സച്ചിൻ പൈലറ്റിനും സിന്ധ്യയ്ക്കും എതിരാളി, മുംബൈയിൽ നിന്ന് മിലിന്ദ് ദിയോറ, രാജി വെച്ച് ദില്ലിക്ക്!
മുംബൈ: ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാള്‍ ഇതിന് മുന്‍പ് കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് അവസാനമായി എത്തിയത് 21 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. അതിന് ശേഷം ഗാന്ധി അല്ലാത്ത ആരും പാര്‍ട്ടിയെ നയിച്ചിട്ടില്ല. രാഹുല്‍ ഗാന്ധി രാജി വെയ്ക്കുകയും ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാളെ കണ്ടെത്താന്‍ നിര്‍ദേശിക്കുകയും ചെയ്തതോടെ കോണ്‍ഗ്രസ് അങ്കലാപ്പിലാണ്.
രാഹുല്‍ ഗാന്ധി തന്നെ തുടരണമെന്ന് നേതാക്കള്‍ എല്ലാവരും ഒരു പോലെ ആവശ്യപ്പെടുന്നുണ്ടെങ്കിലും പലര്‍ക്കും പാര്‍ട്ടി അധ്യക്ഷന്റെ കസേരയില്‍ കണ്ണുണ്ട് എന്നത് സത്യമാണ്. മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പോലുളള മുതിര്‍ന്ന നേതാക്കള്‍ക്ക് മാത്രമല്ല ജ്യോതിരാദിത്യ സിന്ധ്യയെ പോലുളള യുവ നേതാക്കള്‍ക്കും ആ കസേരയില്‍ നോട്ടമുണ്ട്. ആ കൂട്ടത്തിലേക്ക് ചേരുകയാണ് മുംബൈയിലെ അധ്യക്ഷന്‍ മിലിന്ദ് ദിയോറ.
ആദ്യം സിന്ധ്യയുടെ രാജി
രാജസ്ഥാന് ഉപമുഖ്യമന്ത്രി സച്ചിന് പൈലറ്റും ജ്യോതിരാദിത്യ സിന്ധ്യയും കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് കാര്യമായി പരിഗണിക്കപ്പെടുന്ന യുവനേതാക്കളാണ്. ഇവരെ രാഹുല്‍ ഗാന്ധിക്കും താല്പര്യമുണ്ട്. സച്ചിന് പൈലറ്റ് അധ്യക്ഷനായേക്കും എന്ന അഭ്യൂഹം പരക്കുന്നതിനിടെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സ്ഥാനം ജ്യോതിരാദിത്യ സിന്ധ്യ രാജിവെച്ചു കഴിഞ്ഞു. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുലിന് പിന്തുണ പ്രഖ്യാപിച്ചാണ് രാജി.
ഉന്നം രാഹുലിന്റെ കസേര
രാജിയിലൂടെ സിന്ധ്യ ഉന്നം വെയ്ക്കുന്നത് അധ്യക്ഷ പദവിയാണ് എന്ന് വ്യക്തം. തൊട്ട് പിന്നാലെ മുംബൈ പിസിസി അധ്യക്ഷന്‍ മിലിന്ദ് ദിയോറയും രാജി സമര്‍പ്പിച്ചിരിക്കുകയാണ്. മിലിന്ദിനും രാഹുലിന്റെ ഒഴിഞ്ഞ കസേരയിലേക്ക് ഒരു നോട്ടമുണ്ട്. ദേശീയ തലത്തില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് രാജി എന്നാണ് മിലിന്ദ് പ്രതികരിച്ചിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പാണ് മിലിന്ദിനെ രാഹുല്‍ മുംബൈ അധ്യക്ഷനാക്കിയത്.
നാല് മാസം തികഞ്ഞില്ല
അധ്യക്ഷ പദവിയില്‍ നാല് മാസം തികയും മുന്‍പാണ് രാജി. മഹാരാഷ്ട്രയില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി-ശിവസേന സഖ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് പിടിച്ച് നില്ക്കാന് സാധിച്ചിരുന്നില്ല. മുംബൈ സൗത്തില്‍ നിന്ന് ശിവസേനയിലെ അരവിന്ദ് സാവന്തിനോട് മത്സരിച്ച മിലിന്ദ് ദിയോറ തോല്‍ക്കുകയും ചെയ്തു. പിന്നാലെ രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ച മിലിന്ദ് രാജി സന്നദ്ധത അറിയിച്ചിരുന്നു.
രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച
ഇന്ന് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മിലിന്ദ് രാജി പ്രഖ്യാപിച്ചിരിക്കുന്നത്. എഐസിസി ജനറല്‍ സെക്രട്ടറിമാരായ കെസി വേണുഗോപാല്‍, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരെയും രാജിക്കാര്യം അറിയിച്ചിട്ടുണ്ട് എന്ന് മിലിന്ദ് വ്യക്തമാക്കി. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങള്‍ മാറിയിരിക്കുകയാണെന്നും പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ ഓരോരുത്തര്‍ക്കും വലിയ പങ്ക് വഹിക്കാനുണ്ടെന്നും മിലിന്ദ് പറയുന്നു.
ഇനി ദേശീയ രാഷ്ട്രീയത്തിൽ
മഹാരാഷ്ട്രയില്‍ ബിജെപി- ശിവസേന സഖ്യവും പ്രകാശ് അംബേദ്കറുടെ വഞ്ചിത് അഘാടിയുടെ സ്വാധീനവും കോണ്‍ഗ്രസിന് വലിയ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. മഹാരാഷ്ട്രയില്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിക്കാന്‍ രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയ രാഷ്ട്രീയത്തിലെ ചുമതലകളിലേക്ക് മാറിയാലും മുംബൈ കോണ്‍ഗ്രസിനൊപ്പം താനുണ്ടാകുമെന്നും മിലിന്ദ് ദിയോറ വ്യക്തമാക്കി.
അബ്ദുളളക്കുട്ടിക്ക് തുടക്കത്തിലേ തടയിട്ട് ബിജെപി, മഞ്ചേശ്വരത്ത് മത്സരിക്കാൻ അബ്ദുളളക്കുട്ടി വേണ്ട