ഹിജാബ് വിവാദത്തിൽ മിസ് യൂണിവേഴ്‌സിന് പറയാനുള്ളത്
മുംബൈ: സമൂഹത്തിൽ പെൺകുട്ടികളെ ഉന്നം വയ്‌ക്കുന്നത് അവസാനിപ്പിക്കൂയെന്ന് 2021 മിസ് യൂണിവേഴ്‌സ് ഹർനാസ് സന്ധു. ഹിജാബ് വിവാദത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. പെൺകുട്ടികളെ അവർ ആഗ്രഹിക്കുന്നതിന് അനുസരിച്ച് ജീവിക്കാൻ അനുവദിക്കൂയെന്നാണ് ഹർനാസ് പ്രതികരിച്ചത്. ഈ വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
മാധ്യമപ്രവർത്തകന്റെ ചോദ്യത്തിൽ ഓർഗനൈസർ ഇടപെടൽ നടത്തിയെങ്കിലും ഹർനാസ് വിഷയത്തിൽ പ്രതികരണം നടത്തുകയായിരുന്നു. എന്തിനാണ് പെൺകുട്ടികളെ ഇങ്ങനെ ഉന്നം വക്കുന്നത്. ഇവിടെയാണെങ്കിലും നിങ്ങൾ എന്നെ ടാർജറ്റ് ചെയ്യുകയാണ്. പെൺകുട്ടികൾ അവർ തെരഞ്ഞെടുക്കുന്ന വഴിയിലൂടെ സഞ്ചരിക്കട്ടെ. അവർ അവരുടെ ലക്ഷ്യസ്ഥാനങ്ങളിലെത്തട്ടെ. അവരെ പറക്കാൻ അനുവദിക്കുക. അവരുടെ ചിറകുകളെ അരിയാതിരിക്കുക. മിസ് യൂണിവേഴ്‌സ് പറഞ്ഞുവെക്കുന്നു.
21 വർഷങ്ങൾക്ക് ഇടവേളക്ക് ശേഷമാണ് മിസ് യൂണിവേഴ്‌സ് ആയി ഇന്ത്യൻ വനിത തെരഞ്ഞെടുക്കപ്പെട്ടത്. ഇസ്രയേലിൽ നടന്ന എയ്‌ലറ്റില്‍ നടന്ന 70-ാം മിസ് യൂണിവേഴ്‌സ് മത്സരത്തിലാണ് 21 വയസുകാരിയായ ഹർനാസ് മിസ് യൂണിവേഴ്‌സ് ആയത്. 1994ൽ സുസ്‌മിത സെനും, 2000ൽ ലാറാ ദത്തയും കിരീടം ചൂടിയ ശേഷം ഒരു ഇന്ത്യക്കാരി വിശ്വസുന്ദരി കിരീടം സ്വന്തമാക്കുന്നത്.
വളരെ ചെറുപ്പത്തിൽ മോഡലിങ് രംഗത്തേക്ക് എത്തിയ ഹർനാസ് 2017ൽ ചണ്ഡീഗഢ് മത്സരത്തിലൂടെയാണ് സൗന്ദര്യ മത്സരങ്ങളിലേക്ക് കടന്നുവരുന്നത്. പ്രിയങ്ക ചോപ്രയുടെ വലിയൊരു ആരാധിക കൂടിയാണ് ഹർനാസ്. പ്രിയങ്കയിൽ നിന്നും പ്രചോദനം ഉൾകൊണ്ട ഹർനാസ് അഭിനയ രംഗത്തേക്കും കടന്നുവന്നു . നിരവധി പഞ്ചാബി സിനിമകളിലും ഹർനാസ് അഭിനയിച്ചിട്ടുണ്ട്.
ഈ വർഷം ജനുവരി മുതലാണ് കർണാടകയിൽ ഹിജാബിനെപ്പറ്റിയുടെ വിവാദങ്ങൾ ആരംഭിക്കുന്നത്. ഉഡുപ്പി ഗവ. വനിതാ പ്രീ-യൂണിവേഴ്സിറ്റി കോളജിലാണ് പ്രശ്‌നങ്ങളുടെ ആരംഭം. ഹിജാബ് ധരിച്ചുകൊണ്ട് ക്ലാസ് കേൾക്കുമെന്ന് പറഞ്ഞ ആറ് വിദ്യാർഥികളെ ക്ലാസിൽ നിന്നും പുറത്താക്കിയതോടെയാണ് വിഷയത്തിൽ പ്രതിഷേധങ്ങൾ ആരംഭിക്കുന്നത്. തുടര്‍ന്ന് ഈ വിദ്യാര്‍ഥിനികള്‍ സമരത്തിന് ഇറങ്ങി. പ്രതിഷേധം ശക്തിയാര്‍ജിക്കുന്നതിനിടെ കോളജുകളില്‍ യൂണിഫോം കോഡ് നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതോടെയാണ് പ്രതിഷേധം കൂടുതല്‍ കോളജുകളിലേക്ക് പടര്‍ന്നത്.
തുടർന്ന് ഉഡുപ്പി കോളജില്‍ സമര രംഗത്തുണ്ടായിരുന്ന ആറു പേർ ഉള്‍പ്പെടെ ഏഴ് വിദ്യാര്‍ഥികൾ ഹിജാബ് വിലക്കിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. പിന്നീട് മറ്റു ചിലരും ഹര്‍ജികള്‍ നല്‍കി. ഫെബ്രുവരി പത്തിനാണ് ചീഫ് ജസ്റ്റിസ് ഋതുരാജ് അവാസ്തി, ജസ്റ്റിസ് കൃഷ്ണ എസ്. ദീക്ഷിത്, ജസ്റ്റിസ് ഖാസി ജൈബുന്നീസ മൊഹിയുദ്ദീന്‍ എന്നിവരടങ്ങിയ വിശാലബെഞ്ച് ഹർജിയിൽ വാദം കേട്ടുതുടങ്ങിയത്. ഹര്‍ജികളില്‍ അന്തിമതീര്‍പ്പുണ്ടാകുന്നതുവരെ യൂണിഫോം നിര്‍ബന്ധമാക്കിയ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഹിജാബ് ഉള്‍പ്പെടെയുള്ള മതപരമായ വസ്ത്രങ്ങള്‍ വിലക്കി വിശാല ബെഞ്ച് ഇടക്കാല ഉത്തരവിട്ടിരുന്നു.
ഓസ്‌കാര്‍ പുരസ്‌കാര ചടങ്ങില്‍ അവതാരകന്റെ മുഖത്തടിച്ചതില്‍ മാപ്പ് പറഞ്ഞ് വില്‍ സ്മിത്ത്
Recommended Video
കെഎസ്ആർടിസി സർവ്വീസുകളും ഇല്ല; സംയുക്ത ട്രേഡ് യൂണിയൻ പണിമുടക്കിൽ സ്തംഭിച്ച് കേരളം