തപാൽ ജീവനക്കാരുടെ മിനിമം ശമ്പളം 69,000 രൂപ ആക്കണം; ആവശ്യവുമായി സംഘടനകൾ
എട്ടാം ശമ്പള കമ്മീഷനുമായി ബന്ധപ്പെട്ട് വിവിധ ജീവനക്കാരുടെ സംഘടനകൾ ശമ്പള വർധനവ് ആവശ്യപ്പെടുന്നുണ്ട്. അടിസ്ഥാന ശമ്പളത്തിൽ വലിയ വർധനവ് ആവശ്യപ്പെട്ട് ഇപ്പോൾ തപാൽ ജീവനക്കാരും രംഗത്തെത്തിയിരിക്കുകയാണ്. ഏകദേശം 340% വർദ്ധനവാണ് യൂണിയനുകൾ ആവശ്യപ്പെടുന്നത്. ഏറ്റവും കുറഞ്ഞ ശമ്പളം 69,000 രൂപ ആക്കണമെന്നും, ഉയർന്ന വീട്ടുവാടക അലവൻസ് ,6% വാർഷിക ഇൻക്രിമെൻറ് ഉൾപ്പെടെയുള്ള ആവശ്യങ്ങളും സംഘടനകൾ ഉന്നയിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച നിവേദനവും ഫെഡറേഷൻ ഓഫ് നാഷണൽ പോസ്റ്റൽ ഓർഗനൈസേഷൻസ് കമ്മീഷന് സമർപ്പിച്ചു. ന്യൂഡൽഹിയിൽ ജീവനക്കാരുടെ യൂണിയനുകളുമായി കമ്മീഷൻ നടത്തുന്ന ചർച്ചകൾക്ക് മുന്നോടിയായാണ് നീക്കം.
ഉയർന്ന ശമ്പളത്തോടൊപ്പം സ്ഥാനക്കയറ്റം,മികച്ച ആരോഗ്യ പരിരക്ഷാ ആനുകൂല്യങ്ങൾ എന്നീ നിർദേശങ്ങളെല്ലാം സംഘടന ഉയർത്തിയിട്ടുണ്ട്. എൻട്രി ലെവൽ ജീവനക്കാരുടെ ലെവൽ 1 ശമ്പളം നിലവിലെ 18,000-ൽ നിന്ന് 69,000 ആയി ഉയർത്തണമെന്നാണ് പ്രധാന ആവശ്യം. ലെവൽ 5-ലെ പോസ്റ്റ്മാൻമാർക്കും മെയിൽ ഗാർഡുമാർക്കും അടിസ്ഥാന ശമ്പളം 25,500-ൽ നിന്ന് 1,12,000 ആയി വർദ്ധിപ്പിക്കണമെന്നും ആവശ്യം ഉണ്ട്. അതായത് ഏകദേശം 300% അധിക വർദ്ധനവ്.

ഏഴാം ശമ്പള കമ്മീഷനിൽ 2.57 ആയിരുന്നു ശമ്പളം നിശ്ചയിക്കാൻ ഉപയോഗിച്ച ഫിറ്റ്മെൻ്റ് ഫാക്ടർ. ഇത് 3.83 ആക്കി ഉയർത്തണമെന്ന നിർദേശമാണ് സംഘടന മുന്നോട്ട് വെയ്ക്കുന്നത്. ശമ്പളവും പെൻഷനും പരിഷ്കരിച്ച് എല്ലാ ഗ്രേഡുകളിലെയും മൊത്തം ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കാൻ ഇത് സഹായിക്കുമെന്നാണ് സംഘടന ചൂണ്ടിക്കാട്ടുന്നത്. വാർഷിക ഇൻക്രിമെൻറ് 3%ൽ നിന്ന് 6% ആയി ഇരട്ടിയാക്കണമെന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്; വർദ്ധിച്ചുവരുന്ന പാർപ്പിടം, ആരോഗ്യം, വിദ്യാഭ്യാസം എന്നിവയ്ക്കുള്ള ചെലവുകൾക്ക് നിലവിലെ നിരക്ക് അപര്യാപ്തമാണെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു.
പ്രധാന നഗരങ്ങളിലെ ജീവനക്കാർക്ക് 40% വരെ വീട്ടുവാടക അലവൻസ് ) നൽകണം. മോഡിഫൈഡ് അഷ്വേർഡ് കരിയർ പ്രോഗ്രഷൻ (MACP) പദ്ധതി പ്രകാരം അഞ്ച് പ്രൊമോഷനുകളും സംഘടന നിർദേശിക്കുന്നു. കൂടാതെ ശമ്പള ഘടന ലളിതമാക്കാൻ ചില ശമ്പള നിരപ്പുകൾ ലയിപ്പിക്കണമെന്ന നിർദേശവും നിവേദനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വനിതാ ജീവനക്കാർക്ക് ആർത്തവ അവധി, മെച്ചപ്പെട്ട ശിശുപരിപാലന അവധി, ക്രഷെ സൗകര്യങ്ങൾ, സൗകര്യപ്രദമായ നിയമനങ്ങൾ തുടങ്ങിയ ക്ഷേമ നടപടികളും നിവേദനത്തിൽ ആവശ്യപ്പെടുന്നു. എല്ലാ ജീവനക്കാർക്കും പെൻഷൻകാർക്കും പണരഹിത സിജിഎച്ച്എസ് ചികിത്സ, ചികിത്സാ നിരക്കുകളിൽ വാർഷികമായ പരിഷ്കരണങ്ങൾ എന്നിവയും നിർദേശത്തിൽ പറയുന്നു. പെൻഷൻ ചെലവുകൾ വകുപ്പ്പരമായ ഇനത്തിൽ പെടുത്താതെ 'കൺസോളിഡേറ്റഡ് ഫണ്ട് ഓഫ് ഇന്ത്യ'യിൽ നിന്ന് ലഭ്യമാക്കണമെന്നും നിർദ്ദേശമുണ്ട്.












Click it and Unblock the Notifications