നാട്ടിലേക്ക് തിരിച്ചയക്കുന്നില്ല; ബംഗളൂരുവിൽ കുടിയേറ്റ തൊഴിലാളികളുടെ പ്രതിഷേധം,പൊലീസുകാരെ ആക്രമിച്ചു
ബംഗളൂരു: കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതോടെ സ്വന്തം നാട്ടിലേക്ക് തിരിച്ചയക്കുന്നത് വൈകുന്നെന്ന് ആരോപിച്ച് ബംഗളൂരിവില്‍ കുടിയേറ്റ തൊഴിലാളികളുടെ പ്രതിഷേധം. തിങ്കളാഴ്ച വൈകീട്ടോടെ ഇവരുടെ ക്യാമ്പില്‍ ഇത് സംബന്ധിച്ച് പ്രചരണം ആരംഭിച്ചതോടെയാണ് തൊഴിലാളികളുടെ പ്രതിഷേധം ആരംഭിച്ചത്. പ്രതിഷേധത്തിനിടെ മൂന്ന് പൊലീസുകാരെ ആക്രമിക്കുകയും പൊലീസ് വാഹനങ്ങള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു. ബംഗളൂരുവിലെ ഇന്റര്‍നാഷണല്‍ എക്സിബിഷന് സെന്ററിന് സമീപമുള്ള ക്വാറന്റീന് സൗകര്യമുള്ള ക്യാമ്പില്‍ കഴിയുന്നവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇന്നലെ വൈകീട്ട് 6.30ഓടെയാണ് സംഭവം.
പൊലീസുകാരെ ആക്രമിച്ചതോടെ മേഖലയില്‍ പൊലീസ് ലാത്തിവീശി. പൊലീസുകാരെ കല്ലെറിഞ്ഞാണ് തൊഴിലാളികള്‍ ആക്രമിച്ചത്. ഒരു ഇന്‍സ്പെക്ടര്‍ അടക്കം നാല് പോലിസുകാര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ഇന്‍സ്പെക്ടറുടെ തലയ്ക്കാണ് പരിക്കേറ്റത്. നിലവില്‍ എല്ലാ പൊലീസുകാരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഏകദേശം 5000 കുടിയേറ്റ തൊളിലാളികളാണ് സ്പെഷ്യല്‍ ട്രെയിനില്‍ സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകാനാവുമെന്ന പ്രതീക്ഷയില്‍ മജസ്റ്റിക്, യെശ്വന്ത്പൂര് റെയില്‍വെ സ്റ്റേഷനുകളില്‍ എത്തിയത്. ഇതില്‍ ഭൂരിഭാഗം തൊഴിലാളികളും കുടുംബത്തോടെയാണ് താമസിക്കുന്നത്. ജിഗനി, ഹോസ്കോട്ടെ, അനേക്കല്‍ എന്നീ വ്യവസായ മേഖലയില്‍ ജോലി ചെയ്യുന്നരാണ് ഭൂരിഭാഗം പേരും. ഇവരെ തിരിച്ചയക്കുന്നതിന് മുന്നോടിയായി ക്വറന്റീന്‍ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. ഇതിനിടെ പുതിയ ബാച്ച് തൊഴിലാളികള്‍ ക്വാറന്റീന് ക്യമ്പില്‍ കഴിഞ്ഞ ദിവസം എത്തുകയുണ്ടായി. ഇവര്‍ അവിടെയുള്ള മറ്റ് തൊഴിലാളികളോട് ഒരു മാസം വരെ ക്യാമ്പില്‍ തുടരേണ്ടിവരുമെന്ന പ്രചരണങ്ങള്‍ നടത്തി. ഇതില്‍ പരിഭ്രാന്തരായവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇവര്‍ പ്രതിഷേധിച്ച് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ തടിച്ചു കൂടുകയായിരുന്നു.
Recommended Video
സംഭവത്തിന് ശേഷം ഇവരെ ക്യാമ്പിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു. അതേസമയം, തങ്ങളെ തിരിച്ച് നാട്ടിലേക്ക് അയക്കാന്‍ സര്‍ക്കാരിന് ഒരു താല്പര്യവുമില്ലെന്ന് കുടിയേറ്റ തൊഴിലാളികള്‍ ആരോപിച്ചു. ഞങ്ങളെ ഇവിടെ തന്നെ നിര്‍ത്താനുള്ള സര്‍ക്കാരിന്റെ അടവാണിത്. ബീഹാര്‍, പശ്ചിമബംഗാള്‍, ഒഡിഷ, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ അതിഥി തൊഴിലാളികളാണ് ആരോപണവുമായി രംഗത്തെത്തിയത്. എന്നാല്‍ പൊലീസിനെ ആക്രമിച്ചത് ന്യായീകരിക്കാന്‍ വേണ്ടിയാണ് ഇവര്‍ ഇത്തരം ആരോപണം ഉന്നയിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. മേഖലയില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തെ തുടര്‍ന്ന് മുഖ്യമന്ത്രി യെദ്യൂരപ്പ പൊലീസിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്സര്ക്കാര് പ്രതിനിധികളും കുടിയേറ്റ തൊഴിലാളികളുമായി ചര്‍ച്ച നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.