ബിജെപിക്ക് 3 ലക്ഷ്യങ്ങൾ, കശ്മീർ നടപ്പിലാക്കി, ഇനി മോദിക്ക് മുന്നിൽ രാമക്ഷേത്രവും ഏകീകൃത സിവിൽ കോഡും!
ദില്ലി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയില്‍ പ്രമേയം അവതരിപ്പിക്കുന്നത് വരെ കശ്മീരില്‍ എന്താണ് സംഭവിക്കുന്നത് എന്ന് രാജ്യത്താര്‍ക്കും ഒരു പിടിയുമുണ്ടായിരുന്നില്ല. കശ്മീരില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ സൈന്യത്തെ വിന്യസിച്ചും പ്രധാന നേതാക്കളെ തടവിലാക്കിയും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന് വേണ്ടിയുളള അന്തരീക്ഷം ഒരുക്കുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍. വര്‍ഷങ്ങളായുളള ബിജെപിയുടെ സ്വപ്‌നങ്ങളാണ് നരേന്ദ്ര മോദിയും അമിത് ഷായും ചേര്‍ന്ന് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.
കശ്മീരിന് പ്രത്യേക പദവി നല്‍കുന്നതിനെ ശക്തമായി എതിര്‍ത്തിരുന്നു ബിജെപിയുടെ ആദ്യരൂപമായ ജനസംഘത്തിന്റെ നേതാവ് ശ്യാമപ്രസാദ് മുഖര്‍ജി. കശ്മീരില്‍ പ്രതിഷേധിച്ച് അറസ്റ്റ് വരിച്ചിരുന്നു അക്കാലത്ത് ശ്യാമപ്രസാദ് മുഖര്‍ജി. കശ്മീരിന്റെ പ്രത്യേക പദവി നീക്കുക എന്നത് അന്ന് മുതല്‍ക്കേ ജനസംഘത്തിന്റെയും പിന്നീട് ബിജെപിയുടെയും പ്രഖ്യാപിത മുദ്രാവാക്യമാണ്.
കശ്മീരിനൊപ്പം അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണവും രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കലും ബിജെപിയുടെ പ്രഖ്യാപിത മുദ്രാവാക്യങ്ങളാണ്. രണ്ടാം വട്ടവും കേന്ദ്രത്തില്‍ അധികാരത്തില്‍ വരികയും വന്‍ ഭൂരിപക്ഷം ലോക്‌സഭയില്‍ നേടുകയും ചെയ്തതോടെയാണ് ബിജെപി ലക്ഷ്യങ്ങള്‍ ഒന്നൊന്നായി പൂര്‍ത്തീകരിക്കാനുളള തയ്യാറെടുപ്പിലാണ്.
Recommended Video
യുഎപിഎ ബില്‍ അടക്കമുളള സുപ്രധാന ബില്ലുകള്‍ രാജ്യസഭയിലും ലോക്‌സഭയിലും പാസ്സാക്കാന്‍ സാധിച്ചു എന്നത് ബിജെപിയുടെ ആത്മവിശ്വാസം കൂട്ടുകയാണ്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുളള നീക്കം ബിജെപി നടപ്പിലാക്കിയത് രാഷ്ട്രപതിയുടെ പ്രത്യേക അധികാരം ഉപയോഗപ്പെടുത്തിയാണ്. ഇനി ഏകീകൃത സിവില്‍ കോഡും രാമക്ഷേത്രവും ആണ് ബിജെപിക്ക് മുന്നിലുളള ലക്ഷ്യങ്ങൾ.