വിദേശത്തുനിന്നെത്തിയവരുടെയും നിരീക്ഷണത്തിലുള്ളവരുടെയും എണ്ണത്തിൽ പൊരുത്തക്കേട്
ദില്ലി: ഇന്ത്യയിൽ വിദേശത്തുനിന്നെത്തിയവരുടെ എണ്ണവും നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണവും തമ്മിൽ പൊരുത്തക്കേടുണ്ടെന്ന് കേന്ദ്രം. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ക്യാബിനറ്റ് സെക്രട്ടറി എല്ലാ സംസ്ഥാന ചീഫ് സെക്രട്ടറിമാർക്കും കത്തയച്ചിട്ടുണ്ട്. കമേഴ്സ്യൽ വിമാന സർവീസുകൾക്ക് വിലക്കേർപ്പെടുത്തുന്നതിന് മുമ്പ് ഇന്ത്യയിലെത്തിയവരുടേയും നിരീക്ഷണത്തിൽ കഴിയുന്നവരുടെയും എണ്ണത്തിലാണ് പൊരുത്തക്കേടുള്ളത്. 47 വിദേശികളുൾപ്പെടെ 724 കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്നാണ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയത്. മരിച്ചവരുടെ എണ്ണം 17 ലെത്തുകയും ചെയ്തിട്ടുണ്ട്.

നിരീക്ഷണം ഊർജ്ജിതമാക്കാൻ നിർദേശം
വിദേശത്ത് നിന്നെത്തിയവരെ നിരീക്ഷിക്കുന്നത് ഊർജ്ജിതമാക്കാനും സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. രോഗ വ്യാപനം തടയുന്നതിനായി അടുത്ത കാലത്ത് വിദേശ രാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തിയവരെ അടുത്തുനിന്ന് നിരീക്ഷിക്കേണ്ടതുണ്ടെന്നും ക്യാബിനറ്റ് സെക്രട്ടറി ചൂണ്ടിക്കാണിക്കുന്നു. ഇക്കാര്യത്തിന് കേന്ദ്ര ആരോഗ്യ- കുടുംബ ക്ഷേമ മന്ത്രാലയം ഊന്നൽ നൽകുമെന്ന് പ്രതീക്ഷിക്കുന്നതായും ഇക്കാര്യത്തിൽ നടപടികൾ സ്വീകരിക്കാൻ സംസ്ഥാന സർക്കാരുകളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും നിർദേശിക്കണമെന്നും ക്യാബിനറ്റ് സെക്രട്ടറി വ്യക്തമാക്കി.

മരണം 17.. രോഗം ബാധിച്ചവർ 724
കേന്ദ്രസർക്കാർ നൽകുന്ന വിവരം അനുസരിച്ച് രാജ്യത്ത് 640 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 66 പേർ ഇതിനകം തന്നെ രോഗം ഭേദമായി ആശുപത്രി വിടുകയും ചെയ്തിട്ടുണ്ട്. 47 വിദേശികളുൾപ്പെടെ 724 കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്നാണ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയത്. മരിച്ചവരുടെ എണ്ണം 17 ലെത്തുകയും ചെയ്തിട്ടുണ്ട്.

വീഴ്ച സംഭവിച്ചോ
രാജ്യാന്തര യാത്രക്കാരെ പരിശോധിക്കുന്നതിലുള്ള വീഴ്ച രോഗം വ്യാപനം തടയാനുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയാവുമെന്നാണ് ക്യാബിനറ്റ് സെക്രട്ടറി ചൂണ്ടിക്കാണിക്കുന്നത്. വിദേശ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ നിരവധി പേർക്ക് രാജ്യത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെയാണ് മുന്നറിയിപ്പുമായി ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൌബ രംഗത്തെത്തുന്നത്. ഇന്ത്യയിൽ നടത്തുന്ന കൊറോണ പരിശോധനകളുടെ എണ്ണം കുറവാണെന്ന തരത്തിൽ നേരത്തെ പല ആരോപണങ്ങളും ഉയർന്നിരുന്നു. രോഗ ലക്ഷണങ്ങൾ പ്രകടമാകാത്തവരിലും രോഗം സ്ഥിരീകരിച്ചതോടെയാണിത്.

15 ലക്ഷം പേർ
കഴിഞ്ഞ രണ്ട് മാസത്തിനിടെ 15 ലക്ഷത്തിലധികം രാജ്യാന്തര യാത്രികരാണ് ഇന്ത്യയിലെത്തിയത്. എന്നാൽ ഇവരിൽ എത്രപേരെ കോവിഡ് 19 പരിശോധനക്ക് വിധേയരാക്കി എന്ന കാര്യത്തിൽ വലിയ അന്തരമാണ് നിലനിൽക്കുന്നതെവന്നാണ് ക്യാബിനറ്റ് സെക്രട്ടറി വെള്ളിയാഴ്ച വ്യക്തമാക്കിയത്. എല്ലാ സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്തിലാണ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.












Click it and Unblock the Notifications