എസ്പിജി സുരക്ഷയ്ക്ക് ദിവസം 1.62 കോടി, വിദേശ യാത്രകള്‍ക്ക് 500 കോടിക്കടുത്ത്! മോദിക്കായി പണമൊഴുക്ക്!
ദില്ലി: രാജ്യത്തെ സാമ്പത്തിക രംഗം മുട്ടിലിഴയുകയാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുത്തനെ താഴ്ന്നിരുന്നു. വരും വര്‍ഷങ്ങളിലും സാമ്പത്തിക മേഖലയില്‍ വലിയ മുന്നേറ്റമൊന്നും പ്രതീക്ഷാനില്ല.
Recommended Video
സാമ്പത്തിക മാന്ദ്യം രാജ്യത്തെ വിഴുങ്ങുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വേണ്ടി കോടികള്‍ സര്‍ക്കാര്‍ ചെലവഴിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വിദേശ യാത്രകള്‍ക്കായി മോദി ചെലവാക്കിയ തുക ചെറുതൊന്നുമല്ല.
വിദേശ യാത്രകളുടെ ചിലവ്
കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിദേശ യാത്രകള്‍ക്കായി സര്‍ക്കാര്‍ ചെലവിട്ട പണത്തിന്റെ കണക്ക് വിദേശകാര്യ മന്ത്രാലയം പുറത്ത് വിട്ടിരിക്കുകയാണ്. ലോക്‌സഭയില്‍ മോദിയുടെ വിദേശ യാത്ര ചിലവുകളെ കുറിച്ച് ഉയര്‍ന്ന ചോദ്യത്തിനുളള മറുപടിയായാണ് വിദേശകാര്യ മന്ത്രാലയം കണക്കുകള്‍ പുറത്ത് വിട്ടത്.
ഖജനാവിലെ കോടികൾ
കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കിടയില്‍ മോദി നടത്തിയ വിദേശയാത്രകള്‍ക്കായി 446.52 കോടി രൂപയാണ് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവായിരിക്കുന്നത്. വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ആണ് ഈ കണക്ക് ലോക്‌സഭയ്ക്ക് മുന്നില്‍ വെച്ചത്. വിദേശ യാത്രകള്‍ക്കായി പ്രധാന മന്ത്രി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് വേണ്ടി വന്ന പണമടക്കമുളളതാണ് ഈ കണക്ക്.
2015 മുതലുളള യാത്രകൾ
2014ലാണ് ആദ്യത്തെ മോദി സര്‍ക്കാര്‍ അധികാരത്തിലേറിയത്. രണ്ടാം മോദി സര്‍ക്കാര്‍ 2019ലും അധികാരത്തിലെത്തി. 2015 മുതല്‍ 2020 വരെയുളള വിദേശ യാത്രകളുടെ ചിലവിന്റെ കണക്കാണ് സര്‍ക്കാര്‍ പുറത്ത് വിട്ടിരിക്കുന്നത്. 2015-16 കാലയളവില്‍ വിദേശ യാത്രകള്‍ക്കായി ചെലവാക്കിയത് 121.85 കോടി രൂപയാണ്. 2016-17 കാലയളവില്‍ ചെലവാക്കിയത് 78.52 കോടി രൂപയും.
2020 വരെയുളള കണക്കുകൾ
2017-18 വര്‍ഷത്തില്‍ 99.90 കോടി രൂപയാണ് വിദേശ യാത്രകള്‍ക്ക് വേണ്ടി ചെലവാക്കിയത്. 2018-19 കാലയളവില്‍ മോദി നടത്തിയ വിദേശ യാത്രകള്‍ക്ക് 100.2 കോടി രൂപയാണ് ചിലവാക്കപ്പെട്ടിരിക്കുന്നത് എന്നും വിദേശകാര്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകളില്‍ പറയുന്നു. 2019 മുതല്‍ 2020 ഇതുവരെയുളള കണക്കുകള്‍ പ്രകാരം വിദേശ യാത്രകള്‍ക്ക് വന്നിരിക്കുന്ന ചെലവ് 46. 23 കോടി രൂപയാണ്.
ഏറ്റവും കൂടുതൽ ചെലവ്
2019-20 വര്‍ഷത്തെ യാത്രകളുടെ മുഴുവന്‍ ബില്ലുകളും ലഭിക്കാത്തതിനാല്‍ ചിലവ് ഇനിയും ഉയരാന്‍ സാധ്യതയുണ്ട് എന്നും മന്ത്രി വി മുരളീധരന്‍ ലോക്‌സഭയെ അറിയിച്ചു. 2015-16 കാലയളവിലാണ് വിദേശ യാത്രകള്‍ക്കായി ഏറ്റവും കൂടുതല്‍ തുക ചെലവായിട്ടുളളത്. ഏറ്റവും കുറവ് 2016-17 കാലയളവിലും.
മാർച്ചിലും വിദേശ യാത്ര
2014ല്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റതിന് ശേഷമുളള നരേന്ദ്ര മോദിയുടെ 59 വിദേശയാത്രകളുടെ കണക്കാണ് സര്‍ക്കാര്‍ പുറത്ത് വിട്ടിരിക്കുന്നത്. ഈ വര്‍ഷവും മോദിക്ക് വിദേശ യാത്രകളുണ്ട്. മാര്‍ച്ച് 13ന് മോദി ബ്രസല്‍സിലേക്ക് പുറപ്പെടുകയാണ്. ഇന്തോ-യൂറോപ്യന്‍ യൂണിയന്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രി ബ്രസല്‍സില്‍ പോകുന്നത്.
സുരക്ഷയ്ക്ക് കോടികൾ
പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി കേന്ദ്ര സര്‍ക്കാര്‍ കോടികളാണ് ഒഴുക്കുന്നത്. എസ്പിജി സുരക്ഷയാണ് നരേന്ദ്ര മോദിക്കുളളത്. എസ്പിജിക്ക് ഇക്കഴിഞ്ഞ ബജറ്റില്‍ 592.55 കോടി രൂപയാണ് വകയിരുത്തിയത്. ഇതോടെ സുരക്ഷാ ചെലവ് കുത്തനെ ഉയര്‍ന്നു. പ്രതിദിനം മോദിക്ക് വേണ്ടിയുളള എസ്പിജി സുരക്ഷയ്ക്കുളള ചെലവ് 1.62 കോടി രൂപയാണ്. അതായത് മണിക്കൂറില്‍ 6.75 ലക്ഷം രൂപയാണ് സുരക്ഷാ ചെലവ്.