പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് തീകൊളുത്തി കൊന്നു, ക്രൂരത കാമുകനും അമ്മയും ചേർന്ന്!
അഗര്‍ത്തല: ഉന്നാവോയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ തീ കൊളുത്തി കൊന്നതിന്റെ ഞെട്ടലിലാണ് രാജ്യം. അതിനിടെ ത്രിപുരയില്‍ നിന്നും സമാന വാര്‍ത്ത. 17കാരിയായ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം തീകൊളുത്തി കൊന്നു. ദക്ഷിണ ത്രിപുരയിലെ ശാന്തിര്‍ബസാറിലാണ് സംഭവം.
പെണ്‍കുട്ടിയുടെ കാമുകനും അമ്മയും ചേര്‍ന്നാണ് തീകൊളുത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പെണ്‍കുട്ടിയെ തടവില്‍ വെച്ച് കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് ദിവസങ്ങളോളമാണ് പീഡനത്തിന് ഇരയാക്കിയത്. രണ്ട് മാസത്തോളമായി പെണ്‍കുട്ടിയെ ഇവര്‍ തടവിലാക്കിയിരിക്കുകയായിരുന്നു.
ഏകപക്ഷീയമായ തീരുമാനമെങ്കിൽ രാജി വെക്കും! ഷെയിൻ നിഗം വിഷയത്തിൽ അമ്മയിൽ പൊട്ടിത്തെറി!
പെണ്‍കുട്ടിയുടെ കാമുകന് ആയിരുന്ന അജോയ് രുദ്രപാല്‍ 50,000 രൂപ ആവശ്യപ്പെട്ടിരുന്നുവെന്നും പണം നല്കിയാല് മാത്രമേ പെണ്‍കുട്ടിയെ വിട്ട് നല്‍കൂ എന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു. എന്നാല്‍ 17,000 രൂപ മാത്രമേ പെണ്‍കുട്ടിയുടെ കുടുംബത്തിന് വെള്ളിയാഴ്ച നല്കാന് സാധിച്ചുളളൂ. ഇതോടെയാണ് അജോയും അമ്മയും ചേര്‍ന്ന് പെണ്‍കുട്ടിയെ തീ കൊളുത്തിയത്.
സോഷ്യല്‍ മീഡിയ വഴിയാണ് പെണ്‍കുട്ടി യുവാവുമായി പരിചയപ്പെട്ടത്. തുടര്‍ന്ന് യുവാവ് വീട്ടിലെത്തി വിവാഹ അഭ്യര്‍ത്ഥന നടത്തിയിരുന്നു. ശേഷം യുവാവിനൊപ്പം പെണ്‍കുട്ടി ഒളിച്ചോടുകയായിരുന്നു. എന്നാല്‍ വീട്ടിലെത്തിച്ച പെണ്‍കുട്ടിയെ കാമുകന് തടവിലാക്കുകയും വീട്ടുകാരോട് പണം ആവശ്യപ്പെടുകയുമായിരുന്നു. അതിനിടെ സുഹൃത്തുക്കളുമായി ചേര്‍ന്ന് പല തവണ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയും ചെയ്തു.
പെണ്‍കുട്ടിയെ കാണാതായതിന് ശേഷം പോലീസില്‍ പരാതി നല്‍കിയിരുന്നുവെന്നും എന്നാല്‍ ഒരു സഹായവും ലഭിച്ചില്ലെന്നും വീട്ടുകാര്‍ ആരോപിക്കുന്നു. അജോയുടെ അമ്മയ്ക്കാണ് വെള്ളിയാഴ്ച പണം നല്‍കിയത്. എന്നാല്‍ പണം കുറഞ്ഞതില്‍ അവര്‍ അസന്തുഷ്ടയായിരുന്നു എന്ന് പെണ്‍കുട്ടിയുടെ അമ്മ പറയുന്നു.വെള്ളിയാഴ്ച വൈകിട്ടാണ് പെണ്‍കുട്ടിയെ തീ കൊളുത്തിയത്. അയല്‍വാസികള്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും 90 ശതമാനം പൊളളലേറ്റ പെണ്‍കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു. അജോയും അമ്മയും പോലീസിന്റെ പിടിയിലായിട്ടുണ്ട്.