അതിഥി തൊഴിലാളികളുടെ മടക്കയാത്രക്ക് ടിക്കറ്റ് ചാർജ്ജ്;പ്രതിഷേധം,കേന്ദ്രം വഹിക്കണമെന്ന് സംസ്ഥാനങ്ങൾ
ദില്ലി; കേന്ദ്രാനുമതിക്ക് പിന്നാലെ അതിഥി തൊഴിലാളികൾ സ്വദേശത്തേക്ക് മടങ്ങി തുടങ്ങി.എന്നാല്‍ ഓരോ തൊഴിലാളികളില്‍ നിന്നും നിശ്ചിത ടിക്കറ്റ് നിരക്ക് ഈടാക്കിയാണ് ഇവരെ സർക്കാർ കഴിഞ്ഞ ദിവസങ്ങളില്‍ യാത്രയാക്കിയത്. ഇവർക്കായി ഏർപ്പെടുത്തിയ ശ്രമിക് സ്പെഷ്യൽ ട്രെയിനുകളിലാണ് ടിക്കറ്റ് തുക ഈടാക്കുന്നത്. ഇതോടെ തൊഴിലാളികളുടെ യാത്രാ ചെലവുകൾ കേന്ദ്രസർക്കാരുകൾ വഹിക്കണമെന്ന ആവശ്യമാണ് സംസ്ഥാന സർക്കാരുകൾ ഉയർത്തുന്നത്.
Recommended Video
ലോക്ക് ഡൗണിനെ തുടർന്ന് കടുത്ത പ്രതിസന്ധിയിലായ തൊഴിലാളികൾക്ക് മാനുഷിക പരിഗണന നൽകി അവരുടെ ടിക്കറ്റ് ചാർജ്ജ് കേന്ദ്രസർക്കാരും റെയിൽവേയും വഹിക്കണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും പറഞ്ഞു. അതേസമയം ട്രെയിനുകളിൽ ചാർജ്ജ് ഈടാക്കാനുള്ള തിരുമാനം മനപ്പൂർവ്വമാണെന്ന് റെയിൽവേ ബോർഡ് ചെയർമാൻ വികെ യാദവ് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
യാത്ര സൗജന്യമാക്കിയാൽ നിരവധി തൊഴിലാളികൾ മടക്ക യാത്രയ്ക്ക് ഒരുങ്ങും. ഇതോടെ സ്റ്റേഷനുകളിൽ എത്തുന്നവർ ആരെന്നോ ആരൊക്കെയാണോ യാത്ര നടത്തുന്നതെന്നോയുള്ള വിവരങ്ങൾ ട്രാക്ക് ചെയ്യുന്നത് സങ്കീർണമാകും. ഇപ്പോൾ സ്പെഷ്യൽ ട്രെയിൻ ഏർപ്പെടുത്തിയിരിക്കുന്നത് സംസ്ഥാനങ്ങളിൽ കുടുങ്ങി പോയ അന്യസംസ്ഥാന തൊഴിലാളികൾക്കും വിദ്യാർത്ഥിക്കുമാണ്. പൊതുജനങ്ങൾക്കല്ലെന്നും യാദവ് പറഞ്ഞു.
കഴിഞ്ഞ ദിവസം സംസ്ഥാനങ്ങൾക്കയച്ച കത്തിലും അത്യാവശ്യക്കാർ മാത്രമാണ് യാത്ര ചെയ്യുന്നതെന്ന് ഉറപ്പുവരുത്താൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ബല്ല ആവശ്യപ്പെട്ടിരുന്നു. ടിക്കറ്റ് സംസ്ഥാനങ്ങൾക്ക് നൽകി സംസ്ഥാനങ്ങൾ തൊഴിലാളികളിൽ നിന്ന് ചാർജ് ഈടാക്കണമെന്നാണ് കേന്ദ്രസർക്കാർ അയച്ച ഇത്തരവില് പറയുന്നത്.
രാജസ്ഥാനിലെ കോട്ടയിൽ നിന്ന് വിദ്യാർത്ഥികളെ തിരികെ എത്തിക്കാൻ ജാർഖണ്ഡ് 5.4 ലക്ഷം രൂപയാണ് അടച്ചത്. അതേസമയം തെലങ്കാനയിലെ ലിംഗമ്പള്ളിയിൽ നിന്ന് ജാർഖണ്ഡിലെ ഹതിയയിലേക്ക് പുറപ്പെട്ട ആദ്യത്തെ ശ്രമിക് സ്‌പെഷ്യൽ ട്രെയിനിൽ യാത്ര തിരിച്ച 1200 പേരുടെ യാത്രാചെലവ് ഇതുവരെ സംസ്ഥാന സർക്കാർ നൽകിയിട്ടില്ല. നേരത്തെ യാത്രാചിലവ് സംസ്ഥാനങ്ങളാണോ റെയിൽവേയാണോ വഹിക്കണ്ടത് എന്ന് സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടായിരുന്നു. എന്നാൽ പിന്നീട് റെയിൽവേയിറക്കിയ ഉത്തരവിലാണ് ഈ തുക യാത്രക്കാരിൽ നിന്ന് തന്നെ സംസ്ഥാനങ്ങൾ ഈടാക്കണമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയത്.
അതേസമയം കുടിയേറ്റ തൊഴിലാളികളുടെ മടക്കയാത്രയ്ക്കുള്ള ചെലവ് കോൺഗ്രസ് വഹിക്കുമെന്ന് അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു.അതത് സംസ്ഥാന കോൺഗ്രസ് പ്രദേശ് കമ്മിറ്റികൾ ചെലവുകൾ വഹിക്കുമെന്ന് സോണിയ ഗാന്ധി വ്യക്തമാക്കി.കുടിയേറ്റ തൊഴിലാളികളുടെ സേവനങ്ങൾക്ക് പാർട്ടിയുടെ "എളിയ സംഭാവന" ആയിരിക്കും ഇത്. അവരുമായി ഐക്യദാർഢ്യപെടുകയാണെന്നും സോണിയ പറഞ്ഞു.
അതേസമയം മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും റെയിൽവേയുടെ നടപടിക്കെതിരെ രംഗത്തെത്തി. ഒരു വശത്ത്, വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളിൽ നിന്ന് റെയിൽവേ ടിക്കറ്റ് നിരക്ക് ഈടാക്കുന്നു, മറുവശത്ത്, റെയിൽവേ മന്ത്രാലയം പിഎം കെയർ ഫണ്ടിലേക്ക് 151 കോടി രൂപ നൽകുന്നു, രാഹുൽ ട്വീറ്റ് ചെയ്തു.