സാമ്പത്തിക മാന്ദ്യത്തിനിടെ ഐടി മേഖലയില്‍ പിരിച്ചുവിടല്‍; രൂക്ഷ വിമർശനവുമായി എംകെ സ്റ്റാലിൻ
ചെന്നൈ: ഐടി മേഖലയിലെ പിരിച്ചുവിടലുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ മുന്‍നിര്‍ത്തി തൊഴിലില്ലായ്മയെക്കുറിച്ചുള്ള ആശങ്ക പങ്കുവെച്ച് തമിഴ്നാട് പ്രതിപക്ഷ നേതാവും ഡിഎംകെ മേധാവിയുമായ എം കെ സ്റ്റാലിന്‍ രംഗത്ത്. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെയും കേന്ദ്ര സര്‍ക്കാരിനെയും സ്റ്റാലിന്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ കുറേ ആഴ്ചകളായി ഐടി മേഖലയിലെ പ്രമുഖ കമ്പനികളില്‍ പലതും ആയിരക്കണക്കിന് തൊഴിലാളികളെയാണ് പിരിച്ചുവിട്ടത്. രാജ്യം നേരിടുന്ന വന്‍ സാമ്പത്തിക പ്രതിസന്ധിയില്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തിയ സ്റ്റാലിന്‍ തമിഴ്നാട്ടിലെ ഐടി സ്ഥാപനങ്ങളിലെ പിരിച്ചുവിടല്‍ ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.
യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കണമെന്ന് ചിന്ത സംസ്ഥാന സര്‍ക്കാരിനില്ല. എഐഎഡിഎംകെ ഭരണം സംസ്ഥാനത്തിന് ഒരു ശാപമായി മാറിയിരിക്കുകയാണ്. വ്യാജകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് തമിഴ്നാട്ടിലെ ഐടി സ്ഥാപനങ്ങള്‍ നിരവധി ജീവനക്കാരെ പുറത്താക്കിയിരിക്കുന്നത്. അതേസമയം ബിജെപിയുടെ മോശം സാമ്പത്തിക പദ്ധതികള്‍ കാരണം 40,000 ഐടി ജീവനക്കാര്‍ക്ക് രാജ്യത്ത് ജോലി നഷ്ടപ്പെടുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

സെപ്റ്റംബര്‍ പാദത്തിലെ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് 4.5 ശതമാനമായി കുറഞ്ഞതായി വെള്ളിയാഴ്ച പുറത്തിറങ്ങിയ കണക്കുകള്‍ വ്യക്തമാക്കുന്നു. 2013 ജനുവരി-മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും വലിയ താഴ്ന്ന നിരക്കാണ് ഇത്. തുടര്‍ച്ചയായ പാദങ്ങളിലെ അഞ്ചാമത്തെ ഇടിവ്. കഴിഞ്ഞ 6 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന സാമ്പത്തിക വളര്‍ച്ചാ നിരക്കാണ് ഇതെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടി സ്റ്റാലിന്‍ പറഞ്ഞു. ഇത് വെറും സാമ്പത്തിക മാന്ദ്യമല്ല, മറിച്ച് വലിയ രീതിയിലുള്ള സാമ്പത്തിക പ്രതിസന്ധിയാണ്. സര്‍ക്കാര്‍ തെറ്റായ വഴിയിലേക്ക് വ്യതിചലിക്കുന്നതിന് പകരം സാമ്പത്തിക അടിത്തറ മെച്ചപ്പെടുത്താന്‍ നേരായ വഴിയിലേക്ക് വരണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു.
തൊഴിലില്ലായ്മ തടയുന്നതില്‍ സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ താല്‍പര്യം കാണിക്കാത്തതിലും അദ്ദേഹം അപലപിച്ചു. രാജ്യത്തിന്റെ ഭാവിയായി കണക്കാക്കപ്പെടുന്ന ചെറുപ്പക്കാരുടെ കാര്യത്തില്‍ യാതൊരു ഉത്കണ്ഠയുമില്ലാതെ സംസ്ഥാനവും കേന്ദ്ര സര്‍ക്കാരും നാടകം കളിക്കുകയാണ്. ഇത് അപകടകരമാണ്. അതിനാല്‍, തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും ഐടി ജീവനക്കാരെ വന്‍തോതില്‍ പുറത്താക്കുന്നതിനെതിരെയും സംസ്ഥാനത്തെ എഐഡിഎംകെയും കേന്ദ്രത്തിലെ ബിജെപിയും ഉചിതമായ നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായും സ്റ്റാലിന്‍ പറഞ്ഞു.












Click it and Unblock the Notifications