന്നതിനിടെയാണ് അപകടം അടുത്ത് എത്തിയത്. കോയമ്പത്തൂര്‍-ഹൈദരാബാദ് വിമാനത്തോട് 36,000 അടി ഉയരത്തിലേക്ക് പറക്കല്‍ ക്രമീകരിക്കാനായിരുന്നു എയര്‍ ട്രാഫിക് കണ്‍ട്രോളിന്റെ നിര്‍ദേശം. ബെംഗളൂരു- കൊച്ചി വിമാനത്തോട് 28,000 അടി ഉയരത്തിലേക്ക് സഞ്ചാരപാത മാറ്റാനും നിര്‍ദേശിച്ചു.
ഈ നിര്‍ദേശത്തിന് അനുസരിച്ച് നീങ്ങവേയാണ് രണ്ട് വിമാനങ്ങളും മുഖാമുഖം എത്തിയത്. അപകടം മുന്നിലെത്തിയെന്ന് മനസ്സിലാക്കിയ പൈലററുമാര്‍ അതിവേഗം ഇടപെടുകയായിരുന്നു. ഇതേക്കുറിച്ച് എയര്‍ക്രാഫ്‌ററ് ആക്‌സിഡന്റ് ഇന്‍വെസ്‌ററിഗഷന്‍ ബോര്‍ഡ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.