ചികിത്സിച്ച് ചികിത്സിച്ച് ഇന്ത്യക്കാർ ദരിദ്രരാവുന്നു... ഏറ്റവും കൂടുതൽ പണം മുടക്കുന്നത് മരുന്നിന്...
പൊതുജനാരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന മൂന്ന് വിദഗ്ധർ നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങൾ വിശദീകരിച്ചിരിക്കുന്നത്.
ദില്ലി: ആരോഗ്യപരിപാലന ചെലവിലൂടെ ദരിദ്രരാവുന്നവരുടെ എണ്ണം ഇന്ത്യയിൽ വർദ്ധിക്കുന്നതായി റിപ്പോർട്ട്. ഒരൊറ്റ വർഷം മാത്രം ചികിത്സാ ചെലവ് കാരണം ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തിയത് ഏകദേശം 55 മില്യൺ ഇന്ത്യക്കാർ. പൊതുജനാരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന മൂന്ന് വിദഗ്ധർ നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങൾ വിശദീകരിച്ചിരിക്കുന്നത്.
ഇന്ത്യയിലെ ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന മൂന്ന് വിദഗ്ധർ രാജ്യത്തെ വിവിധ മേഖലകൾ സന്ദർശിച്ചാണ് പഠനം നടത്തിയത്. ഈ പഠനത്തിൽ നിന്ന് കണ്ടെത്തിയ റിപ്പോർട്ട് ബ്രിട്ടീഷ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇന്ത്യയിലെ ആരോഗ്യമേഖലയിൽ സർക്കാർ നിയന്ത്രണത്തിലുള്ള ആരോഗ്യപരിപാലന സംവിധാനങ്ങൾ നിഷ്ക്രിയമാണെന്നും, ചികിത്സാ ചെലവ് കൂത്തനെ കൂടുകയാണെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.
38 മില്യൺ...
ചികിത്സാചെലവ് കാരണം ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തിയ 55 മില്യൺ ഇന്ത്യക്കാരിൽ 38 മില്യൺ പേർക്കും മരുന്നുകളുടെ ഉയർന്ന വിലയാണ് വില്ലനായത്. രോഗം ബാധിച്ചവർക്ക് മരുന്ന് വാങ്ങിയതിലൂടെയാണ് 38 മില്യൺ ഇന്ത്യക്കാരും ദരിദ്രരായത്. കാൻസർ, ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ രോഗങ്ങൾക്കാണ് ചികിത്സാചെലവ് കൂടുതൽ. ഇതിൽ കാൻസർ ചികിത്സ തന്നെയാണ് ഏറ്റവും മുന്നിൽ. കാൻസർ ചികിത്സയ്ക്കായി ഒരു ഇന്ത്യക്കാരന് ധാരാളം പണം ചെലവഴിക്കേണ്ടിവരുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
സാമ്പത്തികനില...
കാൻസർ പോലുള്ള മഹാരോഗങ്ങൾ ചികിത്സിക്കാൻ ഒരു ശരാശരി കുടുംബത്തിന്റെ ആകെ ചെലവിന്റെ പത്ത് ശതമാനത്തിലധികം ചെലവഴിക്കേണ്ടി വരുന്നതായും ബ്രിട്ടീഷ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. വാഹനാപകടങ്ങളിൽ പരിക്കേറ്റവരുടെ ചികിത്സാചെലവും കൂടുതലാണ്. ഇക്കാരണത്താലും സാമ്പത്തിക അടിത്തറ തകർന്നവരുണ്ട്. എന്നാൽ അപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സാ ചെലവിനെക്കാൾ കൂടുതൽ പണം ചെലവഴിക്കുന്നത് കാൻസർ ഉൾപ്പെടെയുള്ള രോഗങ്ങൾക്കാണ്.
സർക്കാർ...
അവശ്യമരുന്നുകൾക്ക് വില നിയന്ത്രണം നടപ്പിലാക്കിയെങ്കിലും മിക്ക മരുന്നുകളും ഈ പട്ടികയിൽ ഉൾപ്പെടുത്താത്തും അധിക ചെലവിന് ഇടയാക്കുന്നു. ഇപ്പോഴും വില നിയന്ത്രണ പട്ടികയിൽ ഉൾപ്പെടുത്താത്ത മരുന്നുകളുടെ എണ്ണം വളരെ കൂടുതലാണ്. ഇതിനുപുറമേ സർക്കാരുകൾ ആവിഷ്ക്കരിച്ച ആരോഗ്യ ഇൻഷൂറൻസ് പദ്ധതികളും വേണ്ടത്ര ഫലം കണ്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ചികിത്സ...
ഇന്ത്യയിൽ രോഗബാധിതരായവരിലെ മൂന്നിലൊരു വിഭാഗം ജനങ്ങൾ മാത്രമേ ആരോഗ്യ ഇൻഷൂറൻസ് പദ്ധതികളുടെ ഗുണഭോക്താക്കളായിട്ടുള്ളുവെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്. മെച്ചപ്പെട്ട ചികിത്സ ലഭിക്കാത്തതും സൗജന്യ മരുന്നുകളുടെ അഭാവവും സാധാരണക്കാരെ സർക്കാർ ആശുപത്രികളിൽ നിന്നും അകറ്റുന്നു. തുച്ഛമായ വിലയിൽ മരുന്നുകൾ നൽകാൻ ആരംഭിച്ച ജൻഔഷധി സ്റ്റോറുകൾ വൻ പരാജയമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യ പോലൊരു വലിയ രാജ്യത്ത് ആകെയുള്ളത് 3000 ജൻഔഷധി സ്റ്റോറുകൾ മാത്രമാണ്. ഇത് തികച്ചും അപര്യാപത്മാണ്. കൂടാതെ 600ലധികം മരുന്നുകൾ ജൻഔഷധി സ്റ്റോറുകളിൽ ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ നാമമാത്രമായ മരുന്നുകൾ മാത്രമാണ് ജൻഔഷധിയിൽ വിതരണം ചെയ്യുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.