വെള്ളി നാണയത്തിന്റെ പേരിൽ 11കാരനെ കൊലപ്പെടുത്തി; മൃതദേഹം ഗംഗാനദിയിൽ വലിച്ചെറിഞ്ഞു
Recommended Video
പാട്ന്: ഒരു വെള്ളി നാണയവും 250 രൂപയും സ്വന്തമാക്കാനായി പതിനൊന്നുകാരനെ കൊന്ന് ഗംഗാ നദിയിൽ എറിഞ്ഞു. നായഗോൺ സ്വദേശിയായ മുഹമ്മദ് അലാം എന്ന പതിനൊന്നുകാരനാണ് ദാരുണാന്ത്യം. ഡിസംബർ 9ാം തീയതി മുതൽ മുഹമ്മദ് ആലമിനെ കാണാതാവുകയായിരുന്നു. തുടർന്ന് നടന്ന പോലീസ് അന്വേഷണത്തിലാണ് കൊലപാതക കഥ പുറത്തറിയുന്നത്. മുഹമ്മദിന്റെ മരണവുമായി ബന്ധപ്പെട്ട് 22കാരനായ ചന്ദൻ എന്ന യുവാവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. വിശദാംശങ്ങൾ ഇങ്ങനെ:
കുട്ടിയെ കാണാതാകുന്നു
കുട്ടിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഡിസംബർ 9ന് മുഹമ്മദ് ആലത്തിന്റെ പിതാവ് മുഹമ്മദ് സലിം പിർബഹോർ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ആലമിന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും പോലീസ് ചോദ്യം ചെയ്തു. ചന്ദന്റെ ഒപ്പമാണ് അവസാനമായി കുട്ടിയെ കണ്ടെതെന്ന് ആലമിന്റെ അമ്മ ബന്ധുക്കളോട് പറഞ്ഞു. ബന്ധുക്കൾ ഈ വിവരം പോലീസിന് കൈമാറുകയായിരുന്നു.
ചന്ദൻ കസ്റ്റഡിയിൽ
തൊട്ടടുത്ത ഗ്രാമമായ ലൊഹാനിപുർ സ്വദേശിയാണ് ചന്ദൻ. ലൊഹാനിപുരിലെ വീട്ടിൽ നിന്നുമാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്. ചോദ്യം ചെയ്യലിൽ ആദ്യം കുറ്റം സമ്മതിക്കാതിരുന്ന ചന്ദൻ ഒടുവിൽ കുറ്റസമ്മതം നടത്തുകയായിരുന്നു. കുട്ടിയെ കൊലപ്പെടുത്തി ഗാന്ധി ഘട്ടിൽവെച്ച് ഗംഗയിൽ മൃതദേഹം വലിച്ചെറിയുകയായിരുന്നുവെന്ന് പോലീസിന് മൊഴി നൽകി.
ശ്വാസം മുട്ടിച്ച്
ശ്വാസം മുട്ടിച്ച് മുഹമ്മദ് ആലമിനെ കൊലപ്പെടുത്തിയ ശേഷമാണ് മൃതദേഹം നദിയിൽ ഉപേക്ഷിക്കുന്നത്. കാലുകളും കൈകകളും കൂട്ടിക്കെട്ടിയ ശേഷമാണ് മൃതദേഹം നദിയിലേക്കെറിഞ്ഞത്. ചന്ദന്റെ മൊഴി പ്രകാരം പോലീസ് നടത്തിയ തിരച്ചിലിനൊടുവിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
എന്തിന് കൊലപാതകം?
ഛാത്ത് പൂജകളുടെ ഭാഗമായി ആളുകൾ ഗംഗാ നദിയിലേക്ക് വെള്ളി നാണയങ്ങൾ എറിയാറുണ്ട്. ആളുകൾ എറിയുന്ന വെള്ളിനാണയങ്ങൾ ചന്ദൻ എടുക്കാറുണ്ടായിരുന്നുവെന്ന് പോലീസ് സൂപ്രണ്ട് സുരേഷ് പ്രസാദ് പറയുന്നു. സംഭവം നടക്കുന്നതിന് കുറച്ച് ദിവസങ്ങൾക്ക് മുൻപ് ചന്ദന്റെ കൈവശമുണ്ടായിരുന്ന 250 രൂപയും വെള്ളിനാണയവും മോഷണം പോയി. മുഹമ്മദ് ആലമാണ് പണവും നാണയവും മോഷ്ടിച്ചതെന്ന് ചന്ദൻ സംശയിക്കുകയായിരുന്നു.
മോഷ്ടിച്ചിട്ടില്ല
കളവു മുതലിന്റെ കാര്യം അന്വേഷിക്കാൻ ചന്ദൻ മുഹമ്മദ് ആലമിനെ സൂത്രത്തിൽ നദിക്കരയിലേക്ക് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. എന്നാൽ താൻ മോഷ്ടിച്ചിട്ടില്ലെന്ന് ആലം ആവർത്തിച്ച് പറഞ്ഞെങ്കിലും ചന്ദൻ വിശ്വസിക്കാൻ കൂട്ടാക്കിയില്ല. ഒടുവിൽ കുട്ടിയുടെ കാലും കൈകളും ബന്ധിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു.
രാജസ്ഥാനില്‍ സച്ചിന് വേണ്ടി തെരുവിലിറങ്ങി ഗുജ്ജറുകള്‍.. വാഹനങ്ങള്‍ കത്തിച്ചു.. പരക്കെ ആക്രമം
മതവികാരം വൃണപ്പെടുത്തിയെന്ന കേസ്; രഹ്നാ ഫാത്തിമയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു