ട്രെയിനുകൾ കൂട്ടത്തോടെ റദ്ദാക്കി യെഡിയൂരപ്പ സർക്കാർ, ഉത്തർ പ്രദേശിലേക്ക് കാൽനടയായി തൊഴിലാളികൾ!
ബെംഗളൂരു: അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് തിരികെ പോകാനുളള ട്രെയിനുകള്‍ കൂട്ടത്തോടെ റദ്ദാക്കിയ കര്‍ണാടക സര്‍ക്കാരിന്റെ നടപടിക്കെതിരെ വിമര്‍ശനം ശക്തമാകുകയാണ്. സര്‍ക്കാര്‍ ട്രെയിനുകള്‍ റദ്ദാക്കിയതോടെ നാട്ടിലേക്ക് കാല്‍നടയായി യാത്ര ആരംഭിച്ചിരിക്കുകയാണ് നിരവധി തൊഴിലാളികള്‍. സംസ്ഥാനത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ട്രെയിന്‍ റദ്ദാക്കി തൊഴിലാളികളുടെ നാട്ടില്‍പോക്ക് തടഞ്ഞത്.
ഉത്തര്‍ പ്രദേശും ഝാര്‍ഖണ്ഡും അടക്കമുളള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കാണ് തൊഴിലാളികള്‍ കാല്‍നടയായി യാത്ര തുടങ്ങിയിരിക്കുന്നത്. നൂറ് കണക്കിന് തൊഴിലാളികള്‍ ഇത്തരത്തില്‍ നടന്ന് പോകുന്നതിന്റെ വീഡിയോ കൃഷ്ണ ബെരെ ഗൗഡ എംഎല്‍എ സോഷ്യല്‍ മീഡിയയില്‍ പുറത്ത് വിട്ടിട്ടുണ്ട്. ഇതോടെ യെഡിയൂരപ്പ സര്‍ക്കാരിന് എതിരെ വിമര്‍ശനം ശക്തമായിരിക്കുകയാണ്.
''സംസ്ഥാന സര്‍ക്കാര്‍ ട്രെയിനുകള്‍ റദ്ദാക്കി. പത്തും ഇരുപതും പേരടങ്ങിയ സംഘങ്ങളായി ആയിരക്കണക്കിന് ആളുകളാണ് ഉത്തര്‍ പ്രദേശിലേക്ക് നടക്കുന്നകത്. ഇത് മനുഷ്യത്വ വിരുദ്ധമാണ്. ഇവര്‍ക്ക് വീട്ടിലെത്തുകയാണ് വേണ്ടത്. അവരെ തുടരാന്‍ നിര്‍ബന്ധിക്കരുത്. ചിലര്‍ മരിച്ച് പോയേക്കാം. റിയല്‍ എസ്‌റ്റേറ്റ് ലോബിയുടെ പണം വാങ്ങിയ ഏജന്റായി സര്‍ക്കാര്‍ മാറരുത്. അവരെ നല്ല രീതിയില്‍ തന്നെ തിരിച്ചയക്കൂ'' എന്നാാണ് എംഎല്‍എ ട്വീറ്റ് ചെയ്തിരിക്കുന്നത്.
ഇതൊരു മനുഷ്യദുരന്തമാണെന്നും എംഎല്‍എ പറഞ്ഞു. ബെല്ലാരി റോഡില്‍ വൈകിട്ട് നാല് മണി മുതല്‍ താന്‍ അവരെ കാണുന്നുണ്ട്. വാഹനമൊന്നും ലഭിക്കാത്തതിനാല്‍ തങ്ങള്‍ യുപിയിലും ഢാര്‍ഖണ്ഡിലും ഉളള തങ്ങളുടെ വീടുകളിലേക്ക് നടന്ന് പോവുകയാണ് എന്നാണവര്‍ തന്നോട് പറഞ്ഞത് എന്നും എംഎല്‍എ വ്യക്തമാക്കി. മിക്കവരും നിര്‍മാണ തൊഴിലാളികളാണ്. അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്നവരാണ്. ട്രെയിനുകള്‍ റദ്ദാക്കിയ ബിജെപി സര്‍ക്കാര്‍ തീരുമാനത്തിന് എതിരെ കോണ്‍ഗ്രസ് രംഗത്ത് വന്നിട്ടുണ്ട്. തൊഴിലാളികളെ സര്‍ക്കാര്‍ പിടിച്ച് വെക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.