'പരാജയപ്പെട്ട മുഖ്യമന്ത്രിയാണ് നിങ്ങൾ', ബംഗാളിൽ മമതയ്ക്ക് കനത്ത തിരിച്ചടി; ചുക്കാൻ പിടിക്കാൻ ബിജെപി
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ച് കുടിയേറ്റ തൊഴിലാളികല്‍ രംഗത്ത്. കൊവിഡ് ലോക്ക് ഡൗണിനെ തുടര്‍ന്ന് അന്യ സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ തൊഴിലാളികലെ തിരിച്ചെത്തിക്കുന്നതുനുള്ള യാതൊരുവിധ സഹായ നടപടികളും മുഖ്യമന്ത്രിയും സര്‍ക്കാരും സ്വീകരിച്ചില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം.
അന്യ സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയവര്‍ക്ക് വേണ്ടി ട്രെയിനും ബസുകളും ഒന്നും ഒരുക്കിയില്ലെന്ന് കുടിയേറ്റ തൊഴിലാളികള്‍ ആരോപിക്കുന്നു. ഇങ്ങനെയുള്ള ഒരു മുഖ്യമന്ത്രിയെ പരാജയപ്പെട്ട മുഖ്യമന്ത്രിയെന്ന് വിളിച്ചാണ് ഇവര്‍ വിമര്‍ശിച്ചത്. കുടിയേറ്റ തൊഴിലാളികല്‍ സര്‍ക്കാരിനെതിരെ രംഗത്തെത്തിയതോടെ ബിജെപിയും സംഭവത്തില്‍ പ്രതികരിച്ചു. കുടിയേറ്റ തൊഴിലാളികള്‍ മമതയ്‌ക്കെതിരെ പ്രതിഷേധിക്കുന്ന വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചാണ് ബിജെപി ബംഗാള്‍ ഘടകം ഇതിനെതിരെ പ്രതികരിച്ചത്.

പ്രതിഷേധം
മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ പ്രതിഷേധിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കുടിയേറ്റ തൊഴിലാളികള്‍ക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ ഒരു യാത്രാ സൗകര്യവും ബംഗാള്‍ സര്‍ക്കാര്‍ ഒരുക്കിയില്ലെന്ന് ഇവര്‍ വീഡിയോയിലൂടെ പറയുന്നു. മറ്റ് സംസ്ഥാനങ്ങള്‍ അവരുടെ ആളുകളെ തിരിച്ചെത്തിക്കാന്‍ ബസ് സൗകര്യം ഏര്‍പ്പെടുത്തിയപ്പോള്‍ ഞങ്ങളുടെ സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് ഇവര്‍ വീഡിയോയില്‍ പറയുന്നു. കുടിയേറ്റ തൊഴിലാളികള്‍ തങ്ങളുടെ മുഖ്യമന്ത്രിക്ക് പരാജയപ്പെട്ട മുഖ്യമന്ത്രിയെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കി കഴിഞ്ഞെന്ന് ബിജെപി ട്വിറ്ററില്‍ വ്യക്തമാക്കി.

പ്രതികരിക്കാതെ മമത
അതേസമയം, ബിജെപി പോസ്റ്റ് ചെയ്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. എന്നാല്‍ ഇതുവരെയായും മുഖ്യമന്ത്രി ഇതിനോട് പ്രതികരിച്ചില്ല. കേന്ദ്രവുമായി നേരത്തെ ഇടഞ്ഞുനില്‍ക്കുന്ന മമതയ്‌ക്കെതിരെ പ്രയോഗിക്കാന്‍ കിട്ടിയ ആയുധമാണ് ബിജെപി ഇതിനെ ഇപ്പോള്‍ കാണുന്നത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ മമത സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമല്ലെന്ന് കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു.

ശ്രമിക് ട്രെയിന്‍
അതേസമയം, സംസ്ഥാനത്തേക്ക് കുടിയേറ്റ തൊഴിലാളികളുടെ ട്രെയിനുകള്‍ എത്തുന്നതിനെതിരെയും മമത കേന്ദ്രസര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. ശ്രമിക് ട്രെയിനുകളില്‍ അവര്‍ തൊഴിലാളികളെ തിരുകി കയറ്റുകയാണ്. അവിടെ സാമൂഹിക അകലം പാലിക്കപ്പെടുന്നില്ല. ഭക്ഷണമോ വെള്ളമോ ഇല്ലെന്നും മമത ബാനര്‍ജി പറഞ്ഞിരുന്നു. സംസ്ഥാന സര്‍ക്കാരിനോട് കൂടിയാലോചിക്കാതെയാണ് റെയില്‍വേ മന്ത്രാലയം സംസ്ഥാനത്തേക്ക് ട്രെയിനുകള്‍ അയക്കുന്നതെന്ന് നേരത്തെ മമത ആരോപിച്ചിരുന്നു.

ഇളവുകള്‍ പ്രഖ്യാപിച്ച് മമത
കൊവിഡ് ലോക്ക് ഡൗണിന്റെ അഞ്ചാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ കൂടുതല്‍ ഇളവുകള്‍ മമത ബാനര്‍ജി പ്രഖ്യാപിച്ചിരുന്നു. ജൂണ്‍ 1 മുതല്‍ സംസ്ഥാനത്തെ മുഴുവന്‍ ആരാധനാലയങ്ങളും തുറന്ന് പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാല്‍ ഇളവുകള്‍ അനുവദിച്ചെങ്കിലും ചില മാനദണ്ഡങ്ങള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. ആരാധനാലയങ്ങള്‍ക്കുള്ള നിയന്ത്രണം എടുത്ത് മാറ്റുന്നതിനോടൊപ്പം മറ്റ് മേഖലയിലും ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്.

കൊവിഡ് കേസുകള്‍
അതേസമയം, സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനയാണ് സംഭവിക്കുന്നത്. സംസ്ഥാനത്ത് ഇതുവരെ 5501 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 371 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 3027 പേരാണ് ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. 2157 പേര്‍ രോഗമുക്തി നേടി ആശുപത്രിവിട്ടു. 317 മരണമാണ് സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.












Click it and Unblock the Notifications